തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതികൾ രൂക്ഷമാകുന്നു. രാത്രിയും പലയിടങ്ങളിലും ശക്തമായ മഴ പെയ്തതോടെ ജനജീവിതം വീണ്ടും ദുരിതത്തിലായി. ഇന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ഇന്നലെ ആറുപേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 15 ആയി. ഇതിൽ 11 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ വള്ളം മുങ്ങി കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡും രക്ഷാസേനയും തുടരുകയാണ്.
സംസ്ഥാനത്താകെ 273 ദുരിതാശ്വാസ ക്യാംപുകളിലായി 7,674 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. മഴക്കെടുതിയിൽ 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നതായും അധികൃതർ വ്യക്തമാക്കി.
വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്ന പത്തനംതിട്ടയിലെ റാന്നി, കോട്ടയത്തെ പാലാ, ഈരാറ്റുപേട്ട മേഖലകളിൽ വെള്ളം പതിയെ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
ഇടുക്കി ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നര മീറ്റർ വരെ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ഇതിനെത്തുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് കളക്ടർ ജാഗ്രതാ നിർദേശം നൽകി.
അതേസമയം, എറണാകുളം പെരുമ്പാവൂർ കുറുപ്പംപടി മേതല മരോട്ടിക്കടവ് കൊറ്റംകുളത്ത് ശനിയാഴ്ച രാത്രി വൻ മണ്ണിടിച്ചിൽ ഉണ്ടായി. കാസർകോട് ചെമ്പോത്തുമലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഏക്കറുകണക്കിന് കൃഷിഭൂമി നശിച്ചതായും റിപ്പോർട്ടുണ്ട്.
മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നത്തെ അവധി ബാധകമാണ്.
















