ഹൈദരാബാദ്: രണ്ട് കുട്ടികൾ എന്ന സംസ്ഥാന മാനദണ്ഡം പ്രകാരം പ്രസവാവധിക്ക് യോഗ്യത നിശ്ചയിക്കുമ്പോൾ, ഒറ്റ ഗർഭാവസ്ഥയിൽ ഇരട്ടകൾ ജനിക്കുന്നത് ഒരു പ്രസവമായി കണക്കാക്കണമെന്ന് തെലങ്കാന ഹൈക്കോടതി വിധിച്ചു. മഞ്ചേരിയൽ ജില്ലയിലെ ബെല്ലമ്പള്ളിയിലുള്ള ടിഎസ്ഡബ്ല്യുആർഎസ് ജൂനിയർ കോളേജ് (ഗേൾസ്) ലെ ജൂനിയർ ഇംഗ്ലീഷ് ലക്ചറർ ജാഡി സ്വരൂപ റാണി സമർപ്പിച്ച റിട്ട് ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് കെ ശരത്തിന്റെ ഉത്തരവ്.
2026 ഏപ്രിൽ 14 മുതൽ ഒക്ടോബർ 11 വരെയുള്ള 180 ദിവസത്തെ പ്രസവാവധി പൂർണ്ണ ശമ്പളത്തോടും മറ്റ് ആനുകൂല്യങ്ങളോടും കൂടി ഹർജിക്കാരിക്ക് നൽകാൻ കോടതി അധികൃതർക്ക് നിർദ്ദേശം നൽകി. പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗമാണെന്നും അന്തസ്സ്, സ്വകാര്യത, ശാരീരിക സമഗ്രത എന്നിവ ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം അത് സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ജഡ്ജി നിരീക്ഷിച്ചു.
പ്രസവാവധി ഒരു പ്രസവത്തിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തെ ആശ്രയിച്ചല്ല, പ്രസവങ്ങളുടെ എണ്ണത്തെ ആശ്രയിച്ചായിരിക്കണം എന്ന മദ്രാസ് ഹൈക്കോടതി വിധിയും കോടതി പരാമർശിച്ചു. രണ്ടാമത്തെ ഗർഭധാരണത്തിന് പ്രസവാവധി ആവശ്യപ്പെട്ട് സ്വരൂപ റാണി നൽകിയ അപേക്ഷ അധികൃതർ തള്ളിയതോടെയാണ് സ്വരൂപ റാണി ഹൈക്കോടതിയെ സമീപിച്ചത്.
ആദ്യ പ്രസവത്തിൽ ഇരട്ടക്കുട്ടികൾ ജനിച്ചതിനാൽ നിലവിൽ രണ്ട് കുട്ടികളുണ്ടെന്നും, അതിനാൽ 2010-ലെ ജി.ഒ. എം.എസ് നമ്പൻ 152, 2014-ലെ ജി.ഒ. എം.എസ് നമ്പർ 50 എന്നീ സർക്കാർ ഉത്തരവുകൾ പ്രകാരം മൂന്നാമതൊരു പ്രസവത്തിന് ഇവർക്ക് അവധിക്ക് അർഹതയില്ലെന്നുമായിരുന്നു അധികൃതരുടെ വാദം. ഒരു ഗർഭധാരണത്തിൽ നിന്നാണ് ഇരട്ടകൾ ജനിക്കുന്നതെന്നും ഇരട്ട ജനനത്തെ രണ്ട് വ്യത്യസ്ത പ്രസവങ്ങളായി കണക്കാക്കാൻ കഴിയില്ലെന്നും ഹർജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഗട്ടു വിനയ് കുമാർ വാദിച്ചു. ആ അടിസ്ഥാനത്തിൽ പ്രസവാവധി നിഷേധിക്കുന്നത് ഏകപക്ഷീയമാണെന്നും അവരുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു.
ഈ വിഷയം പരിശോധിക്കുന്നതിനിടെ, തെലങ്കാന ഫണ്ടമെന്റൽ റൂളുകളിലെ റൂൾ 101(എ), 1972 ലെ സെൻട്രൽ സിവിൽ സർവീസസ് (ലീവ്) റൂൾസിലെ റൂൾ 43, ദീപിക സിംഗ് vs സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, പോലീസ് കമ്മീഷണർ vs. രവീന യാദവ് എന്നീ കേസുകളിലെ സുപ്രീം കോടതി വിധികൾ ജസ്റ്റിസ് ശരത്ത് പരിഗണിച്ചു.
















