ജയ്‌പുർ: ജയ്‌പൂരില്‍ സര്‍ക്കാര്‍ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. യുവതിക്ക് പിതാവിന്റെ മരണത്തിലും പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. രാജസ്ഥാനിലെ ജയ്‌പുരിൽ സർക്കാർ ജോലിയും സ്വത്തും സ്വന്തമാക്കാൻ അമ്മയെ കൊലപ്പെടുത്തിയ ആയുഷി ശർമയ്‌ക്കെതിരെയാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. 2025 ഏപ്രിലിൽ മരിച്ച പിതാവ് വിജയ് ശർമയുടെ മരണം കൊലപാതകമാണെന്നും ഇതിന് പിന്നിലും ആയുഷിയാണെന്നും കാണിച്ച് അമ്മയുടെ സഹോദരൻ രാകേഷ് ശർമ പരാതി നൽകി.
രാജസ്ഥാൻ ഹൈക്കോടതിയിലെ കോർട്ട് മാസ്റ്ററായിരുന്ന വിജയ് ശർമയുടെ അസുഖം ഭേദമായി വരുന്നതിനിടെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ആയുഷിയും ബന്ധുവായ ബൽറാമും ചേർന്ന് അദ്ദേഹത്തെ കൃത്യമായ ചികിത്സ നൽകാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്നും, ഇതിനുശേഷമാണ് നില ഗുരുതരമായതെന്നും പരാതിയിൽ പറയുന്നു. വിജയ് ശർമ മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ സർക്കാർ ജോലിയും സ്വത്തും തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് ആയുഷി അമ്മ നീരജിനെ ഭീഷണിപ്പെടുത്തിയിരുന്നു. “പിതാവിന്റെ ഫീഡിങ് ട്യൂബ് മാറ്റി കൊല്ലാൻ കഴിയുമെങ്കിൽ, നിങ്ങളെ കൊല്ലാൻ എളുപ്പമാണ്” എന്ന് ആയുഷി അമ്മയോട് പറഞ്ഞിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ ജൂലൈ 3നാണ് അമ്മ നീരജ് ശർമയെ ജയ്‌പുരിൽ വെച്ച് ആയുഷിയും സംഘവും കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. അപായപ്പെടുത്തിയ സംഭവം സാധാരണ റോഡപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും അന്വേഷണത്തിൽ ആസൂത്രിത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. കേസിൽ ആയുഷി ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ, ഭിന്നശേഷിക്കാരനായ തന്റെ സഹോദരന് ലഭിച്ച അത്രയും സ്നേഹം തനിക്ക് ലഭിച്ചില്ലെന്നും അതിനാൽ അമ്മയോട് പണ്ടേ വെറുപ്പായിരുന്നുവെന്നും ആയുഷി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ആയുഷിക്ക് നിയമവശങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും തെളിവുകള്‍ തന്ത്രപരമായി ഇല്ലാതാക്കിയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
















