
പാവക്കുളം മഹാദേവ ക്ഷേത്രം
കേരളത്തിലെ സംഘകുടുംബാംഗങ്ങള്‍ക്ക് പരിചപ്പെടുത്തല്‍ ആവശ്യമില്ലാത്ത ആരാധനാ കേന്ദ്രമാണ് കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രം. വിഎച്ച്പിയുടെ സംസ്ഥാന കാര്യാലയം അവിടെ ആണല്ലോ. എന്റെ കുടുംബം 1970ല്‍ തൃശൂരില്‍ നിന്ന് എറണാകുളത്തേക്കു മാറിയപ്പോള്‍ താമസം ക്ഷേത്രത്തിന്റെ 350 മീറ്റര്‍ വടക്കു മാറിയായിരുന്നു. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം പരമാര ക്ഷേത്രത്തില്‍ നടന്നിരുന്ന ശാഖയുടെ ശിക്ഷകനായിരുന്നു ഈ ലേഖകന്‍. അടുത്ത കാലത്ത് അന്തരിച്ച മുന്‍ വിഭാഗ് പ്രചാരക് എം. ശിവദാസന്‍ചേട്ടനായിരുന്നു മുഖ്യശിക്ഷക്. അന്ന് ഓല മേഞ്ഞ വൃത്താകൃതിയിലുള്ള ഒരു ക്ഷേത്രമായിരുന്നു പാവക്കുളം. പണ്ട് മേഞ്ഞിരുന്ന കൂരോടിന്റെ (കുഞ്ഞ് ഓടുകള്‍) അവശിഷ്ടങ്ങള്‍ മുറ്റത്തു ചിതറിക്കിടന്നു. ചുറ്റമ്പലം മതില്‍ പൊളിഞ്ഞു കിടന്നു. വിശാലമായ കോമ്പൗണ്ട്, വേലിയില്ലാതെ തുറന്നു കിടന്നു. തെക്കു പടിഞ്ഞാറേ മൂലയില്‍ ഒരു പൊട്ടക്കുളം. അതില്‍ സദാ പോത്തും എരുമയും പുളഞ്ഞു കിടന്നു. പറമ്പില്‍ സമീപവാസികള്‍ പലരും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചു. പൂജാരി ‘എന്തോ കുറവുള്ള’ ഒരാള്‍. എന്തെങ്കിലും അങ്ങോട്ട് ചോദിച്ചാല്‍ മറ്റെന്തോ മറുപടി പറയും. പക്ഷെ, പൂജാകര്‍മ്മങ്ങള്‍ വീഴ്ച കൂടാതെ നടത്തിക്കൊണ്ട് പോയി. ദര്‍ശനത്തിനു വരുന്നവര്‍ അംഗുലീപരിമിതം. ഇന്നത്തെ ഓഡിറ്റോറിയത്തിനു കിഴക്കു വടക്കായി ഒരു കുളം ഉണ്ടായിരുന്നു. അതിനു എന്തൊക്കെയോ ഐതിഹ്യങ്ങളും ഉണ്ടായിരുന്നു. പിന്നീട് വിഎച്ച്പി ആ സ്ഥലം വാങ്ങി. ആ സ്ഥലത്താണ് ഇന്നത്തെ കുളം നില്‍ക്കുന്നത്, ഏകദേശം 100 വര്‍ഷം മുന്‍പ് ക്ഷേത്രത്തില്‍ ‘താഴ്ന്ന ജാതിക്കാര്‍’ എന്ന് പറയപ്പെടുന്നവര്‍ക്കു പ്രവേശനമില്ലായിരുന്നുവെങ്കിലും 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിനു മുന്‍പ് തന്നെ അവിടെ എല്ലാ വിശ്വാസികള്‍ക്കും ക്ഷേത്ര ഊരാളന്മാരായ പാടിവട്ടത്തെ കുറുമൂര്‍ മനക്കാര്‍ പ്രവേശനം അനുവദിച്ചു. ഇന്നും അവിടെ ജാതി-മതങ്ങള്‍ക്കതീതമായി എല്ലാ വിശ്വാസികള്‍ക്കും പ്രവേശനമുണ്ട്. പുരുഷന്മാര്‍ക്ക് പാന്റ്സ് ധരിച്ചു, ഷര്‍ട് ഊരാതെ ക്ഷേത്രത്തില്‍ കയറാം. മറ്റു ധര്‍മങ്ങളില്‍ നിന്ന് സനാതനധര്‍മ്മത്തിലേക്കു മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ‘പരാവര്‍ത്തനം’ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
1969 മുതല്‍ തന്നെ ക്ഷേത്രം വിഎച്ച്പിക്കു കൈമാറുന്നതിനെ കുറിച്ച് കുറുമൂര്‍ മനയും സംഘത്തിന്റെ സംസ്ഥാന നേതൃത്വവും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. 1970ല്‍ പാവക്കുളത്തു ശാഖ തുടങ്ങണമെന്ന് സംഘ നേതൃത്വത്തിന് ധാരണ വന്നിരുന്നു.
