India

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: ടിക്കറ്റെടുക്കാൻ ചില്ലറ നൽകാത്തതിനെ തുടർന്ന് ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു. സാധാരണക്കാർ നേരിടുന്ന യാത്രാദുരിതം നേരിട്ടറിയാൻ വേഷംമാറിയെത്തിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനാണ് സ്വന്തം വകുപ്പിൽ നിന്ന് തന്നെ അവഹേളനം നേരിട്ടത്.

ഹെബ്ബാളിൽ നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) ബസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പോരായ്‌മകൾ വിലയിരുത്താൻ ഔദ്യോഗിക വാഹനവും സുരക്ഷാ ജീവനക്കാരെയും ഒഴിവാക്കി അതീവ രഹസ്യമായായിരുന്നു മന്ത്രിയുടെ യാത്ര.

രണ്ട് ടിക്കറ്റുകൾക്കായി മന്ത്രി നൂറു രൂപയുടെ നോട്ട് നീട്ടിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ടിക്കറ്റ് നിരക്കിനുള്ള കൃത്യമായ തുക ചില്ലറയായി നൽകാൻ കണ്ടക്ടർ കർശനമായി ആവശ്യപ്പെടുകയായിരുന്നു. തന്റെ പക്കൽ ചില്ലറയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ, ‘എങ്കിൽ ബസിൽ നിന്ന് ഇറങ്ങിക്കോളൂ’ എന്നായിരുന്നു കണ്ടക്ടറുടെ മറുപടി. മാസ്‌ക്ക് ധരിച്ചിരുന്നതിനാൽ മുന്നിൽ നിൽക്കുന്നത് സ്വന്തം വകുപ്പ് മന്ത്രിയാണെന്ന് തിരിച്ചറിയാൻ കണ്ടക്ടർക്ക് സാധിച്ചില്ല. തുടർന്ന് കണ്ടക്ടറോട് തർക്കിക്കാൻ നിൽക്കാതെ മന്ത്രി ബസിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

മന്ത്രിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് ബിഎംടിസി ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. ബംഗളൂരുവിലെ ബസ് യാത്രക്കാർ നിത്യേന നേരിടുന്ന സമാനമായ ദുരനുഭവങ്ങളുടെ നേർച്ചിത്രമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ വ്യാപകമാക്കാൻ നിർദേശമുണ്ടായിട്ടും കണ്ടക്ടർമാർ ചില്ലറയുടെ പേരിൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ നഗരത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

Recent Posts