വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തിന് കരുത്തു പകര്‍ന്നുകൊണ്ട് ഭാരത റെയില്‍വേ ഇന്ന് പുതിയ നാഴികക്കല്ല് കൂടി പിന്നിടുന്നു. ആത്മനിര്‍ഭര്‍ ഭാരതത്തിന് കരുത്തുപകര്‍ന്നുകൊണ്ട് തദ്ദേശീയമായി രൂപകല്പന ചെയ്ത് നിര്‍മിച്ച രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്തിനും സോനിപത്തിനും ഇടയിലാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുക. ട്രെയിന്‍ യാത്രാനുഭവം തന്നെ മാറ്റിയെഴുതിയ വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകള്‍ക്കുശേഷം ഒരു പടി കൂടി കടന്നാണ് റെയില്‍വേ ഹൈഡ്രജന്‍ യുഗത്തിലേക്ക് പ്രവേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷണവിന്റെ നേതൃത്വവും ഭാരത റെയില്‍വേയില്‍ സമഗ്രപരിഷ്‌കരണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
കല്‍ക്കരി, നീരാവി എന്നിവയില്‍ നിന്ന് ശുദ്ധവും കൂടുതല്‍ സുസ്ഥിരവുമായ ഊര്‍ജ്ജ സ്രോതസ്സുകളിലേക്കുള്ള റെയില്‍വേയുടെ വിശാലമായ യാത്രയുടെ പുതിയ അധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്. ഹരിത സാങ്കേതികവിദ്യയില്‍ റെയില്‍വേയുടെ വലിയ മുന്നേറ്റമാണിത്. സാധാരണ ഇലക്ട്രിക് ട്രെയിനുകളില്‍ മുകളില്‍ നിന്നുള്ള ലൈനുകളില്‍ നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ട്രെയിനില്‍ സംഭരിച്ചിരിക്കുന്ന ഹൈഡ്രജനും അന്തരീക്ഷത്തില്‍ നിന്നുള്ള ഓക്സിജനും സംയോജിപ്പിച്ച് ട്രെയിനില്‍ തന്നെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. ഹൈഡ്രജന്‍ പാസഞ്ചര്‍ ട്രെയിനുകള്‍ അവതരിപ്പിച്ച ആദ്യ രാജ്യം ജര്‍മ്മനിയാണ്. ഫ്രാന്‍സ്, ഇറ്റലി, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നു. എന്നാല്‍ ആഗോള തലത്തില്‍ സര്‍വീസ് നടത്തുന്ന മിക്ക ഹൈഡ്രജന്‍ ട്രെയിനുകളിലും രണ്ടോ മൂന്നോ കോച്ചുകള്‍ മാത്രമേ ഉള്ളൂ, ഹ്രസ്വ പ്രാദേശിക റൂട്ടുകളിലാണ് ഇവ വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് ഭാരതത്തിന്റെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍.
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നതിനാല്‍, യാത്രാവേളയില്‍ ദോഷകരമായ കാര്‍ബണ്‍ ബഹിര്‍ഗമനം ഉണ്ടാകുന്നില്ല എന്നതാണ് ഈ ട്രെയിനിന്റെ പ്രധാനനേട്ടം. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് ട്രെയിനിനുള്ളില്‍വെച്ച് തന്നെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. ശുദ്ധമായ ഹൈഡ്രജന്‍ സാങ്കേതികവിദ്യയിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ പരിസ്ഥിതി സൗഹൃദമായ ട്രെയിനുകളില്‍ ഒന്നായി ഇത് മാറും.
2,600 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈഡ്രജന്‍ ട്രെയിനാണ് ഇന്ന് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്. എട്ട് യാത്രാ കോച്ചുകളും രണ്ട് ഡ്രൈവിങ് പവര്‍ കാറുകളും അടങ്ങുന്ന ഈ ട്രെയിനിന് 2400 കിലോവാട്ട് ശേഷിയുണ്ട്. 89 കിലോമീറ്റര്‍ ദൂരത്തില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ സര്‍വീസ് നടത്തും. പരമാവധി 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും വിധമാണ് ട്രെയിന്‍ രൂപകല്പന ചെയ്തിരിക്കുന്നത്. വേഗതയ്‌ക്കൊപ്പം സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഹൈഡ്രജന്‍ ചോര്‍ച്ച, ചൂട്, തീ, പുക എന്നിവ കണ്ടെത്താന്‍ കഴിവുള്ള മള്‍ട്ടി-ലെയര്‍ സുരക്ഷാസംവിധാനങ്ങള്‍ ട്രെയിനില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ പരീക്ഷണ ഓട്ടവും പൂര്‍ത്തിയാക്കിയ ശേഷം മെയ് 22നാണ് റെയില്‍വേ മന്ത്രാലയം സര്‍വീസ് നടത്താനുള്ള അനുമതി നല്‍കിയത്.
പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ഹൈഡ്രജന്‍ ഇന്ധന സ്റ്റേഷന്‍ ഇന്ത്യന്‍ റെയില്‍വേ ജിന്തില്‍ സജ്ജീകരിച്ചു കഴിഞ്ഞു. 3,000 കിലോഗ്രാം സംഭരണശേഷിയുള്ള ഈ കേന്ദ്രത്തില്‍ ഇന്ധന സംഭരണം, കംപ്രഷന്‍, വിതരണം, ഫില്ലിംഗ് (ഇന്ധനം നിറയ്‌ക്കല്‍) തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഒരേ കുടക്കീഴില്‍ നടക്കും. ചോര്‍ച്ച, അമിത ചൂട്, പുക, തീപ്പിടിത്തം എന്നിവ തടയാന്‍ അത്യാധുനിക വാട്ടര്‍ സ്‌പ്രേ സംവിധാനങ്ങളും ഫയര്‍ അലാറങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു രൂപകല്‍പ്പന ചെയ്ത ഈ കേന്ദ്രത്തിന് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ സുരക്ഷാ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇതിനുപുറമേ, കമ്മീഷന്‍ ചെയ്യുന്നതിന് മുന്നോടിയായി ലോകത്തിലെ മുന്‍നിര പരിശോധനാ ഏജന്‍സിയായ ജര്‍മ്മനിയിലെ ടിയുവി സുഡ് ഇവിടെ വിപുലമായ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ വൈദ്യുതീകരണത്തിലൂടെ ഡീസല്‍ ഇന്ധന ഉപയോഗം റെയില്‍വേ ഗണ്യമായി കുറച്ചു. ഇന്ന്, 99% ബ്രോഡ്ഗേജ് റൂട്ടുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു പടി കൂടി കടന്ന് ഹൈഡ്രജന്‍ യുഗത്തിലേക്ക് കടക്കുന്നു. ജിന്ത്-സോനിപത്ത് റൂട്ടിനു പിന്നാലെ കല്‍ക്ക-ഷിംല റൂട്ട് ഉള്‍പ്പെടെയുള്ള പൈതൃക റെയില്‍വേകളില്‍ ഹൈഡ്രജന്‍ സാങ്കേതികവിദ്യ വിന്യസിക്കുന്നതിനും റെയില്‍വേ പദ്ധിതിയിടുന്നുണ്ട്.
75 അമൃത് ഭാരത് സ്റ്റേഷനുകള്‍
അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി പ്രകാരം നവീകരിച്ച 75 റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും. 20 സംസ്ഥാനങ്ങളിലായി 75 അമൃത് ഭാരത് സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. 1,570 കോടി ചെലവിലാണ് ഈ സ്റ്റേഷനുകളുടെ നവീകരണം. കേരളത്തിലെ തലശ്ശേരി, തിരൂര്‍, നിലമ്പൂര്‍, പരപ്പനങ്ങാടി, ചാലക്കുടി, അങ്കമാലി എന്നീ സ്റ്റേഷനുകളാണ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. തലശ്ശേരിയില്‍ 22.36 കോടി രൂപയും തിരൂരില്‍ 26.55 കോടിയും നിലമ്പൂരില്‍ 16.44 കോടിയും പരപ്പനങ്ങാടിയില്‍ 14.21 കോടിയും ചാലക്കുടിയില്‍ 9.94 കോടി രൂപയും അങ്കമാലിയില്‍ 9.28 കോടി രൂപയും ചെലവിട്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്. യാത്രക്കാര്‍ക്കായി അത്യാധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയതിനൊപ്പം റെയില്‍വേ സ്റ്റേഷനുകളുടെ മുഖച്ഛായയിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. പ്രാദേശിക വാസ്തുവിദ്യയ്‌ക്ക് മുന്‍തൂക്കം നല്‍കിയാണ് കെട്ടിടങ്ങളുടെ നിര്‍മാണം.
പുതിയ പാതകളുടെ നിര്‍മാണം, സ്റ്റേഷന്‍ നവീകരണം, സുരക്ഷാ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് നിലവില്‍ കേരളത്തില്‍ പുരോഗമിക്കുന്നത്. സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിനായി 3,795 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റില്‍ അനുവദിച്ചത്. യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് അനുവദിക്കുന്ന തുകയുടെ പത്തിരട്ടിയാണിത്. കേരളത്തിലെ റെയില്‍വേ ശൃംഖല ആധുനികവല്‍ക്കരിക്കുന്നതിനും യാത്രക്കാരുടെ സൗകര്യങ്ങള്‍, സുരക്ഷാമാനദണ്ഡങ്ങള്‍, സംസ്ഥാനത്തുടനീളമുള്ള സമ്പര്‍ക്കസൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാരും റെയില്‍വേയും മുന്നോട്ടുപോകുകയാണ്.
















