Kerala

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകൾ, ബാങ്ക് ഇടപാടുകളുടെ 'രേഖകൾ, വിദേശ യാത്രാ രേഖകൾ ,ഡിജിറ്റൽ തെളിവുകൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന ആഡംബര വാഹനങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പെരുമ്പാവൂർ : പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൻ അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ രണ്ടു പേർ കൂടി പിടിയിൽ. കോഴിക്കോട് കൊടുവള്ളി കിഴക്കേ തൊടുകയിൽ വീട്ടിൽ ഫായിസ് (38), കോഴിക്കോട് എരഞ്ഞിപ്പാലം വേങ്ങേരി നാഗത്താൻ പറമ്പിൽ ജഗത്ത് (29) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തായ്ലൻഡിൽ നിന്നും നെടുമ്പാശ്ശേരി എയർ പോർട്ട് വഴി കേരളത്തിലെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് വിതരണക്കാരിലേക്കെത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളായ ഫായിസും ജഗതും ആണ്. കോഴിക്കോട് വയനാട് എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളിൽ നിന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പിടിയിലായത്. പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിർ (39) ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പിൽ ഹരികൃഷ്ണൻ (25), പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പിൽ പ്രെസ്ജിത്ത്(40), ഒറ്റപ്പാലം പനമണ്ണ തെക്കേതിൽ ശ്രീജേഷ്(41)  ഒറ്റപ്പാലം ചളവറ പരിയാം തൊടി സഞ്ജയ് പി (22) എന്നിവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

പ്രധാന പ്രതിയായ അബു താഹിറിനെ ബംഗളൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികളാണിവർ.  ഇന്ത്യക്കകത്തും പുറത്തുമുള്ള ലഹരിമരുന്ന് വിതരണ ‘ശൃംഖലയെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.  തായ്ലൻഡിലെ വിവിധ എയർപോർട്ടുകൾ വഴി കേരളത്തിലേക്ക് ഹൈബ്രിഡ് ഗഞ്ചാവ് എത്തിക്കുന്ന അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശ്ര്യംഖലയിലെ ഉന്നതരാണിവർ.

പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകൾ, ബാങ്ക് ഇടപാടുകളുടെ ‘രേഖകൾ, വിദേശ യാത്രാ രേഖകൾ ,ഡിജിറ്റൽ തെളിവുകൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന ആഡംബര വാഹനങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അബു താഹിറും ഹരികൃഷ്ണനും തായ്ലൻഡിലേക്ക് വിസയും ടിക്കറ്റും ‘പ്രതിഫലവും നൽകി ഏജന്റുകളെ അയക്കും. അവർതിരികെ എത്തുമ്പോൾ ഹൈബ്രിഡ് കഞ്ചാവുമായി വരും. ഇത് എയർപോർട്ടിന് പുറത്ത് വച്ച് സംഘം വാങ്ങും. തുടർന്ന് വിൽപ്പന നടത്തും.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 18 കോടിയോളം രൂപ വിലവരുന്ന 17 കിലോ ഹൈബ്രീഡ് കഞ്ചാവുമായി ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. മാറമ്പിള്ളി കുന്നുവഴി ഭാഗത്ത് ബുധനാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 1.166 കിലോഗ്രാം ഹൈബ്രീഡ് കഞ്ചാവുമായി ആയുഷിനെ ആദ്യം പിടികൂടുകയായിരുന്നു.

തുടർന്ന് കുന്നു വഴിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ഇവിടെ വച്ചാണ് ഭാര്യയെ അറസ്റ്റ് ചെയ്തത്. എ.എസ്.പി ഹർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ .അനിൽകുമാർ, എസ്.ഐമാരായ അസരിഫ്‌ ഷഫീഖ് , ജോജോ ജോർജ്ജ്, ടി.പി അബ്ദുൾ ജലീൽ എ.എസ്.ഐസുബൈർ എം ബി , സീനിയർ സി പി ഒ ഷിജോ പോൾ , സി.പി.ഒ നജ്മി എ.കെ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Recent Posts