Main Article

ആ ഇരുണ്ട കാലം ഇനിയില്ല

Published by
രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

”സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി കഴിയണം” എന്ന മതനേതാവിന്റെ വാക്കുകള്‍ ഏറെ നടുക്കത്തോടെയാണ് കേട്ടത്. ഏതു നൂറ്റാണ്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് ചിന്തിക്കാതെയാണ് കേരളത്തിലെ സ്ത്രീകളുടെ പൊതുജീവിതത്തെക്കുറിച്ച് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. ഒരു മതനേതാവിന്റെ വ്യക്തിപരമായ അഭിപ്രായം എന്ന നിലയില്‍ മാത്രം ഈ പ്രസ്താവനയെ കാണാനാകില്ല. സ്ത്രീകള്‍ വീടിനുള്ളില്‍ കഴിയണമെന്നും പൊതുവേദികളിലേക്ക് കടന്നുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും പറയുന്നത് ഭാരതവും കേരളവും പതിറ്റാണ്ടുകളായി നടത്തിയ സാമൂഹിക മുന്നേറ്റങ്ങളെയും സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന നിലപാടാണ്.

സ്ത്രീകളെ പൊതുജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ കേരളത്തില്‍ ഉയരുന്നത് ഇതാദ്യമല്ല. എന്നാല്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും രാഷ്‌ട്രീയത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സ്ത്രീകള്‍ നിര്‍ണായക ശക്തിയായി മാറിയിരിക്കുന്ന കാലത്ത് ഇത്തരം പരാമര്‍ശങ്ങള്‍ വീണ്ടും ഉയരുന്നത് ഗൗരവത്തോടെ കാണണം.

സ്ത്രീ സുരക്ഷയുടെയും അന്തസ്സിന്റെയും പേരിലാണ് അവരുടെ സഞ്ചാരസ്വാതന്ത്ര്യവും സാമൂഹിക ഇടപെടലുകളും പൊതുപങ്കാളിത്തവും പരിമിതപ്പെടുത്തുന്നതെങ്കില്‍ യഥാര്‍ത്ഥ ചോദ്യം ഇതാണ്: ഇത് സംരക്ഷണമാണോ, നിയന്ത്രണമാണോ?

സുരക്ഷിതമായ ഒരു സമൂഹം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം സ്ത്രീകളുടെ സ്വാതന്ത്ര്യം കുറച്ചുകൊണ്ട് നിറവേറ്റാനാവില്ല. മറിച്ച് സ്ത്രീകള്‍ക്ക് സുരക്ഷിതമായി പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കാനും പഠിക്കാനും ജോലി ചെയ്യാനും അഭിപ്രായം പറയാനും രാഷ്‌ട്രീയത്തില്‍ പങ്കെടുക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്.

സ്ത്രീകളുടെ ജീവിതം വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഒരുകാലത്ത് കേരളത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പോലും വലിയ സാമൂഹിക വെല്ലുവിളിയായിരുന്നു. ഇന്ന് സ്ഥിതി മാറി. പ്രാദേശിക ഭരണകൂടങ്ങള്‍ മുതല്‍ നിയമസഭയിലും പാര്‍ലമെന്റിലും വരെ സ്ത്രീ സാന്നിധ്യമുണ്ട്.

രാജ്യത്തിന്റെ സര്‍വ്വസൈന്യാധിപയായി ഒരു വനിത പരമോന്നത ഭരണഘടനാ പദവിയിലെത്തിയിരിക്കുന്ന ഭാരതത്തിലാണ് നാം ജീവിക്കുന്നത്. സ്ത്രീകളെ വീട്ടകങ്ങളില്‍ തളച്ചിടണമെന്നു പറയുന്ന ആശയം ഈ പുതിയ കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ ഉയര്‍ന്നുവന്ന പ്രതികരണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് മുസ്ലിം സ്ത്രീകളില്‍ നിന്നുതന്നെയുള്ള വിമര്‍ശനങ്ങളാണ്. മതത്തിന്റെ പേരില്‍ സ്ത്രീകളുടെ ജീവിതപരിധി നിര്‍ണയിക്കാനുള്ള ശ്രമങ്ങളെ അവര്‍ ചോദ്യം ചെയ്യുന്നു. ഓണാഘോഷങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തവും ഈ സമൂഹത്തിനുള്ളിലെ മാറ്റങ്ങളുടെ മറ്റൊരു സൂചനയാണ്.

ഒരു സ്ത്രീക്ക് പഠിക്കാനും ജോലി ചെയ്യാനും വരുമാനം നേടാനും പൊതുപരിപാടികളില്‍ പങ്കെടുക്കാനും സാമൂഹിക-രാഷ്‌ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാനും അവകാശമുണ്ടാകണം എന്ന ആവശ്യം ഏതെങ്കിലും ഒരു മതത്തിനെതിരായ നിലപാടല്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ആവശ്യമാണ്.

