തിരുവനന്തപുരം : ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന മലയാളി സവാരിയ ബസന്തിന്റെ ദാരുണമായ കൊലപാതകം കേരള സമൂഹത്തിന്റെ മനസ്സാക്ഷിയെ നടുക്കുന്നതാണെന്ന് എബിവിപി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സഹപാഠികൾ പറഞ്ഞ മത പരിവർത്തന ശ്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ.
അഖില, ആതിര, നിമിഷ, സോന എൽദോസ്… ഇപ്പോൾ സവാരിയ ബസന്ത്. ഇത്തരത്തിൽ ഉയർന്നുവരുന്ന ലൗ ജിഹാദ് വിഷയങ്ങൾക്കുനേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന ഇടത്-വലത് കക്ഷികളുടെ ഇരട്ടതാപ്പ് അംഗീകരിക്കാനാവില്ല ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. സമൂഹത്തിൽ ഉയരുന്ന ആശങ്കകളെ ഗൗരവത്തോടെ കാണുകയും, എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുന്ന സമഗ്ര അന്വേഷണം നടത്തുകയും വേണമെന്നും യദു കൃഷ്ണൻ പറഞ്ഞു.
ഈ കേസിന്റെ യഥാർത്ഥ പശ്ചാത്തലം കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തണം. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും ഇത് ഗൗരവമായി കാണണം. കുറ്റവാളിയെ രാജ്യത്തേക്ക് കൊണ്ടുവരാനും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പുവരുത്തനും സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നയതന്ത്ര-സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും സവാരിയ ബസന്തിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ഈ വിഷയത്തിൽ ശക്തമായ പൊതുജന ഇടപെടലും നിയമനടപടികളും തുടരേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്ഥാനയിലൂടെ വ്യക്തമാക്കി.
















