കോട്ടയം: രാജ്യത്ത് വികസിപ്പിക്കുന്ന പുതിയ റബ്ബർ ക്ലോണുകളുടെ വ്യതിരിക്തതയും ഗുണനിലവാരവും പരിശോധിക്കുന്നതിനുള്ള അംഗീകൃത നോഡൽ കേന്ദ്രമായി കോട്ടയത്തെ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആർആർഐഐ) തെരഞ്ഞെടുക്കപ്പെട്ടു. ദേശീയതലത്തിൽ ലഭിച്ച ഈ അംഗീകാരത്തിന്റെ ഔപചാരിക പ്രഖ്യാപനവും സമർപ്പണച്ചടങ്ങും ആഗസ്റ്റ് 24 തിങ്കളാഴ്ച റബ്ബർ ഗവേഷണ കേന്ദ്രത്തിൽ നടക്കുമെന്ന് റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി അറിയിച്ചു.
ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥരും ആർആർഐഐയിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.
സസ്യ ഇനങ്ങളുടെയും കർഷകരുടെയും അവകാശ സംരക്ഷണ നിയമം, 2001 പ്രകാരം പുതിയ റബ്ബർ ക്ലോണുകളുടെ രജിസ്ട്രേഷനു മുമ്പ് അവയുടെ വ്യതിരിക്തത, ഏകത, സ്ഥിരത എന്നിവ നിർണയിക്കുന്ന ഡിയുഎസ് (DUS) പരിശോധന നിർബന്ധമാണ്. ഇതിനായി ആർആർഐഐ തയ്യാറാക്കിയ പരിശോധനാ മാർഗനിർദേശങ്ങൾക്ക് നിയമപരമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ ഇന്ത്യാ ഗസറ്റിൽ പ്രസിദ്ധീകരിക്കും.
ഡിയുഎസ് പരിശോധനയ്‌ക്കായി ആർആർഐഐയിൽ ഇതിനകം 50-ലധികം തദ്ദേശീയവും വിദേശീയവുമായ റബ്ബർ ക്ലോണുകൾ ഉൾപ്പെടുന്ന റഫറൻസ് ശേഖരം സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്ത് വികസിപ്പിക്കുന്ന പുതിയ ക്ലോണുകളുടെ രജിസ്ട്രേഷൻ നടപടികളിൽ ഈ ശേഖരം പ്രധാന റഫറൻസായി ഉപയോഗിക്കും.
സസ്യ ഇനങ്ങളുടെയും കർഷകരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പുതിയ സസ്യ ഇനങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാർ നിയമം പ്രാബല്യമാക്കുന്നതിന്റെ ഭാഗമായി ലഭിച്ച ഈ അംഗീകാരം ഇന്ത്യയിലെ റബ്ബർ ഗവേഷണ മേഖലയ്‌ക്കും ആർആർഐഐയ്‌ക്കും ചരിത്രനേട്ടമാണെന്ന് റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി അറിയിച്ചു.
