ഒരു സ്ത്രീക്ക് ഒരു പ്രത്യേക വസ്ത്രധാരണം സ്വീകരിക്കണമെങ്കില്‍, മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതും അവരുടെ അവകാശമാണ്. വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനും പൊതുവേദിയില്‍ സംസാരിക്കാനും യാത്ര ചെയ്യാനും രാഷ്‌ട്രീയത്തില്‍ പങ്കെടുക്കാനും ആഘോഷിക്കാനും അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ടാകണം. അത് ആരും നല്‍കേണ്ടതല്ല.

ഭാരത ഭരണഘടന ഓരോ പൗരനും തുല്യതയും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നു. മതവിശ്വാസം പിന്തുടരാനുള്ള അവകാശവും ഭരണഘടന സംരക്ഷിക്കുന്നു. എന്നാല്‍ മതസ്വാതന്ത്ര്യം മറ്റൊരാളുടെ അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള അധികാരമായി മാറാന്‍ പാടില്ല.

ഒരു വ്യക്തി സ്വന്തം വിശ്വാസത്തിന്റെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ സ്വമേധയാ സ്വീകരിക്കുന്നതും അതേ നിയന്ത്രണങ്ങള്‍ ഒരു സമൂഹത്തിലെ എല്ലാ സ്ത്രീകള്‍ക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെടുന്നതും രണ്ടുതരത്തിലുള്ള കാര്യങ്ങളാണ്.

സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യവും ഇതോടൊപ്പം ചേര്‍ത്തുവച്ച് കാണേണ്ടതുണ്ട്. ഒരു സ്ത്രീക്ക് ജോലി ചെയ്യാനോ വരുമാനം നേടാനോ അവസരമില്ലെങ്കില്‍ അവളുടെ സാമ്പത്തിക ആശ്രിതത്വം വര്‍ധിക്കും. വിദ്യാഭ്യാസം, തൊഴില്‍, സംരംഭകത്വം എന്നിവ സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നത് കേവലം ഒരു വ്യക്തിപരമായ നേട്ടം മാത്രമല്ല; മറിച്ച് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തിക വളര്‍ച്ചയ്‌ക്കുള്ള നിക്ഷേപം കൂടിയാണ്.

അതുകൊണ്ടാണ് സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക പങ്കാളിത്തവും പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളാകുന്നത്. സ്ത്രീയെ വീടിനുള്ളില്‍ ഒതുക്കുന്നതിലൂടെ കുടുംബത്തെയും സമൂഹത്തെയും ശക്തിപ്പെടുത്താനാവില്ല. മറിച്ച് അവര്‍ക്ക് സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനും തീരുമാനങ്ങള്‍ എടുക്കാനും അവസരം നല്‍കുമ്പോഴാണ് കുടുംബവും സമൂഹവും ശക്തമാകുന്നത്.

രാഷ്‌ട്രീയ മൗനത്തിന്റെ അര്‍ത്ഥമെന്ത്?

കാന്തപുരത്തിന്റെ പ്രസ്താവനയേക്കാള്‍ ഗൗരവമുള്ള മറ്റൊരു ചോദ്യം അതിനോടുള്ള രാഷ്‌ട്രീയ നേതൃത്വത്തിന്റെ പ്രതികരണമാണ്.

സ്ത്രീസമത്വത്തെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സ്ത്രീകള്‍ പൊതുജീവിതത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവനയ്‌ക്കെതിരെ വ്യക്തമായ നിലപാട് പറയാത്തത് എന്തുകൊണ്ടാണ്? മതമൗലികവാദ ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന രാഷ്‌ട്രീയമാണോ ഈ മൗനത്തിന് പിന്നില്‍?

മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞ് തന്റെ നിലപാട് വ്യക്തമാക്കണം. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു രാഷ്‌ട്രീയ നേതൃത്വത്തിനും സ്ത്രീകളെ പൊതുജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ആഹ്വാനത്തോട് നിസ്സംഗമായി നോക്കി നില്‍ക്കാനാവില്ല. സൗജന്യ ബസ് സര്‍വീസ് നടത്തിയത് കൊണ്ട് മാത്രം സ്ത്രീസമൂഹത്തെ ശാക്തീകരിക്കാന്‍ കഴിയില്ല.

മതപണ്ഡിതരുടെ പ്രസ്താവനകളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാട് പറഞ്ഞ് രാഷ്‌ട്രീയ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും കഴിയില്ല. ഭരണഘടനാ മൂല്യങ്ങളേക്കാള്‍ വോട്ടുബാങ്ക് താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന രാഷ്‌ട്രീയം കേരളത്തിലെ സ്ത്രീകളോടുള്ള വഞ്ചനയാണ്. മതമൗലികവാദ സംഘടനകളുമായി രാഷ്‌ട്രീയ സന്ധി ചെയ്യുന്ന കോണ്‍ഗ്രസ്-യുഡിഎഫിന് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ എന്ത് ധാര്‍മ്മിക അവകാശമാണുള്ളത്?

