തീക്ഷ്ണസുന്ദരമാണ് അഗ്‌നിദേവന്റെ ആഗമനം. അശ്വമേധം ജയിച്ച അയോധ്യാധിപതിക്ക് അനുഗ്രഹപ്രാപ്തി മാത്രമല്ല, വൈകുണ്ഠവാസന് ഭൂമിയില്‍ അവതരിക്കാനുള്ള അവസരസൃഷ്ടി കൂടിയാണ് സരയൂതീരത്ത് ഋശ്യശൃംഗന്റെ യാഗശാലയില്‍ .
അഗ്‌നിദേവന്‍ സ്വര്‍ണപ്പാത്രത്തില്‍ സമ്മാനിക്കുന്ന ദേവനിര്‍മിത പായസം, അപ്പോഴത്തെ പരിഭ്രമത്താലാകാം ദശരഥന്‍ പകുക്കുന്നത് കൗസല്യയ്‌ക്കും കൈകേയിക്കും മാത്രമാണ്. എന്നാല്‍, സ്നേഹത്തിന്റെ, കരുതലിന്റെ, കൂട്ടായ്‌മയുടെ സന്ദേശത്തിലൂടെ അയോധ്യയ്‌ക്ക് ആനന്ദം പകര്‍ന്ന് അവരിരുവരും ഓരോ പങ്ക് സുമിത്രയ്‌ക്കു നല്‍കുന്നു. ഈ ആനന്ദം നാലു കുമാരന്മാരുടെ പിറവിയിലൂടെ അതിന്റെ പാരമ്യത്തിലേക്ക് എത്താനിരിക്കുന്നതേയുള്ളൂ അയോധ്യയില്‍.
തനിക്കു പിറന്നത് അവതാരപുരുഷനാണെന്ന് കൗസല്യമാത്രം തിരിച്ചറിയുന്നു. മറ്റുള്ളോര്‍ കാണുംമുമ്പേ ആ അലൗകികരൂപം മറയ്‌ക്കണമെന്നാണ് അമ്മയുടെ പ്രാര്‍ഥന.
ഇന്ദ്രനീലശോഭയില്‍ വിളങ്ങുന്ന കൗസല്യാതനയനൊപ്പം കൈകേയിക്ക് ഒരു പുത്രനും സുമിത്രയ്‌ക്ക് രണ്ടു പുത്രന്മാരും പിറക്കുന്നു.
നാമകരണച്ചുമതല ഗുരു വസിഷ്ഠനാണ്; ശ്യാമളനിറം പൂണ്ടവന്‍ രാമന്‍, ഭരണനിപുണന്‍ ഭരതന്‍, ലക്ഷണാന്വിതന്‍ ലക്ഷ്മണന്‍, ശത്രുഹാരകന്‍ ശത്രുഘ്‌നന്‍ . അയോധ്യയ്‌ക്ക് ആനന്ദാതിരേകത്തിന്റെ നാളുകള്‍.
















