ചെന്നൈ: തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ ഒരു കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ എന്ന നടന്റെ ദുരവസ്ഥ ഇന്ന് ആരുടെയും കരളലിയിപ്പിക്കും. ഒരുകാലത്ത് പ്രശസ്തിയുടെ, പണത്തിന്റെ കൊടുമുടിയില്‍ കഴിഞ്ഞ മോഹന്‍ ശര്‍മ്മ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ ഒരു വൃദ്ധസദനത്തില്‍ ഏകാന്തമായി കഴിയുന്നു. ഇപ്പോള്‍ എഴുപതുവയസ്സായി. ചെന്നൈയില്‍ നിന്നും 50 കിലോമീറ്ററോളം അകലെയുള്ള രാമാവതാർ അഗർവാള്‍ സഭ വൃദ്ധ സേവാശ്രമത്തിലാണ് ഇപ്പോള്‍ കഴിയുന്നത്.
“ഇവിടെ ഭക്ഷണം സൗജന്യമാണ്. മരുന്നിനുള്ള തുക നമ്മള്‍ മുടക്കിയാല്‍ മതി. സമയം പോകാൻ ഇടക്ക് പഴയ സിനിമകള്‍ യുട്യൂബില്‍ കാണും. ഭാവിയെക്കുറിച്ച് ഒന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല. കണക്കുകൂട്ടലിന് ഒരു അര്‍ത്ഥവുമില്ല.”മോഹൻ പറയുന്നു.
ദേശീയ-സംസ്ഥാന ബഹുമതികള്‍ നേടിയ ഗ്രാമം എന്ന സിനിമയിലൂടെയാണ് മോഹന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. എക്കാലത്തെയും പ്രിയപ്പെട്ട അഞ്ച് ചിത്രങ്ങളില്‍ ഒന്നായി ജയലളിത തെരഞ്ഞെടുത്ത ചിത്രം കൂടിയാണിത്.പക്ഷെ ഈ സിനിമ തിയറ്ററില്‍ ഓടിയില്ല. അവിടെ നിന്നും വീഴ്ച തുടങ്ങി.
മറ്റൊരു മാർഗവും ഇല്ലാതിരുന്നതിനാലാണ് ഈ സൗജന്യ വൃദ്ധസദനത്തിലേക്ക് എത്തിയത്. ഇവിടെ ഭക്ഷണവും താമസവും സൗജന്യമായി ലഭിക്കുന്നു.
രജനീകാന്തിന്റെ കാരുണ്യം
സൂപ്പർസ്റ്റാർ രജനികാന്ത് എനിക്ക് ഒരു ലക്ഷം രൂപ നല്‍കി സഹായിച്ചു. അദ്ദേഹത്തോട് ഞാൻ ഹൃദയപൂർവം നന്ദി പറയുന്നു. ഈ കഷ്ടകാലത്ത് ദൈവത്തെപ്പോലെയാണ് അദ്ദേഹം തനിക്ക് തുണയായതെന്നും മോഹന്‍ ശര്‍മ്മ പറയുന്നു.
നടി ലക്ഷ്മിയുടെ മുൻഭർത്താവ് കൂടിയാണ് മോഹൻ ശർമ. ചട്ടക്കാരി സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് ഇരുവരുടെയും പ്രണയവും വിവാഹവും. പക്ഷെ അഞ്ച് വര്‍ഷത്തിന് ശേഷം പിരിഞ്ഞു. 1974ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന ചിത്രത്തില്‍ ലക്ഷ്മിയുടെ നായകവേഷം ചെയ്താണ് അദ്ദേഹം നടന്‍ എന്ന നിലയില്‍ ശ്രദ്ധേയനായത്. നിർമാതാവും നടനുമായി മാത്രമല്ല തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ റോളുകളിലും തിളങ്ങിയിട്ടുണ്ട്. ഇരുപതില്‍ അധികം സിനിമകള്‍ നിർമ്മിച്ചു.
















