
ന്യൂദൽഹി: ജന്തർ മന്തറിൽ വെള്ളിയാഴ്ച നടന്ന, സംവരണ വിരുദ്ധ പ്രക്ഷോഭം ചർച്ചയാകുന്നു.
‘സംവരണ ഹഠാവോ ആന്ദോളൻ’ എന്ന ബാനറിൽ നീങ്ങിയ പ്രതിഷേധക്കാർ ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. സംവരണം സാമ്പത്തിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് ആവശ്യപ്പെട്ട് അവർ ബാനറുകളും പോസ്റ്ററുകളും പതാകകളും വഹിച്ചു.
‘ആർക്കാണ് സർക്കാർ പിന്തുണ വേണ്ടതെന്ന് തീരുമാനിക്കുമ്പോൾ സാമ്പത്തിക സ്ഥിതി പരിഗണിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ജാതി പരിഗണിക്കാതെ ഒരു ദരിദ്ര വ്യക്തിക്ക് വിദ്യാഭ്യാസം, പരിശീലനം, മറ്റ് ആവശ്യങ്ങൾ എന്നിവയ്‌ക്ക് സഹായം നൽകണം,’ അഖില ഭാരതീയ ക്ഷത്രിയ മഹാസഭയുമായി (എബികെഎം) ബന്ധപ്പെട്ട പ്രതിഷേധക്കാരിൽ ഒരാളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ പറഞ്ഞു.
നിലവിലെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് സംവരണ നയം പുനപ്പരിശോധിക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു. പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവരുടെ നയങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സംവരണത്തിൽ ‘ക്രീമിലെയർ’ മാനദണ്ഡം കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു.
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ (യുജിസി) ചട്ടക്കൂടിനെയും അവർ ചോദ്യം ചെയ്തു.
‘ഈ വിഷയം ഞങ്ങൾ വർഷങ്ങളായി ഉന്നയിക്കുന്നു. നിലവിലെ സംവിധാനം അതിന്റെ ഉദ്ദേശ്യലക്ഷ്യം കൈവരിക്കുന്നുണ്ടോ എന്നും ആനുകൂല്യങ്ങൾ താഴെത്തട്ടിലുള്ള ആളുകളിലേക്ക് എത്തുന്നുണ്ടോ എന്നും സർക്കാർ പരിശോധിക്കണമെന്നാണ് ഞങ്ങളുടെ വാദം,’ മറ്റൊരു പ്രതിഷേധക്കാരനെ ഉദ്ധരിച്ച് പിടിഐ പറഞ്ഞു.
പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു
ജന്തർ മന്തറിൽ ഒരു തരത്തിലുള്ള സമ്മേളനത്തിനും പ്രക്ഷോഭത്തിന് അനുമതിയില്ലെന്ന് ഡൽഹി പോലീസ് വിശദീകരിച്ചു. എന്നാൽ, രാംലീല മൈതാനത്ത് സമാധാനപരമായ പ്രതിഷേധം അനുവദിച്ചിട്ടുണ്ടെന്നും അതിന് എൻഒസി നൽകിയിട്ടുണ്ടെന്നും സെൻട്രൽ ഡിസ്ട്രിക്റ്റ് ഡിസിപിയുടെ ഓഫീസ് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
‘സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത ഉള്ളടക്കം വർദ്ധിപ്പിക്കുകയോ ഫോർവേഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്യരുതെന്ന് പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കും,’ എന്ന് മുന്നറിയിപ്പ് നൽകി.