Kerala

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മാവേലിക്കര: സംസ്ഥാനത്ത് ഓട്ടോമാറ്റിക് ഗിയര്‍ കാറുകളുടെ വില്‍പ്പന വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓട്ടോമാറ്റിക് കാറുകളും ഡ്രൈവിങ് ടെസ്റ്റിന് അനുവദിക്കും. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നതും അംഗീകരിക്കാമെന്ന് മന്ത്രി അറിയിച്ചതും.

ലേണേഴ്സ് ടെസ്റ്റിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന്റെ ഓപ്ഷന്‍ നാലില്‍ നിന്ന് മൂന്നാക്കി കുറയ്‌ക്കും. ഓരോ ആര്‍ടി ഓഫീസിലും ലേണേഴ്സ് ടെസ്റ്റിനായി 10 ലാപ്ടോപ്പുകള്‍ പുതുതായി അനുവദിക്കും. ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്സ് ടെസ്റ്റിലും പരീക്ഷാര്‍ത്ഥികളുടെ എണ്ണം 40ല്‍ നിന്ന് 60 ആയി ഉയര്‍ത്തുകയോ ഉദ്യോഗസ്ഥരെ വര്‍ധിപ്പിച്ച് സ്ലോട്ട് കൂട്ടുകയോ ചെയ്യുന്നതു സംബന്ധിച്ചും ചര്‍ച്ച ചെയ്തു. മുടങ്ങിക്കിടക്കുന്ന ടെസ്റ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഡ്രൈവിങ് സ്‌കൂള്‍ പാര്‍ക്കിങ് ഏരിയ വെതര്‍ പ്രൂഫ് ആകേണ്ടതില്ല. സ്‌കൂളില്‍ ചേര്‍ത്തിട്ടുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ദൂരപരിധി ഒഴിവാക്കി.

സൈറ്റുകളിലെ തകരാറുകള്‍ മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ കേരളത്തിനു മാത്രമായി പുതിയ സെര്‍വര്‍ നിര്‍മിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു. ലേണേഴ്സിന്റെ രേഖകള്‍ക്ക് അറ്റസ്റ്റ് ചെയ്ത കോപ്പി മതിയാകും. അക്രഡിറ്റഡ് ഡ്രൈവിങ് ടെസ്റ്റ് (എഡിടിസി) ഉടന്‍ ഉണ്ടാകില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന മുറയ്‌ക്ക് ആലോചിക്കും.

കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

ഡ്രൈവിങ് ടെസ്റ്റില്‍ കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണന നല്‍കി, നൂറുശതമാനം വിജയം ഉറപ്പാക്കുമ്പോള്‍ സ്വകാര്യ ഡ്രൈവിങ് സ്‌കളുകളില്‍ നിന്നെത്തുന്നവരെ പരാജയപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. കെഎസ്ആര്‍ടിസിയില്‍ വിജയശതമാനത്തില്‍ പ്രത്യേക പരിഗണന ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പുതിയ സിലബസും ഏകീകരിച്ച ഫീസും നിര്‍ണയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സില്‍ മറ്റു ബ്രാഞ്ചുകളോ വ്യാജ സ്‌കൂളുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദു ചെയ്യും. അഞ്ചുവര്‍ഷത്തെ എക്സ്പീരിയന്‍സ് ഉള്ള ലൈസന്‍സ് ഉള്ള ഡ്രൈവിങ് സ്‌കൂളുകാര്‍ക്ക് മൂന്നു മാസത്തെ സ്പെഷല്‍ കോഴ്സ് നല്‍കി, യോഗ്യരായവരെ തെരഞ്ഞെടുത്ത് ഇന്‍സ്ട്രക്ടര്‍മാരാക്കും.