തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ ഈടാക്കും. പിഴ ചുമത്തിയ വാഹനങ്ങൾ മോഡിഫിക്കേഷന്‍ ഒഴിവാക്കി വീണ്ടും ഹാജരാക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ ദിവസത്തെ ഹൈകോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് നിയമം കർക്കശമാക്കാൻ വകുപ്പ് ഒരുങ്ങുന്നത്.
കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ അനധികൃത മോഡിഫിക്കേഷനില്‍ എടുത്ത നടപടികള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എല്ലാ ആര്‍ടിഓമാരും സെപ്റ്റംബര്‍ മൂന്നിനകം അറിയിക്കണമെന്ന് ഗതാഗത കമ്മീഷണറേറ്റ് അറിയിച്ചു. ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി അടുത്ത മാസം ഏഴിന് അറിയിക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു.
റീലുകള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങള്‍ കണ്ടെത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകി. ഇനിയുള്ള ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എംവിഡി അറിയിച്ചു.
ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. അടൂരിൽ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയെന്നാരോപിച്ച് രണ്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവം പരിശോധിച്ചായിരുന്നു കോടതിയുടെ നിർദേശം.
ആഗസ്റ്റ് അഞ്ചിന് രാവിലെ 11.50ന് അടൂർ ജനറൽ ആശുപത്രിക്ക് സമീപംവെച്ചാണ് ജീപ്പിന് പിഴയിട്ടത്. ഇതിന്റെ പേരിൽ അടൂർ എം.വി.ഡി. സ്‌ക്വാഡ് എ.എം.വി.ഐമാരായ ബി.എസ്. ലൈജു, എം. ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ, ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, വാഹനത്തിന് ചുമത്തിയ പിഴ പോരെന്നും ചൂണ്ടിക്കാട്ടി. ആറ് അനധികൃത ലൈറ്റുകൾക്കായി ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിലാണ് കോടതി അസന്തുഷ്ടി രേഖപ്പെടുത്തിയത്. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ നൽകണമെന്ന് കോടതി നിദേശിച്ചു.
















