
തിരുവനന്തപുരം: കേരളത്തിൽ അതിവേഗ റെയിൽപാതക്കുവേണ്ടി തയാറാക്കി മെട്രോ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് വി.ഡി. സതീശൻ സർക്കാരിന്റെ വിദഗ്ധ സമിതി തള്ളി. സമഗ്രമല്ല, വിശാല പദ്ധതിയല്ല, സംസ്ഥാന സർക്കാരിന്റെ നയപരിപാടികൾക്കും പദ്ധതികൾക്കും അനുസൃതമല്ല തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടു തള്ളാൻ വിദഗ്‌ദ്ധ സമിതി ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏത്ര യാത്രക്കാർ ഉണ്ടാകും, ചെലവാക്കുന്ന പണം തിരിച്ചടയ്‌ക്കാനുള്ള വരുമാനം കിട്ടുമോ എന്ന് പഠിച്ചിട്ടില്ല, പാരിസ്ഥിതികാഘാതം പഠിച്ചിട്ടില്ല, ചരക്കു ഗതാഗതത്തിന് ഈ പദ്ധതിയിൽ പരാമർശമില്ല, ജലഗതാഗതം, തുറമുഖം തുടങ്ങിയവയുമായി യോജിപ്പിക്കുന്നില്ല എന്നിങ്ങനെയുള്ള കാരണങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രത്യേക റിപ്പോർട്ട് തയാറാക്കി സാവകശം പദ്ധതി കൊണ്ടുവരും, അതിനുമുമ്പ് ഒരു നടപടികളും ഒരു ഡിപ്പാർട്ടുമെന്റും എടുക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചരക്കു ഗാതാഗതവും നടത്താൻ പറ്റുന്ന, യാത്രക്കാർക്കും പോകാവുന്ന, തുറമുഖങ്ങൾ, വിമാനത്താവളം, ജലഗതാഗതം തുടങ്ങിയ എല്ലാ മേഖലയിലൂടെയും കടന്നു പോകുന്ന അതിവേഗ റെയിൽ പാത എന്ന ‘വിശാലസ്വപ്‌ന പദ്ധതി’ സർക്കാർ തയാറാക്കി അവതരിപ്പിക്കുമെന്ന തരത്തിലുള്ള വിശദീകരണമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയത്.