Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൊടുപുഴ: തെരുവ് നായ നിയന്ത്രണത്തിനായി സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി വലിയ ദൗത്യം ഏറ്റെടുത്ത് നടത്തുന്ന അനിമല്‍ റെസ്‌ക്യൂ ടീമിനോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവഗണന കാട്ടുന്നതായി ആക്ഷേപം. തെരുവ് നായ ശല്യം പരിഹരിക്കാന്‍ ലക്ഷങ്ങളുടെ ഫണ്ട് ഉണ്ടായിട്ടും ഈ കൂട്ടായ്‌മയ്‌ക്ക് ഒരുവിധത്തിലുള്ള പിന്തുണയും നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി.

മുറിവേറ്റ നായ്‌ക്കളെയും മറ്റും വന്ധീകരിച്ച് പരിപാലിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അധികൃതരുടെ ഈ നിസ്സംഗത വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജില്ലയില്‍ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന നായകളെ സ്വന്തം ഉത്തരവാദിത്തത്തില്‍ റെസ്‌ക്യൂ ചെയ്ത്, ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച് വന്ധീകരിക്കുന്നത് അനിമല്‍ റെസ്‌ക്യൂ ടീമിന്റെ നേതൃത്വത്തിലാണ്. ഇതിനായുള്ള തുക ഇവര്‍ സ്വന്തമായാണ് കണ്ടെത്തുന്നത്. സര്‍ജറിക്ക് ശേഷം ഇവയുടെ മുറിവുണങ്ങുന്നതുവരെ സ്വന്തം ചെലവില്‍ പരിചരിച്ച്, പൂര്‍ണ്ണ ആരോഗ്യവാനാക്കിയ ശേഷമാണ് പിടികൂടിയ സ്ഥലത്ത് തന്നെ തിരികെ വിടുന്നത്.

തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്യേണ്ട വലിയൊരു ഉത്തരവാദിത്തമാണ് ഈ കൂട്ടായ്‌മ സ്വന്തം ചുമലിലേറ്റുന്നത്. പഞ്ചായത്തുകളുടെയോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയോ യാതൊരുവിധ സഹായവുമില്ലാതെയാണ് കീര്‍ത്തിദാസും, മഞ്ജുവും ഉള്‍പ്പെടുന്ന സംഘം ഈ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. വാടകവീടിനോട് ചേര്‍ന്നാണ് നൂറിലധികം നായകളെയും പൂച്ചകളെയും ഇവര്‍ പരിപാലിക്കുന്നത്. ജില്ലയില്‍ നായ പിടുത്തത്തിന് ലൈസന്‍സുള്ള ഏക വനിതയായ മഞ്ജുവിന് മികച്ച മൃഗസംരക്ഷണത്തിനുള്ള ജില്ലാ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ അംഗീകാരത്തിനപ്പുറം അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു സഹായഹസ്തവും ലഭിച്ചിട്ടില്ല.

സ്വന്തം രോഗാവസ്ഥകളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റിവെച്ച് തെരുവ് ജീവനുകളെ സംരക്ഷിക്കുന്ന ഇവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ അര്‍ഹമായ പിന്തുണ നല്‍കണമെന്നാണ് നാട്ടുകാരുടെയും മൃഗസ്‌നേഹികളുടെയും ആവശ്യം.

സര്‍ജറി ചെലവുകളെങ്കിലും ഒഴിവാക്കിത്തന്നിരുന്നെങ്കില്‍ …
റെസ്‌ക്യൂ ചെയ്ത് കൊണ്ടുവരുന്ന നായ്‌ക്കളെ സ്വന്തം പണം മുടക്കിയാണ് ജില്ലാ മൃഗാശുപത്രിയില്‍ കൊണ്ടുപോയി വന്ധീകരിക്കുന്നത്. സര്‍ജറി കഴിഞ്ഞ് മുറിവുണങ്ങുന്നത് വരെ ഞങ്ങളുടെ സംരക്ഷണയില്‍ തന്നെ നോക്കും. ഇത്രയും വലിയൊരു ഭാരം ഞങ്ങള്‍ ഏറ്റെടുത്ത് ചെയ്യുമ്പോഴും ഒരു തദ്ദേശ സ്ഥാപനവും സഹായിക്കുന്നില്ല. വന്ധീകരണ സര്‍ജറിയുടെ ചെലവുകളെങ്കിലും അധികൃതര്‍ ഒഴിവാക്കിത്തന്നാല്‍ നാട്ടിലെ ഒട്ടനവധി നായ്‌ക്കളെ വന്ധ്യംകരിക്കാന്‍ സാധിക്കുമെന്ന് അനിമല്‍ റെസ്‌ക്യൂ ടീം അംഗങ്ങളായ മഞ്ജു, കീര്‍ത്തിദാസ് എന്നിവര്‍ പറയുന്നു

Recent Posts