തിരുവനന്തപുരം: വാഹനാപകടങ്ങളില്‍പ്പെട്ടു ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പിഎം റാഹത്ത് പദ്ധതി സംസ്ഥാനത്തും നടപ്പാക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പദ്ധതി ആരംഭിച്ചതായി മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കു മുന്‍കൂര്‍ പണം നല്കാതെ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കുന്ന ഈ പദ്ധതി തുക അപര്യാപ്തമെന്ന് പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല.
വാഹനാപകടമാണെന്ന് സ്ഥിരീകരിച്ചു പോലീസും ആശുപത്രി അധികൃതരും റിപ്പോര്‍ട്ട് നല്കിയാല്‍ പ്രത്യേകിച്ച് ഉപാധികളൊന്നുമില്ലാതെ ഒന്നര ലക്ഷം രൂപ ചികിത്സാ സഹായം അപകടത്തില്‍പ്പെടുന്നയാള്‍ക്ക് ലഭിക്കും. ആശുപത്രികളില്‍ ഏഴ് ദിവസം വരെ ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഉപാധികളില്ലാതെ ആര്‍ക്കും ഈ ആനുകൂല്യം കിട്ടും. പദ്ധതിയുടെ ഗുണഫലം ഒരാള്‍ക്ക് ലഭിച്ചുകഴിഞ്ഞു.
അപകട വിവരങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ കേന്ദ്ര പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. നിര്‍ബന്ധമായും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ചെറിയ പരിക്കാണെങ്കില്‍ കേസെടുക്കാന്‍ 48 മണിക്കൂര്‍ സാവകാശം അനുവദിക്കും. പദ്ധതിച്ചെലവു ഗതാഗതവകുപ്പു വഹിക്കും. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ആശുപത്രികളില്‍ സജ്ജമാക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും, സ്വകാര്യ ആശുപത്രികളെക്കൂടി ഇതിന്റെ ഭാഗമാക്കുന്നതു സര്‍ക്കാര്‍ പരിഗണനയിലുണ്ട്.
















