
ജാതീയ വേര്‍തിരിവ് രൂക്ഷമായ 18-ാം നൂറ്റാണ്ടില്‍ നവോത്ഥാനപ്രകാശം ചൊരിഞ്ഞ മഹാഗുരുവായിരുന്ന ശിവരാജയോഗി അയ്യാവ് സ്വാമികളുടെ 117-മത് മഹാസമാധിദിനം ഇന്ന്. ഭാരതീയ ഗുരുപരമ്പര ആദിനാരായണനില്‍ തുടങ്ങി വസിഷ്ഠന്‍, ശക്തി, പരാശരന്‍, വ്യാസന്‍, ശുകന്‍, ശ്രീ ശങ്കരാചാര്യര്‍, അയ്യാവ് ഗുരുസ്വാമികള്‍, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വമികള്‍ തുടങ്ങി ഋഷിവര്യന്മാരിലൂടെ നീളുന്നതാണ്. വേദകാലം മുതല്‍ ഭാരതത്തില്‍ ഒരു ചൊല്ലുണ്ട്.
ഗുരുര്‍ ബ്രഹ്‌മാ ഗുരൂര്‍ വിഷ്ണു,
ഗുരൂര്‍ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരബ്രഹ്‌മാ
തസ്‌മൈ ശ്രീ ഗുരുവേ നമഃ
അജ്ഞാനമാകുന്ന ഇരുട്ടില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നവരെല്ലാം നമ്മുടെ ഗുരുക്കന്മാരാണ്.
പതിനെട്ടാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും മനുഷ്യന്‍ ഒന്നാണെന്നും എല്ലാ ചരാചരങ്ങളിലും കുടികൊള്ളുന്നത് ഏകത്വദര്‍ശനമാണെന്നും അയ്യാവ് ഗുരു ശിഷ്യരെ ഉപദേശിച്ചിരുന്നു. ലോകത്ത് മതങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഭാരതത്തില്‍ മഹിതമായ ഒരു സംസ്‌കാരം ഉണ്ടായിരുന്നു. അതാണ് സനാതന ധര്‍മ്മം. മനുഷ്യനിര്‍മിതമായ ജാതീയമായ ഇരുട്ടിന്റെ അടിത്തട്ടിലമര്‍ന്ന ജനങ്ങള്‍ക്ക് വൈജ്ഞാനികപ്രകാശം ചൊരിഞ്ഞുകൊണ്ട് അയ്യാവ് ഗുരു സ്വമികള്‍ ഭാവി തലമുറയുടെ വികാസത്തിനുവേണ്ടി ഒട്ടേറെ പേര്‍ക്കു ശിഷ്യത്വം നല്കി. സ്വാമികള്‍ സ്ത്രീകള്‍ക്കും തുല്യ പ്രാധാന്യം നല്കി. കൊല്ലത്തമ്മയെയും സര്‍വ സാക്ഷിയമ്മയേയും സ്വഗൃഹത്തില്‍ ശിഷ്യരായി പാര്‍പ്പിച്ചും മറ്റുമത വിശ്വാസികളായവര്‍ക്കും ആത്മീയ ഉപദേശം നല്കിക്കൊണ്ട്, സ്വഗൃഹത്തില്‍ ബ്രാഹ്‌മണര്‍ മുതല്‍ പുലയ സമുദായത്തിലുള്ള അയ്യന്‍കാളി വരെയുള്ളവരെ ഒപ്പമിരുത്തി പന്തിഭോജനം നടത്തി. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു ശിവരാജ യോഗി അയ്യാവ് ഗുരുസ്വാമികള്‍. ചാതുര്‍വര്‍ണ്ണ്യത്തെ നിരസിച്ചുകൊണ്ട് ബ്രഹ്‌മജ്ഞാനിയും യോഗിയുമായ ആര്‍ക്കും വിഗ്രഹപ്രതിഷ്ഠയും താന്ത്രിക കര്‍മ്മങ്ങളും നടത്താമെന്നും വേദോപനിഷത്തുക്കള്‍ എല്ലാവര്‍ക്കും പഠിക്കാമെന്നും തൈക്കാട്ട് അയ്യാവ് ഗുരു ശിഷ്യരെ ഉപദേശിച്ചിരുന്നു.
ആധുനിക കാലഘട്ടത്തില്‍ ഒന്‍ട്രൂ കുലം, ഒന്‍ട്രൂ കടവുള്‍, ഒന്‍ട്രൂ മതം എന്ന് വിഭാവന ചെയ്ത തൈക്കാട്ട് അയ്യാവ് ഗുരു സ്വാമികളുടെ ഏകത്വദര്‍ശനം ഈ കാലഘട്ടത്തിലേയും വരാന്‍ പോകുന്ന കാലത്തേയും തീര്‍ത്ഥമാണ്. അയ്യാവ് ഗുരു സ്വാമികളുടെ ആത്മീയ ദര്‍ശനം സമൂഹത്തെ നയിക്കുന്ന ഉജ്ജ്വല പ്രകാശമായിത്തീരട്ടെ..
(അയ്യാഗുരുസ്വാമി ധര്‍മ്മപരിഷത്ത് ജന. സെക്രട്ടറിയാണ് ലേഖകന്‍)