India

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശ്രീനഗര്‍: എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കശ്മീരി പണ്ഡിറ്റ് സര്‍വാനന്ദ കൗള്‍ പ്രേമിയുടെയും മകന്‍ വീരേന്ദര്‍ കൗളിന്റെയും കൊലപാതകക്കേസ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും അന്വേഷിക്കുന്നു. കേസുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എസ്‌ഐഎ) സംസ്ഥാനത്തെ ഒമ്പത് ഇടങ്ങളില്‍ പരിശോധന നടത്തി. ഭീകരവാദ കാലഘട്ടത്തിലെ കൊലപാതകങ്ങളെ കുറിച്ചുള്ള അന്വേഷത്തിന്റെ ഭാഗമായാണ് ഈ കേസിലും പുനരന്വേഷണം ആരംഭിച്ചത്.

അനന്ത്‌നാഗിലെ ദൂരു പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എസ്‌ഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രേമിയുടേയും മകന്റേയും തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കരുതുന്ന വ്യക്തികളുടെ വസതികളിലും ഓഫീസുകളിലുമാണ് തെരച്ചില്‍ നടത്തുന്നത്. രജൗരി ജില്ലയിലെ ആറ് സ്ഥലങ്ങളിലും ജമ്മുവിലെ രണ്ട് സ്ഥലങ്ങളിലും കശ്മീരിലെ ഒരു സ്ഥലത്തുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെരച്ചില്‍ നടന്നത്.

1990 ഏപ്രില്‍ 29 നാണ് സ്‌കൂള്‍ ഹെഡ്മാസ്റ്ററും എഴുത്തുകാരനുമായ സര്‍വാനന്ദ കൗള്‍ പ്രേമിയെയും (65) മകന്‍ വീരേന്ദറെയും (27) അനന്ത്‌നാഗിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഇരുവരുടേയും മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഇരുവരുടേയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നെറ്റിയില്‍ ആണികളും തറച്ചിരുന്നു. ഇരുവരും ക്രൂര മര്‍ദനത്തിനിരയായാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.

താഴ്‌വരയിലെ ഭീകരവാദ പ്രവര്‍ത്തനത്തിന്റെ തുടക്കമായാണ് ഇതിനെ കണക്കാക്കുന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തെയാണ് അവര്‍ ലക്ഷ്യം വെച്ചിരുന്നത്. ഇരുവരുടേയും കൊലപാതകത്തിന് പിന്നാലെ പ്രദേശത്തെ ഹിന്ദുക്കള്‍ കൂട്ടത്തോടെ പലായനം ചെയ്തു.

പിന്നീട് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. കശ്മീരി പണ്ഡിറ്റ് സമൂഹത്തെ ലക്ഷ്യമിട്ടുള്ള ജിഹാദി ആക്രമണങ്ങളുടെ ഭാഗമായിരുന്നു കൊലപാതകം. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല. ഇപ്പോള്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ പുനരന്വേഷണം നടത്തുന്നത്. നിര്‍ണായകവും മുമ്പ് വെളിപ്പെടുത്താത്തതുമായ നിരവധി വിവരങ്ങള്‍ എസ്ഐഎ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്‌ഐഎ തെരച്ചില്‍ നടത്തിയത്.

പ്രേമിയുടെ കൊലപാതകത്തിനൊപ്പം കശ്മീരി പണ്ഡിറ്റ് നഴ്സ് സരള ഭട്ടിന്റെ മരണത്തിലും എസ്‌ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.