
വാഷിങ്ടൺ: തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ രാജ്യത്തെ പൂർണമായും തകർക്കാൻ 1,000 മിസൈലുകൾ സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്ന കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റിനെ വധിക്കാൻ ഇറാൻ ശ്രമിക്കുകയാണെങ്കിൽ ആ രാജ്യത്തെ തകർക്കാനുള്ള കൃത്യമായ ഉത്തരവുകൾ നൽകിക്കഴിഞ്ഞുവെഎന്നും യുഎസ് സൈന്യം ഇതിനായി പൂർണ സജ്ജമാണെന്നും ട്രംപ് പറഞ്ഞു.
“അമേരിക്കൻ ഐക്യനാടുകളുടെ നിലവിലെ പ്രസിഡന്റിനെ, അതായത് എന്നെ വധിക്കാനോ അതിന് ശ്രമിക്കാനോ ഇറാൻ സർക്കാർ മുതിർന്നാൽ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് നേരെ 1,000 മിസൈലുകൾ ലക്ഷ്യം വെച്ച് സജ്ജമാക്കി നിർത്തിയിട്ടുണ്ട്. തൊട്ടുപിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ വേറെയും കുതിക്കും. ഇതിനായുള്ള ഉത്തരവുകൾ നൽകിക്കഴിഞ്ഞു. ഇറാന്റെ എല്ലാ മേഖലകളും പൂർണമായും തുടച്ചുനീക്കാനും നശിപ്പിക്കാനും യുഎസ് സൈന്യം തയ്യാറാണ്. തൽക്കാലം ഒരു വർഷത്തേക്കാണ് ഈ ഉത്തരവ്, ഇത് നീട്ടാനും സാധ്യതയുണ്ട്,” ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
തന്നെ വധിക്കാൻ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ശ്രമിച്ചാൽ രാജ്യം ഇന്നുവരെ കാണാത്ത വിധത്തിലുള്ള വൻ ബോംബാക്രമണത്തിലൂടെ മറുപടി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ഇറാന്റെ ഹിറ്റ് ലിസ്റ്റിൽ താൻ ഏറെക്കാലമായി ഒന്നാമതുണ്ടെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ വൻതോതിൽ പ്രത്യാക്രമണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ട്രംപ് ഇറാന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായത്. അടുത്തിടെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം മടങ്ങവേ സുരക്ഷ മുൻനിർത്തി ട്രംപ് യാത്രാപദ്ധതികളിൽ മാറ്റം വരുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇറാനിലെ 80 ഓളം കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് ശേഷം, ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം അവസാനിച്ചതായി പ്രഖ്യാപിച്ച ട്രംപ്, ചർച്ചകൾക്കൊടുവിൽ കാര്യമായ ഫലമൊന്നുമുണ്ടാകില്ലെന്നും അഭിപ്രായപ്പെട്ടു. അടുത്തിടെ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയിയുടെ വിലാപയാത്രയ്‌ക്കിടയിലും ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു.