
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങിനുള്ള നെല്‍ക്കതിര്‍ പുത്തരിക്കണ്ടത്ത് നിന്നും തലയിൽ ചുമന്ന് കൊണ്ട് വന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും. ജൂലായ് 29ന് വൈകുന്നേരം 3.30നായിരുന്നു ഈ ചടങ്ങ്.
പുത്തരിക്കണ്ടത് നിന്നും കൊയ്തെടുത്ത നെല്‍ക്കതിര്‍ കറ്റകള്‍ മേയര്‍ വിവി രാജേഷും മറ്റ് കൗണ്‍സിലര്‍മാരും തലയില്‍ ചുമന്ന് കിഴക്കേ ഗോപുരനടയിലൂടെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു.
ആഗസ്റ്റ് മൂന്നിനാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങ്. ഇതനുസരിച്ച് കിഴക്കേകോട്ടയിലെ പുത്തരിക്കണ്ടത്തെ കൃഷിയിടത്ത് നിന്നുതന്നെ നെല്‍ക്കതിര്‍ കൊയ്തെടുക്കുകയായിരുന്നു. പരമ്പരാഗത രീതിയിൽ ആചാരങ്ങൾ അനുസരിച്ചാണ് തിരുവനന്തപുരം നഗരത്തിന്റെ ഭരണാധികാരിയായ മേയർ കതിര്‍കറ്റയും ചുമന്ന് മറ്റ് കൗണ്‍സിലര്‍മാര്‍ക്കൊപ്പം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ എത്തിയത്. ഇത് കാണാന്‍ ബിജെപി പ്രവര്‍ത്തകരും പത്മാനാഭസ്വാമി ഭക്തരുമായ വന്‍ജനാവലി റോഡിനിരുവശവും തടിച്ചുകൂടിയിരുന്നു. .കിഴക്കേ ഗോപുര നടയിൽ ക്ഷേത്രം അധികൃതർ സ്വീകരിക്കുന്ന കതിര് പദ്മതീർത്ഥ കരയിലെ അലങ്കരിച്ച മണ്ഡപത്തിൽ സ്ഥാപിച്ച ശേഷം വാദ്യഘോഷാദികളോടെയും, ആചാരപരമായ ചടങ്ങുകളോടെയും മതിലകത്തേയ്‌ക്ക് കൊണ്ടു പോയി.
കോർപ്പറേഷൻ ഇലക്ഷനില്‍ ബിജെപി ജയിച്ചാല്‍ മേയറെക്കൊണ്ട് നിറപുത്തരിച്ചടങ്ങിനുള്ള നെല്‍ക്കതിര്‍ പരമ്പരാഗത രീതിയില്‍ തലയിലേറ്റി പത്മനാഭസ്വാമിയുടെ സവിധത്തില്‍ എത്തിക്കാമെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷനും ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയുമായ കരമന ജയൻ ഭക്തർക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഇതാണ് മേയര്‍ വിവി രാജേഷ് പാലിച്ചത്.