ബെംഗളൂരു : പൗരത്വം ഒളിപ്പിച്ചുവെച്ച് കർണാടകയിൽ താമസിക്കുകയായിരുന്ന പാകിസ്ഥാൻ യുവതിയും മകനും അറസ്റ്റിൽ. ഫറാ നാസ്, മുഹമ്മദ് ഫർദീൻ എന്നിവരാണ് പിടിയിലായത് . പൗരത്വം മറച്ചുവെച്ച് കർണാടകയിലെ ചിക്കബല്ലാപൂരിൽ റേഷൻ കാർഡുകളും വോട്ടർ കാർഡുകളും നേടിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ .
ബാഗേപള്ളിയിൽ താമസിക്കുന്ന മുഹമ്മദ് അയൂബ് ഖാനാണ് യുഎഇയിൽ ജോലി ചെയ്തിരുന്ന പാകിസ്ഥാൻ പൗരയായ ഫറാ നാസിനെ വിവാഹം കഴിച്ചത് . ദമ്പതികൾക്ക് നാല് കുട്ടികളുണ്ട്, അവരിൽ മുഹമ്മദ് ഫർദീൻ പാകിസ്ഥാനിലാണ് ജനിച്ചത്. അയൂബ് ഖാന്റെ മറ്റ് മൂന്ന് കുട്ടികൾ ഇന്ത്യൻ പൗരന്മാരാണെങ്കിൽ, ഫറാ നാസും മുഹമ്മദ് ഫർദീനും പാകിസ്ഥാൻ പൗരന്മാരാണ്.
ചിക്കബെല്ലാപൂർ പോലീസ് വിവരങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ രേഖകൾ പരിശോധിക്കുകയും റേഷൻ കാർഡ് റദ്ദാക്കുകയും ചെയ്തു. പൗരത്വവുമായി ബന്ധപ്പെട്ട അവശ്യ വിവരങ്ങൾ മറച്ചുവെച്ചാണ് കാർഡ് നേടിയതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർ കാർഡും റദ്ദാക്കി.
ബാഗേപ്പള്ളി തഹസിൽദാറുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഫറാ നാസിനും മുഹമ്മദ് ഫർദീനും എതിരെ ഇന്ത്യൻ ശിക്ഷാ നിയമം, വിദേശ പൗരത്വ നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