ക്ഷേത്ര കൈമാറ്റ പ്രക്രിയക്ക് ഒരു പശ്ചാത്തലമുണ്ട്. കുറുമൂര്‍ മനയിലെ അന്നത്തെ ഗൃഹനാഥന്‍ നാരായണന്‍ ഭട്ടതിരിപ്പാടിന്റെ മകന്‍ വിദ്യാസാഗരന്‍ മാസ്റ്റര്‍ (ബിജെപി വക്താവ് കെവിഎസ് ഹരിദാസിന്റെ അച്ഛന്‍) ആ കാലത്ത് ഏലൂര്‍ എഫ്എസിറ്റി ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. എളമക്കരയിലെ ജ്ഞാനേശ്വര്‍ജി എന്ന ജ്ഞാനേശ്വര്‍ സാറുമായി അദ്ദേഹം സൗഹൃദത്തിലായി. ഇന്ന് സംഘത്തിന്റെ പ്രാന്ത കാര്യാലയവും സരസ്വതി വിദ്യാനികേതനും ഭാസ്‌ക്കരീയവും നില്‍ക്കുന്ന വിശാലമായ സ്ഥലം കുറഞ്ഞ വിലക്ക് സംഘത്തിന് നല്‍കിയ നിസ്വാര്‍ത്ഥ സ്വയംസേവകനും എഫ്എസിടിയിലെ ചീഫ് കാഷ്യറുമായിരുന്നു ജ്ഞാനേശ്വര്‍ജി. കേരളം കണ്ട ഏറ്റവും വലിയ ഹോം ലൈബ്രറികളില്‍ ഒന്നായിരുന്നു അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടായിരുന്നത്.
സംഘത്തിന് പ്രാന്ത കാര്യാലയം ഉണ്ടാകുമ്പോള്‍ ആ ഗ്രന്ഥങ്ങളെല്ലാം സംഭാവന ചെയ്യാമെന്ന് ജ്ഞാനേശ്വര്‍ജി വാഗ്ദാനം ചെയ്തിരുന്നു. 1970ല്‍ 45-ാം വയസ്സില്‍ അദ്ദേഹം ചരമമടഞ്ഞു. സംഘത്തിനു പ്രാന്ത് കാര്യാലയം സ്ഥാപിക്കാന്‍ പറ്റിയ സ്ഥലം കിട്ടിയില്ലെങ്കില്‍ തന്റെ സ്ഥലം കുറഞ്ഞ വിലക്ക് നല്‍കാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ ആ വാഗ്ദാനം നിറവേറ്റി. അങ്ങിനെ കാര്യാലയം ഉണ്ടായി. ആ പുസ്തകങ്ങള്‍ അടങ്ങിയ ഗവേഷണ ലൈബ്രറി 1978 ജനുവരിയില്‍ അന്നത്തെ കേന്ദ്ര വാര്‍ത്താ വിതരണ – പ്രക്ഷേപണ മന്ത്രി എല്‍.കെ. അദ്വാനി കാര്യാലയത്തിന്റെ മുകള്‍നിലയില്‍ ഉദ്ഘാടനം ചെയ്തു.
ഇരു സജ്ജനങ്ങളുടെയും സൗഹൃദത്തിലേക്കു തിരിച്ചു വരാം. ക്ഷേത്രം സംഘത്തിന് കൈമാറുന്നതിനെ കുറിച്ച് അവര്‍ തമ്മില്‍ ചര്‍ച്ച നടന്നു, ജ്ഞാനേശ്വര്‍ജി വിവരം സംഘ നേതൃത്വവുമായി ചര്‍ച്ച ചെയ്തു. കാര്യങ്ങളുടെ മര്‍മ്മം കമ്പ്യൂട്ടര്‍ വേഗതയില്‍ മനസ്സിലാക്കുന്ന അന്നത്തെ പ്രാന്ത കാര്യവാഹ് അഡ്വ. ടി.വി. അനന്തേട്ടന്‍ പറഞ്ഞു, സംഘമല്ല, വിഎച്ച്പിയാണ് ക്ഷേത്രം ഏറ്റെടുക്കേണ്ടത് എന്ന്. ക്ഷേത്രം നടത്തിപ്പ് സംഘത്തിന്റെ കാര്യപദ്ധതിയല്ലല്ലോ. 1969ല്‍ വിഎച്ച്പിയുടെ സംസ്ഥാനഘടകം നിലവില്‍ വന്നിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. വി. നാഗപ്പന്‍ നായരായിരുന്നു ആദ്യ അദ്ധ്യക്ഷന്‍ (എസ്. കൃഷ്ണകുമാര്‍ ഐഎഎസിന്റെ പത്‌നിയുടെ മാതുലന്‍). അത്വരെ സംഘത്തിന്റെ ആലുവ താലൂക്ക് കാര്യവാഹ് ആയിരുന്ന ഇരവി രവി നമ്പൂതിരിപ്പാട് (തിരുമേനി) ആയിരുന്നു സംഘടനാ കാര്യദര്‍ശി. അദ്ദേഹം വെളിയത്തു നാട്ടിലെ പ്രസിദ്ധമായ വൈപ്പന്‍ ഇല്ലത്തു നിന്നായിരുന്നു. അദ്ദേഹം