Kerala

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് ഇ‍ഡി. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ ആയ നന്ദുലാൽ എന്ന ആളുടെ പേരിലാണ് സിം കാർഡ് എടുത്തിരിക്കുന്നതെന്നാണ് ഇ‍ഡി കണ്ടെത്തൽ. എന്തിനാണ് സിം ഉപയോഗിച്ചത് എന്ന് അറിയില്ലെന്നാണ് നന്ദുലാലിന്റെ മൊഴി. തന്നോട് സിം എടുത്ത് നല്‍കാന്‍ പറഞ്ഞെന്നും എടുത്തു നല്‍കി എന്നതുമാണ് മൊഴി.

അനധികൃത ഇടപാടുകള്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ് കോള്‍ നടത്തിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതിന് വേണ്ടിയാണോ ഈ സിം ഉപയോഗിച്ചിരുന്നത് എന്നതില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. 2024 മുതലാണ് സിം ഉപയോഗിച്ചിരുന്നത്. ഔദ്യോഗികമായി തന്നെ ഇഡി ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും അന്വേഷണം നടത്താനാണ് നീക്കം. റെയ്ഡില്‍ ഉള്‍പ്പെട്ട ആളുകളെ അടുത്തയാഴ്ച മുതല്‍ ചോദ്യം ചെയ്ത് തുടങ്ങും. വീണയേയും വീണ്ടും ചോദ്യം ചെയ്യും.

കേസില്‍ വീണ ടി യുടെ വിദേശ പണമിടപാട് കേന്ദ്രികരിച്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ഇഡി. 85 ലക്ഷം രൂപയോളം ദുബായിലേക്ക് കൈമാറി എന്നാണ് ഇഡി കണ്ടെത്തല്‍. ഇത് എന്തിനുവേണ്ടിയെന്ന് അന്വേഷണം നടത്തും. ഫെമ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന സംശയവും ഇഡിക്ക് ഉണ്ട്. കോഴിക്കോട് നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ ചോദ്യംചെയ്യലും അടുത്ത ആഴ്ച ആരംഭിക്കും. വീണ. ടിയെ വീണ്ടും വിളിപ്പിക്കും.