ചെന്നൈ: ഐപിഎൽ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നെന്ന് റിപ്പോര്‍ട്ട്. ഗ്രീസില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ നവംബര്‍ 10ന് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇരുവരും ഈ വർഷം അവസാനം സ്പെയിനിൽ വച്ച് വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ദീപാവലിക്ക് രണ്ടുദിവസത്തിന് ശേഷം നവംബർ 10-നായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക. ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനായി ഗ്രീസാണ് ഇരുവരും തിരഞ്ഞെതെന്നാണ് സൂചന. അതേസമയം, പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഉയർന്ന അഭ്യൂഹങ്ങളിൽ അനിരുദ്ധോ കാവ്യയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നടനും അനിരുദ്ധിന്റെ അമ്മാവനുമായ വൈ.ജി. മഹേന്ദ്രൻ നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് ഈ വാർത്തകൾക്ക് വീണ്ടും ജീവൻ നൽകിയത്. അനിരുദ്ധ് വിവാഹത്തിലേക്ക് കടക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കാവ്യ മാരനെ പുകഴ്‌ത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഒരു പ്രമുഖ ഐ.പി.എൽ. ഫ്രാഞ്ചൈസിയെ നയിക്കാനുള്ള കാവ്യയുടെ കഴിവെടുത്തുപറഞ്ഞ അദ്ദേഹം, പിതാവിന്റെ ബിസിനസ്സ് മിടുക്ക് കാവ്യയ്‌ക്കും ലഭിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഇരുവരുടെയും പങ്കാളിത്തം മികച്ചതായിരിക്കുമെന്നും ബിസിനസ്സ് തലത്തിൽ ഒന്നിച്ചുപ്രവർത്തിക്കാൻ അനുയോജ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെയാണ് അനിരുദ്ധും കാവ്യയും വിവാഹിതരാകുന്നുവെന്ന് ആരാധകർ ഉറപ്പിച്ചത്.
സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെയും കാവേരി കലാനിധിയുടെയും മകളാണ് കാവ്യ. സൺറൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒ ആയ ഇവർ സൺടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. തെന്നിന്ത്യൻ സിനിമയിൽ ഏറെ തിരക്കുള്ള സംഗീതസംവിധായകരിൽ ഒരാളാണ് അനിരുദ്ധ്. നടൻ രവി രാഘവേന്ദ്രയുടെയും നർത്തകി ലക്ഷ്മിയുടെയും മകനാണ് അനിരുദ്ധ്.
വിവാഹം നടക്കുന്ന കൃത്യമായ സ്ഥലത്തെക്കുറിച്ചോ മറ്റ് ക്രമീകരണങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഈ വർഷം അവസാനത്തോടെ ഇരുവരും സ്‌പെയിനിൽ വച്ച് വിവാഹിതരാകുമെന്ന് നേരത്തേ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇരുവരും യുഎസിൽ അവധിക്കാലം ആഘോഷിക്കാൻ പോയതായും വാർത്ത പ്രചരിച്ചിരുന്നു.
















