ന്യൂദൽഹി: രാജ്യത്ത് തെരുവ് നായകളുടെ എണ്ണം കൂടുന്നതും അവ മനുഷ്യരെ ആക്രമിക്കുന്നതും സംബന്ധിച്ച സുപ്രധാന കേസിൽ മൃഗ സ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും നിർദേശിച്ചു. എഡബ്ല്യുബിഐ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ ചോദ്യം ചെയ്തുള്ള അപേക്ഷയാണ് കോടതി തള്ളിയത്. കേസിൽ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
തെരുവ്നായ ശല്യം ഭീകരമായ അവസ്ഥയിലേക്ക് എത്തിയതിന് പൂർണ്ണ ഉത്തരവാദികൾ സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വമെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ അധികൃതർ കാണിച്ചത് കടുത്ത അനാസ്ഥയാണ്. മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്‌ക്കൾക്കളെ കൊലപ്പെടുത്താം. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് ഹൈക്കോടതി വിലയിരുത്തണമെന്നും ഇതിന് രണ്ടംഗ ബെഞ്ച് രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.
മൂന്ന് ഭാഗങ്ങളായാണ് കോടതി വിധി പുറപ്പെടുവിച്ചത്. തെരുവുനായ്‌ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്നും എയർപോർട്ടുകളിൽ നിന്നടക്കം നായ്‌ക്കളെ മാറ്റണമെന്നും കോടതി നിർദേശിച്ചു. കുട്ടികൾക്ക് നേരെയുള്ള തെരുവുനായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് പറഞ്ഞ കോടതി രാജ്യത്തെ തെരുവുനായ ആക്രമണങ്ങളുടെ കണക്ക് നിരത്തുകയും ചെയ്തു.
ആക്രമണകാരികളല്ലാത്ത തെരുവ് നായകളെ വന്ധ്യംകരണവും വാക്സിനേഷനും നടത്തി അവയെ പിടിച്ച സ്ഥലത്തുതന്നെ തിരികെ വിടാമെന്നാണ് കോടതി നേരത്തെ അഭിപ്രായപ്പെട്ടത്. എന്നാൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഹൈവേകൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ് നായകളെ മാറ്റാൻ 2025 നവംബറിൽ കോടതി താൽക്കാലിക ഉത്തരവിട്ടിരുന്നു.
തെരുവ് നായകളുടെ കടിയേറ്റ് ആർക്കെങ്കിലും പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ അതിന്റെ ഉത്തരവാദിത്തം നഗരസഭകൾക്കോ പഞ്ചായത്തുകൾക്കോ മാത്രമല്ല ആ നായകൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്ന ആളുകൾക്ക് കൂടിയായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നായകൾക്ക് ദിവസവും ഭക്ഷണം നൽകുന്നവർക്ക് അവ മറ്റുള്ളവരെ ആക്രമിക്കുമ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നാണ് കോടതിയുടെ പക്ഷം.
അസം പോലുള്ള സംസ്ഥാനങ്ങളിൽ ഒരു വർഷം ഒന്നര ലക്ഷത്തിലധികം പേർക്ക് നായയുടെ കടിയേറ്റ കണക്കുകൾ ‘ഞെട്ടിക്കുന്നത്’ ആണെന്ന് കോടതി പറഞ്ഞിരുന്നു. 2025 ജൂലൈയിൽ തെരുവ് നായകളുടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസാണിത്.
ആദ്യം നായകളെ മുഴുവൻ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടിരുന്നെങ്കിലും മൃഗസ്നേഹികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കോടതി ആ ഉത്തരവ് തിരുത്തുകയായിരുന്നു.















