Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

Published by
സനു കുശര്‍കോട്

നെടുമങ്ങാട്: നെടുമങ്ങാട് നഗരത്തിന്റെ പ്രധാന യാത്രാകേന്ദ്രമായ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ പ്രധാന കവാടവും പ്രധാന ജംഗ്ഷനുകളും രാത്രികാലങ്ങളില്‍ പൂര്‍ണ്ണമായും ഇരുട്ടിലാണ്. മാതൃകാ ജംഗ്ഷന്‍, ശിവന്‍കോവിലിന് സമീപം, ചന്തമുക്ക് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളും, ബസ് സ്റ്റാന്‍ഡ് കവാടത്തിലെ സ്ട്രീറ്റ് ലൈറ്റുകളും മാസങ്ങളായി കത്താത്തത് യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.

ആയിരക്കണക്കിനാളുകള്‍ ദിവസേന എത്തുന്ന പ്രധാന നഗരമേഖലയാണ് അധികൃതരുടെ അവഗണനയില്‍ ഇരുട്ടിലാണ്ടിരിക്കുന്നത്.

ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച ലൈറ്റുകള്‍ പണിമുടക്കിയതോടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ സന്ധ്യയായാല്‍ കൂരിരുട്ടിലാണ്. ദീര്‍ഘദൂര യാത്രക്കാരടക്കം എത്തുന്ന കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് കവാടത്തിലും ജനത്തിരക്കേറിയ ജംഗ്ഷനുകളിലും വെളിച്ചമില്ലാത്തത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മുന്‍മന്ത്രിയും ഇപ്പോഴത്തെ എംഎല്‍എയും ആയ ജി.ആര്‍. അനിലിന്റെ പേര് വച്ച് കവാടം സ്ഥാപിക്കാന്‍ കാണിച്ച ആവേശം ഈ ഭാഗങ്ങളില്‍ പ്രകാശം നല്‍കാന്‍ കാണിച്ചിരുന്നെങ്കില്‍ നാട്ടുകാര്‍ക്ക് പ്രയോജനപ്രദമാകുമായിരുന്നു. പ്രവേശന കവാടം എന്ന പ്രഹസന കവാടവും സ്വന്തം പേരും പ്രകാശമില്ലാതെ ഇരുട്ടിലാണിപ്പോള്‍.

ബസ് സ്റ്റാന്റില്‍ എത്തുന്ന സ്ത്രീകള്‍ കുട്ടികള്‍ മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ ഭയത്തോടെയും ആശങ്കയോടെയുമാണ് ഈ ഭാഗങ്ങളിലൂടെ കടന്നുപോകുന്നത്. യാത്രക്കാര്‍ക്ക് ബസ് സമയങ്ങള്‍ എഴുതി വച്ചിട്ടുള്ള ബോര്‍ഡ് വ്യക്തമായി കാണാനോ സുരക്ഷിതമായി നില്‍ക്കാനോ കഴിയാത്ത സാഹചര്യമാണ്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളും സ്റ്റാന്‍ഡ് പരിസരവും ഇരുട്ടിലാകുന്നത് സാമൂഹ്യവിരുദ്ധര്‍ക്ക് താവളമൊരുക്കാന്‍ ഇടയാക്കുമെന്നും മോഷണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

വെളിച്ചക്കുറവ് കാരണം റോഡിലെ കുഴികളോ മറ്റ് തടസ്സങ്ങളോ കാണാന്‍ കഴിയാതെ ആളുകള്‍ അപകടത്തില്‍ പെട്ട് പരിക്കേല്‍ക്കുന്ന സംഭവങ്ങളും പതിവാണ്. കൂടാതെ, നഗരത്തിലെ വെളിച്ചക്കുറവ് രാത്രി സമയത്തെ വ്യാപാരത്തെയും സാരമായി ബാധിക്കുന്നുണ്ട്. വെളിച്ചമില്ലാത്തതിനാല്‍ വ്യാപാരികള്‍ക്ക് രാത്രി കടകള്‍ നേരത്തെ അടച്ചുപൂട്ടേണ്ടി വരുന്നതും വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുന്നുണ്ട്. കേടായ ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്നും പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികളും നാട്ടുകാരും പലതവണ ബന്ധപ്പെട്ടവരെ സമീപിച്ചിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കൊട്ടിഘോഷിച്ചു ഉദ്ഘാടനം ചെയ്യാന്‍ കാണിക്കുന്ന ആവേശം കൃത്യസമയത്ത് അറ്റകുറ്റ പണികള്‍ ചെയ്യാന്‍ കാണിക്കാത്തതാണ് മിക്ക ലൈറ്റുകളും മിഴിയടയ്‌ക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ബിജെപി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നെടുമങ്ങാട് കച്ചേരി നടയില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റിന് റീത്ത് വച്ചും പ്രതിഷേധിച്ചു.

നെടുമങ്ങാട് നഗരസഭയുടെയും കെഎസ്ആര്‍ടിസി അധികാരികളുടെയും ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പ്രധാന കവാടം, മാതൃകാ ജംഗ്ഷന്‍, ശിവന്‍കോവില്‍, ചന്തമുക്ക് എന്നിവിടങ്ങളിലെ തകരാറിലായ ഹൈമാസ്റ്റ് ലൈറ്റുകളും സ്ട്രീറ്റ് ലൈറ്റുകളും എത്രയും പെട്ടെന്ന് നന്നാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം. അടിയന്തരമായി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Recent Posts