പി. മാധവ്ജിക്കു സമര്‍പ്പിച്ച സ്ഥലവും നരസിംഹ മൂര്‍ത്തി ക്ഷേത്രവുമാണ് മാധവ്ജി സ്ഥാപിച്ച തന്ത്രവിദ്യാ പീഠത്തിന്റെ ഇരിപ്പിടം. ആ കുടുംബത്തില്‍ നിന്ന് അദ്ദേഹം, പത്നി ക്ഷീരസാഗര കന്യക, മകള്‍ മായ, മകന്‍ പ്രഭു ദത് ശര്‍മ്മ ഇങ്ങനെ നാല് പേര്‍ അടിയന്തിരാവസ്ഥ കാലത്തു അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
ഏതായാലും ക്ഷേത്രാങ്കണത്തില്‍ ശാഖ തുടങ്ങാന്‍ ഈ ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാരന്‍ (ഇന്നത്തെ പ്ലസ് വണ്ണിന് തുല്യം) ലേഖകന്‍ നിയുക്തനായി. 1971 ഏപ്രില്‍ ഒന്നിന് സായംശാഖ തുടങ്ങുകയും ചെയ്തു. ആദ്യദിവസം ശാഖയില്‍ ചേര്‍ന്ന കലൂര്‍ ഷാജി (ആര്‍ട്ടിസ്ററ്) ഇന്നും സംഘഗംഗയില്‍ സജീവം. അടിയന്തിരാവസ്ഥാ സത്യാഗ്രഹത്തില്‍ പങ്കെടുത്തു ക്രൂരമായ പോലീസ് മര്‍ദ്ദനവും സഹിച്ചു. അന്ന് സംഘത്തില്‍ ചേര്‍ന്ന് സജീവ പ്രവര്‍ത്തകനായി പിന്നീട് ജില്ലാ പ്രചാരക് വരെ ആയിത്തീര്‍ന്ന കെ. രാമചന്ദ്രന്‍ ഇന്ന് കാട്ടയില്‍ രാമചന്ദ്രന്‍, ആലപ്പാട് രാമചന്ദ്രന്‍ എന്നീ പേരുകളില്‍ ഭാരതം മുഴുവന്‍ അറിയപ്പെടുന്ന ഭാഗവതാചാര്യനാണ്. പ്രശസ്തനായ വേദപണ്ഡിതനും ഗുരുശ്രേഷ്ട്ഠനുമായ പരേതനായ ഇ. രാധാകൃഷ്ണനും ആ കാലത്തെ സ്വയംസേവകരായിരുന്നു. ഈയിടെ അന്തരിച്ച മുന്‍പ്രചാരകനും ഇതേ ശാഖയിലൂടെ വളര്‍ന്ന പ്രമുഖ സംഘപ്രവര്‍ത്തകനുമായ ജെ. വിനോദ് ക്ഷേത്രത്തില്‍ ബാലഗോകുലം പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായി നടത്തി.
1971ല്‍ തന്നെ തിരുമേനി ക്ഷേത്രത്തില്‍ താമസമായി. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ തിടപ്പള്ളിയില്‍ തെക്കോട്ടു തുറക്കുന്ന വാതിലുള്ള ഒരു മുറി ഉണ്ടായിരുന്നു. കഷ്ട്ടിച്ചു 20 അടി നീളവും 5 അടിയോളം വീതിയുമുള്ള ആ മുറിയെ അദ്ദേഹം വിഎച്ച്പി സംസ്ഥാന കാര്യാലയം-കം-റെസിഡന്‍സ് ആക്കി. അവിടെ താമസിച്ചു കൊണ്ട് അദ്ദേഹം കേരളം മുഴുവന്‍ സംഘടനാ യാത്ര നടത്തി. വൈകാതെ തന്റെ ഇളയപുത്രനായ പ്രഭു ദത് ശര്‍മ്മ (സ്വാമി) യെ കൊണ്ട് വന്നു കലൂര്‍ സ്‌കൂളില്‍ ചേര്‍ത്തു (1987ല്‍ സ്വാമി ജീവിതം അവസാനിപ്പിച്ചു). അച്ഛന്‍ സദാ സഞ്ചാരിയായതിനാല്‍ ആ ബാലന്‍ പലപ്പോഴും ഒറ്റക്കായിരുന്നു രാത്രി കഴിച്ച് കൂട്ടിയിരുന്നത്. അടിയന്തിരാവസ്ഥക്കെതിരെ നടന്ന സത്യാഗ്രഹത്തില്‍ കലൂര്‍, ഇടപ്പള്ളി പ്രദേശങ്ങളില്‍ നിന്ന് പങ്കെടുത്തവര്‍ ഭഗവദ് ധ്വജത്തിനും കത്തിനിന്ന നിലവിളക്കിനും പൂജനീയരായ ഡോക്ടര്‍ജി – ഗുരുജിമാരുടെ ചിത്രത്തിനും മുന്നില്‍നിന്നു പ്രതിജ്ഞ എടുത്തതും ആ മുറിയിലായിരുന്നു.
(അവസാനിക്കുന്നില്ല)