കോട്ടയം: തണ്ണീര്‍മുക്കം ബണ്ടിന്റെ വടക്കു ഭാഗത്ത് മണല്‍വാരുന്നത് വേമ്പനാട്ടുകാലിലെ കക്കാ സമ്പത്തിന് വലിയ നാശമുണ്ടാക്കുമെന്ന് കുട്ടനാട് അന്തര്‍ ദേശീയ കായല്‍കൃഷി ഗവേഷണ-പരിശീലന കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 40,000 ടണ്‍ വരെ കക്ക ഉത്പാദനമുണ്ടായിരുന്നത് ഇപ്പോള്‍ 25,000 ടണ്‍ ആയി കുറഞ്ഞു. കക്ക വാരി ഉപജീവനം നടത്തുന്ന തൊഴിലാളികളുടെ എണ്ണം 20,000-ല്‍നിന്ന് 6800-ലേക്ക് ചുരുങ്ങി. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കക്കയുടെ 70 ശതമാനം ലഭിക്കുന്ന വേമ്പനാട്ടുകായലിനാണ് ഈ സ്ഥിതിയെന്നത് ആശങ്കക്കിടയാക്കുന്നു.
കക്കയുടെ പ്രജനനം നടക്കുന്ന ഫെബ്രുവരി മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ കായലില്‍നിന്ന് ആഴത്തില്‍ വന്‍തോതില്‍ മണല്‍വാരിയിരുന്നു. ഇതുതുടര്‍ന്നാല്‍ കക്കാ സമ്പത്തിനു വലിയഭീഷണിയാകുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ദേശീയപാതാ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതിനാണ് ഇവിടെനിന്നു മണല്‍വാരിയിരുന്നത്.
വേമ്പനാട്ടുകായലിന്റെ സംഭരണശേഷി വര്‍ധിപ്പിക്കാന്‍ എക്കല്‍ നീക്കണമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ വടക്ക് പെരുമ്പളം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കുഴിച്ചത്. എന്നാല്‍ എക്കല്‍ നീക്കുന്നതിനു പകരം കൂടിയ ശേഷിയുള്ള സക്ഷന്‍ ഡ്രജര്‍ ഉപയോഗിച്ച് മണലും വാരി കരക്കിട്ടു. ഇതിലെ എക്കല്‍ വീണ്ടും ഒലിച്ച് കായലില്‍ വീഴുകയും ചെയ്തു. തണ്ണീര്‍മുക്കം ബണ്ടിന്റെ വടക്ക് ലവണാംശം കൂടുതലുള്ള പ്രദേശമായതിനാലും ഇവിടേക്ക് മൂവാറ്റുപുഴയാറില്‍ നിന്നുള്‍പ്പെടെയുള്ള ശുദ്ധജലം എത്തുന്നതിനാലും കക്കകള്‍ക്ക് പ്രജനനത്തിനു പറ്റിയ കക്ക ചെറ്റകള്‍(ക്ലാംസ് ബെഡ്) ഇവിടെ ധാരാളമുണ്ട്.
ബണ്ടിന്റെ തെക്കുഭാഗത്ത് ലവണാംശം കുറവായതിനാല്‍ വടക്കുഭാഗത്തേക്കാള്‍ 20 ശതമാനം കുറവാണ് കക്ക ഉത്പാദനം. കായലില്‍ ഇനിയും ആഴത്തില്‍ മണല്‍ വാരിയാല്‍ കടല്‍ജലം കയറി ലവണാംശം കൂടുമെന്നും കക്കകളുടെ പ്രജനനം തീരെ ഇല്ലാതായി അവയ്‌ക്കും നെല്‍ക്കൃഷിക്കും ദോഷകരമാകുമെന്നും ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പദ്മകുമാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.











