സ്വാതന്ത്ര്യം ലഭിച്ചിട്ട് 100 വര്‍ഷമാകുന്ന 2047 ല്‍ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നിരവധി പ്രഖ്യാപനങ്ങളാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. യുവാക്കളെയും സ്ത്രീകളെയും ഒപ്പം നിര്‍ത്തുകയും, വിവിധ മേഖലകളില്‍ പുരോഗതി ഉറപ്പാക്കുന്ന സപ്തധാര പദ്ധതി പ്രഖ്യാപിക്കുകയും ചെയ്ത പ്രധാനമന്ത്രി മോദി ശ്രദ്ധേയമായ ഒരു പരാമര്‍ശവും നടത്തുകയുണ്ടായി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുകയും, നിയമവാഴ്ചയെ വെല്ലുവിളിച്ച് വികസനം അട്ടിമറിക്കുകയും ചെയ്തിരുന്ന മാവോയിസ്റ്റ് ഭീകരരെ അവരുടെ വിഹാര രംഗമായിരുന്ന വനമേഖലകളില്‍ ഇല്ലാതാക്കിയെന്നും, എന്നാല്‍ ദിമാഗി നക്‌സല്‍ അഥവാ ബുദ്ധിജീവി നക്‌സലുകള്‍ സമൂഹത്തില്‍ സജീവമാണെന്നും ആയിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഇക്കൂട്ടരെ ശക്തമായി നേരിടേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കിയത്.
ജാര്‍ഖണ്ഡ്, ഒഡിഷ, ഛത്തീസ്ഗഢ്, മഹാരാഷ്‌ട്ര എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ജില്ലകളില്‍ പ്രവര്‍ത്തിക്കുകയും, അക്രമവും ഭീകരതയും വ്യാപിപ്പിക്കുകയും ചെയ്തിരുന്ന സായുധ നക്‌സലുകളില്‍ നിന്ന് വ്യത്യസ്തമായാണ് തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി ‘ദിമാഗി നക്‌സല്‍’ എന്ന വിഭാഗത്തെ അവതരിപ്പിച്ചത്. ഭാരതത്തിന്റെ ഭരണസംവിധാനത്തെയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നക്‌സലിസത്തിന്റെ ആശയധാര ഇപ്പോഴും ശക്തമാണെന്ന മുന്നറിയിപ്പാണ് പ്രധാനമന്ത്രി നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പത്തുവര്‍ഷത്തെ യുപിഎ ഭരണകാലത്ത് അധികാരത്തിന്റെ ഇടനാഴികളില്‍ ദിമാഗി നക്‌സലുകള്‍ സജീവമായിരുന്നു. യുവമനസ്സുകളെ സ്വാധീനിക്കുകയും, സാങ്കല്‍പ്പികമായ ‘തൊഴിലാളിവര്‍ഗ ഭരണകൂടം’ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനായി അവരെ ഉപയോഗിക്കുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. ആത്യന്തികമായി ജനങ്ങളെയാണ് ഇവര്‍ ബലിയാടാക്കുന്നത്.
പ്രധാനമന്ത്രിയുടെ ദിമാഗി നക്‌സല്‍ പരാമര്‍ശം കൊള്ളേണ്ടിടത്തു തന്നെ കൊണ്ടിരിക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, യുപിഎ ഭരണകാലത്ത് മന്ത്രിയുമായിരുന്ന പി. ചിദംബരം ഉള്‍പ്പെടെയുള്ള നിരവധി നക്‌സല്‍ അനുഭാവികളെ ഇത് പ്രകോപിപ്പിച്ചിരിക്കുകയാണ്. താന്‍ ഒരു ദിമാഗി നക്‌സല്‍ ആണെന്നും, അതില്‍ അഭിമാനിക്കുകയാണെന്നുമുള്ള പ്രതികരണമാണ് ചിദംബരം നടത്തിയത്. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഒരാളില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നാണിത്. ”ഞാന്‍ ഒരു ദിമാഗി നക്‌സല്‍ ആണെന്നതില്‍ അഭിമാനിക്കുന്നു” എന്ന ചിദംബരത്തിന്റെ വാക്കുകള്‍ രാജ്യസ്‌നേഹം തൊട്ടുതീണ്ടാത്തതാണ്.
ഒരു മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി നക്‌സല്‍ ആശയധാരയുമായി താദാത്മ്യം പ്രാപിക്കുന്നതും, അതുമായി പരസ്യമായ ബന്ധം സ്ഥാപിക്കുന്നതും ആശങ്കാജനകമാണെങ്കിലും അതില്‍ ഒട്ടും അതിശയിക്കാനില്ല. കാരണം 2010 ല്‍ ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍, ആയുധങ്ങള്‍ താഴെവയ്‌ക്കണമെന്ന് ആവശ്യപ്പെടാതെ തന്നെ സായുധരായ നക്‌സലുകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നു. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ചിദംബരം ഇങ്ങനെ പറയുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. നക്‌സലുകളോട് സംവാദത്തില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും, സായുധസമരത്തില്‍ വിശ്വസിക്കുന്നതിനാല്‍ അവരോട് ആയുധം താഴെ വയ്‌ക്കാന്‍ ആവശ്യപ്പെടില്ലെന്നുമാണ് ചിദംബരം അന്ന് പറഞ്ഞത്. ഇടതുപക്ഷ തീവ്രവാദവും മറ്റ് തീവ്രവാദ ആശയധാരകളും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ള സര്‍വകലാശാലയിലെ സദസ്സില്‍ നിന്ന് വലിയ കൈയടിയാണ് ചിദംബരത്തിന് ലഭിച്ചത്.
ദന്തേവാഡ മാവോയിസ്റ്റ് ആക്രമണത്തില്‍ 76 സിആര്‍പിഎഫ് ഭടന്മാര്‍ കൊല്ലപ്പെട്ട് ഒരു മാസത്തിനു ശേഷമാണ് ചിദംബരം ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നക്‌സലുകളോടും ഭീകരവാദികളോടും മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്. ഒരു വശത്ത് സായുധ നക്‌സലുകള്‍ രാജ്യത്തിന്റെ ഭരണകൂടത്തെ ആക്രമിക്കുമ്പോള്‍ മറുവശത്ത്, അവരെ സംരക്ഷിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്ത സംവിധാനത്തിനുള്ളില്‍ ‘ദിമാഗി നക്‌സലുകള്‍’ മാവോയിസ്റ്റ് ഭീകരരുടെ നിബന്ധനകള്‍ക്ക് അനുസരിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതായി ഉറപ്പുവരുത്തി. ദേശീയ സുരക്ഷയും ഭീകരവാദവും പോലുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ നയവും ചിദംബരത്തെ പോലുള്ളവരുടെ നിലപാടുകളും പരിശോധിച്ചാല്‍ നക്‌സലിസത്തിന്റെ സംരക്ഷകരാണ് ഇവരെന്ന് കാണാന്‍ കഴിയും. അധികാരത്തിനു പുറത്തായിട്ടും മാവോയിസ്റ്റുകളുമായും മറ്റ് ഭീകരശക്തികളുമായും കോണ്‍ഗ്രസ് ഇപ്പോഴും അവിശുദ്ധ ബന്ധം തുടരുന്നു എന്നാണ് ചിദംബരത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.















