കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിൻ സ്കൂൾ വാനിലിടിച്ച് വൻ അപകടം. മൂന്ന് വിദ്യാർത്ഥികളും ഒരു സൈക്കിൾ യാത്രികനും മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. രാവിലെ ഏഴ് മണിയോടെ ബംഗാളിലെ മുർഷിദാബാദിലെ ബഹരംപുർ മേഖലയിലുള്ള കർണസുബർണ റെയിൽവേ ക്രോസിങ്ങിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കവേ സ്കൂൾ വാനിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂൾ വാനിലേക്ക് നിംതിത-കത്വ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. ഒരു വശത്തുനിന്നുള്ള ട്രെയിൻ കടന്നുപോകുന്നതുവരെ ഗേറ്റ് അടച്ചിട്ടിരുന്നതായും, എന്നാൽ തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നുകൊടുത്തതാണ് വലിയ ദുരന്തത്തിന് കാരണമായത്.
കത്വയിൽ നിന്ന് 48 കിലോമീറ്റർ അകലെയുള്ള കർണ സുബർണ സ്റ്റേഷനു സമീപമുള്ള ലെവൽ ക്രോസിങ് മുറിച്ചുകടക്കുകയായിരുന്നു സ്‌കൂൾ വാനെന്ന് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടത്തിൽ സ്കൂൾ വാൻ പൂർണമായും തകർന്നു. ഗേറ്റ്‌മാന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
















