
ലക്നൗ : ബുർഖ അണിഞ്ഞ് കൻവാർ യാത്ര നടത്തിയ തമന്ന മാലിഖിനും, ഭർത്താവിനും സംഭാൽ എസ്ഡിഎം കോടതിയുടെ നോട്ടീസ് . കഴിഞ്ഞ വർഷവും തമന്ന മാലിക് തന്റെ ഭർത്താവിനൊപ്പം ബുർഖ ധരിച്ച് കൻവാർ യാത്രയിൽ പങ്കെടുത്തിരുന്നു. ആ സമയത്ത് തമന്ന മാലിഖിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത്തവണയും കൻവാർ യാത്ര നടത്താൻ തമന്ന തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് എസ്ഡിഎം കോടതി തമന്നയ്‌ക്കും ഭർത്താവ് അമനും നോട്ടീസ് അയച്ചത്.
തമന്ന മാലിക്കിന്റെ ബുർഖ ധരിച്ച കൻവാർ ഘോഷയാത്ര സമാധാനം തകർക്കാൻ സാധ്യതയുണ്ടെന്ന് നോട്ടീസിൽ കോടതി ആശങ്ക പ്രകടിപ്പിക്കുന്നു. തമന്ന മാലിക്കും ഭർത്താവും കോടതിയിൽ ഹാജരാകാനും കൻവാർ ഘോഷയാത്രകൾ നടത്തുമ്പോൾ ബുർഖ ധരിക്കുന്നതിന്റെ കാരണങ്ങൾ വിശദീകരിക്കാനും എസ്ഡിഎം കോടതി ഉത്തരവിട്ടു. തമന്ന മാലിക്കും ഭർത്താവ് അമൻ ത്യാഗിക്കും ആറ് മാസത്തേക്ക് 20,000 രൂപയുടെ ബോണ്ടും കോടതി ചുമത്തി.
മുസ്ലീങ്ങൾ കൻവാർ യാത്ര നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, പരമ്പരാഗത കാവി വസ്ത്രം ധരിച്ച് മാത്രമേ അത് ചെയ്യാവൂ എന്ന് മുസാഫർനഗർ ജില്ലയിലെ യോഗ സാധന ആശ്രമത്തിലെ മുഖ്യ പുരോഹിതനായ സ്വാമി യശ്വീർ ജി മഹാരാജ് പറഞ്ഞു.