ഇതാണ് ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയ അപകട രാഷ്‌ട്രീയം. ഇത് കേരളത്തിലെ കോണ്‍ഗ്രസ്-യുഡിഎഫ് നേതൃത്വത്തിന്റെ മാത്രം പ്രശ്നമല്ല. മതമൗലികവാദ ശക്തികളെ ഭയപ്പെടുന്ന രാഷ്‌ട്രീയമാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെയും നിലപാടുകളെ പലപ്പോഴും നിയന്ത്രിക്കുന്നത്. രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ രാഷ്‌ട്രീയ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിനോട് കോണ്‍ഗ്രസിന്റെ സമീപനവും ഈ ഇരട്ടത്താപ്പിന്റെ ഉദാഹരണമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ കേരളത്തിലെ നേതൃത്വം മാത്രമല്ല, ദേശീയ കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമായ നിലപാട് പ്രഖ്യാപിക്കണം.

അതുപോലെ സിപിഎമ്മിനും ഈ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. സ്ത്രീകളുടെ അവകാശങ്ങളും നവോത്ഥാനവും പുരോഗമനവും പ്രസംഗങ്ങളില്‍ മാത്രം ഉയര്‍ത്തിപ്പിടിച്ചാല്‍ പോരാ. മതമൗലികവാദത്തിന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് പ്രായോഗികമായി പ്രകടിപ്പിക്കണം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതല്ല സ്ത്രീശാക്തീകരണം; അതല്ല നവോത്ഥാനമെന്ന് തുറന്നു സമ്മതിക്കാന്‍ സിപിഎം തയ്യാറാവണം. അതിനുള്ള ധൈര്യം സിപിഎമ്മിന് അവശേഷിക്കുന്നുണ്ടോ എന്ന കാര്യവും സംശയമാണ്.

ദാനമല്ല സ്ത്രീ സ്വാതന്ത്ര്യം

കേരളത്തിലെ ഓരോ പെണ്‍കുട്ടിക്കും പഠിക്കാനും ആഘോഷിക്കാനും സ്വപ്‌നം കാണാനും സ്വന്തം ജീവിതം പൂര്‍ണ സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും നയിക്കാനും ഭരണഘടനാപരമായ അവകാശമുണ്ട്.

അവള്‍ക്ക് പഠിക്കാം, ജോലി ചെയ്യാം, വരുമാനം നേടാം, പൊതുപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാം, രാഷ്‌ട്രീയത്തില്‍ ഇടപെടാം, സ്വന്തം അഭിപ്രായം പറയാം. ഈ അവകാശങ്ങള്‍ ഒരു മതനേതാവിന്റെയോ രാഷ്‌ട്രീയ നേതാവിന്റെയോ അനുമതിക്ക് വിധേയമാകേണ്ടതല്ല.

മതവിശ്വാസത്തെ ബഹുമാനിക്കുന്നതിനൊപ്പം വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കണം. മതവും ഭരണഘടനയും തമ്മിലുള്ള സംഘര്‍ഷമായി വിഷയത്തെ അവതരിപ്പിക്കുന്നതിനുപകരം, ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം പിന്തുടരാനും സ്വന്തം ജീവിതം തിരഞ്ഞെടുക്കാനും കഴിയുന്ന ജനാധിപത്യ അന്തരീക്ഷമാണ് സംരക്ഷിക്കേണ്ടത്.

സ്ത്രീകളെ വീടിനുള്ളില്‍ തളച്ചിടുന്നത് സംരക്ഷണമല്ല; സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണ് യഥാര്‍ത്ഥ സംരക്ഷണം. വിദ്യാഭ്യാസം നിഷേധിച്ചല്ല, വിദ്യാഭ്യാസം ഉറപ്പാക്കിയാണ്, ജോലി തടഞ്ഞല്ല, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചാണ്, പൊതുവേദികളില്‍ നിന്ന് മാറ്റിനിര്‍ത്തിയല്ല, സുരക്ഷിതമായ പൊതുസ്ഥലങ്ങള്‍ സൃഷ്ടിച്ചാണ് അവരെ മുന്നിലെത്തിക്കേണ്ടത്. കേരളത്തിന്റെ സാമൂഹിക ചരിത്രം നമ്മെ പഠിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങളിലൊന്ന് ഇതാണ്: സമൂഹം മുന്നോട്ട് പോകുമ്പോള്‍ സ്ത്രീകളെ പിന്നിലേക്ക് മാറ്റിനിര്‍ത്താനാവില്ല. അത്തരത്തിലുള്ള ഒരു ശ്രമവും അംഗീകരിക്കാനാവില്ല.

മതത്തിന്റെ പേരിലായാലും രാഷ്‌ട്രീയത്തിന്റെ പേരിലായാലും സ്ത്രീയുടെ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്യണം. അത്തരം ആശയങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. സ്ത്രീകളെ തുല്യ പങ്കാളികളാക്കി മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് വികസിത കേരളം സാധ്യമാകുക.

 

Recent Posts