ബംഗളൂരു: ജയനഗറിലുള്ള ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22-കാരനായ യുവാവ് മരിച്ചു. ധാർവാഡ് സ്വദേശിയായ രാജേഷ് ആണ് മരിച്ചത്. ജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഗ്രില്ലുകൾ തുറന്നിട്ടാലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു ലിഫ്റ്റ്. പച്ചക്കറി ചാക്കുകളും മറ്റ് സാധനങ്ങളും മുകളിലെത്തിക്കാൻ ഹോട്ടൽ ജീവനക്കാരാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ലിഫ്റ്റ് മുകളിലേക്ക് പോകുന്നതിനിടെ രാജേഷ് തല പുറത്തേക്ക് നീട്ടിയതാകാം അപകടത്തിന് കാരണമായതെന്നാണ് പോലീസ് സംശയിക്കുന്നത്. ലിഫ്റ്റ് ഒന്നാം നിലയിൽ നിന്നും രണ്ടാം നിലയിലേക്ക് പോകുന്നതിനിടെ കഴുത്തും തലയും കുടുങ്ങുകയായിരുന്നു. ഇരുമ്പ് ഗ്രില്ലുകൾ മാത്രമുള്ള സുരക്ഷാ വാതിലുകളില്ലാത്ത പഴയൊരു സർവീസ് ലിഫ്റ്റാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
ഒന്നാം നിലയിൽ നിന്ന് രണ്ടാം നിലയിലേക്ക് ലിഫ്റ്റ് നീങ്ങുന്നതിനിടെ ഇരു നിലകൾക്കുമിടയിലുള്ള കോൺക്രീറ്റ് ബീമിൽ തലയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ രാജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക അന്വേഷണം നടത്തി.
നിലവിൽ മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും അപകട മരണമാണെന്നുമാണ് പോലീസിന്റെ നിഗമനം. എന്നാൽ രാജേഷ് എന്തിനാണ് ഹോട്ടലിൽ എത്തിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇയാളുടെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും അവർ ധാർവാഡിൽ നിന്നും എത്തിയ ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ജയനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















