
ചണ്ഡീഗഡ്: ഭാരതത്തിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂർണമായും തദ്ദേശീയമായി നിർമ്മിച്ച ട്രെയിൻ ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രഥമ സർവീസ് തുടങ്ങിയത്. റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ജിന്ദ് മുതൽ സോനിപത് വരെ ഏകദേശം 89 കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ദിവസവും രണ്ട് റൗണ്ട് ട്രിപ്പുകളിലായി ട്രെയിൻ ആകെ 365 കിലോമീറ്റർ ദൂരമാണ് സഞ്ചിരിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ സർവീസിന് 12 സ്റ്റോപ്പുകളാണ് ഉള്ളത്. മെയ്‌ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച പത്ത് കോച്ചുകളുള്ള ഈ ട്രെയിൻ ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിനുകളിലൊന്നാണ്.
മുന്നിലും പിന്നിലുമുള്ള രണ്ട് കോച്ചുകൾ പവർകാറുകളും ബാക്കി എട്ട് കോച്ചുകൾ യാത്രക്കാർക്ക് വേണ്ടിയുള്ളതുമാണ്. പ്രതിദിനം ഏകദേശം 2600 യാത്രക്കാർക്ക് ഈ ട്രെയിനിലൂടെ സഞ്ചരിക്കാനാകും. ഇന്ത്യൻ റെയിൽവേയുടെ ഹരിതഗതാഗത പദ്ധതിയുടെ ഭാഗമായാണ് ഹൈഡ്രജൻ ഇന്ധനമാക്കിയുള്ള ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുന്നത്. കാർബൺ പുറന്തള്ളൽ കുറയ്‌ക്കുകയും പരിസ്ഥിതി സൗഹൃദ റെയിൽ ഗതാഗതം പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.