ന്യൂദല്‍ഹി: നടൻ ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തിന് രണ്ട് നിലകൾ കൂട്ടിച്ചേർക്കുന്നതിനായി തീരദേശ നിയന്ത്രണ മേഖല (സിആർസെഡ്) അനുമതി നൽകിയതിനെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹർജികാരനായ ആദർശ് എന്ന വ്യക്തി നൽകിയ പരാതിയുടെ അടിന്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി.
വെല്ലുവിളി തള്ളിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ 2025 സെപ്റ്റംബർ 16 ലെ ഉത്തരവിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി , ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. ഹർജിക്കാരനു നേരെ രൂക്ഷമായ വിമർശനം ഉന്നയിച്ച കോടതി അത് അവരുടെ വീടാണ്. ഒരു റെസിഡൻഷ്യൽ വീട്ടിൽ അവർക്ക് അധിക നിലകൾ വേണമെങ്കിൽ അവർ പണിയും അതിൽ മറ്റൊരാൾ ഇടപെടുന്നതെന്തിന് എന്ന ചോദ്യം ഉന്നയിച്ചു.
നടൻ കെട്ടിട നിർമ്മാണത്തിർ നിയമം പാലിക്കുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തിയതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി പ്രവർത്തനങ്ങൾ ഒന്നും നിർമ്മാണത്തിൽ നടക്കാത്തതിനാൽ ഷാരൂഖ് ഖാന് നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാമെന്ന് കോടതി പ്രസ്‌താവിച്ചു.
ഒരു പ്രമുഖ സിനിമാതാരം ഉൾപ്പെട്ടതിനാൽ മാത്രം കേസ് വ്യത്യസ്‌തമായ രീതിയിൽ പരിഗണിക്കരുത് എന്നും അത്തരം നടപടികൾ ശരിയല്ലെന്നും ഹർജികാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഷോബ് ആലം വാദിച്ചു. തന്റെ കക്ഷിയായാ ആദർശ് മുമ്പ് ഹൗസിംഗ് സൊസൈറ്റി അഴിമതി തുറന്നുകാട്ടിയിട്ടുണ്ടെന്നും അദ്ദേഹം ബഹുമാന്യനായ ഒരു പ്രവർത്തകനാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
എന്നാൽ, “ഷാരൂഖ് ഖാന്റെ സെലിബ്രിറ്റി പദവി ബെഞ്ചിന്റെ തീരുമാനത്തെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ” ഇത്തരത്തിലുള്ള ഒരു ഘടകങ്ങളും കോടതിയുടെ തീരുമാനത്തെ സ്വാധിനിക്കില്ല. നിയമപരമായി നോക്കുമ്പോൾ നടന്റെ ഭാഗത്താണ് ശരി. അല്ലാതെ ആരുടെയും പദവി നോക്കിയിട്ടല്ല ഉത്തരവുകൾ പുറപ്പിടിക്കുന്നത്” എന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ ബാഗ്‌ചി വ്യക്തമാക്കി.
















