World

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

ഭാരതത്തിന് യുറേനിയം നല്‍കും, ഭീകരതക്കെതിരെ യോജിച്ച പോരാട്ടം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയുമായി നിര്‍ണായക ആണവ പ്രതിരോധ സൈബര്‍ കരാറുകളില്‍ ഭാരതം ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും തമ്മിലെ ചര്‍ച്ചകളിലാണ് സുപ്രധാന തീരുമാനങ്ങള്‍. ഭാരതത്തിന്റെ ആണവ, ആണവോര്‍ജ്ജ പദ്ധതികള്‍ക്കു വേണ്ട യുറേനിയം ഓസ്‌ട്രേലിയ നല്‍കും. 2015ല്‍ ഒപ്പുവച്ച ആണവക്കരാറിന്റെ തുടര്‍ച്ചയായ കരാര്‍ ഭാരതത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുമെന്നു പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

പ്രതിരോധ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെയും വ്യവസായങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു ഡിഫന്‍സ് ഇന്നൊവേഷന്‍ കോറിഡോര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. സമുദ്ര സുരക്ഷാ സഹകരണത്തിന് റോഡ് മാപ്പിന് രൂപമേകും. കപ്പല്‍ നിര്‍മാണം, അറ്റകുറ്റപ്പണി മേഖലകളിലും സഹകരിക്കും. തന്ത്രപരമായ സുരക്ഷയും ശുദ്ധമായ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റവും മുന്‍നിര്‍ത്തി ക്രിട്ടിക്കല്‍ മിനറല്‍സ് കോറിഡോര്‍ സ്ഥാപിക്കുമെന്നു മോദി അറിയിച്ചു.

പ്രതിരോധം, സുരക്ഷാ സഹകരണം എന്നിവ സംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. സേനകളുടെ സഹകരണം, പ്രതിരോധ വ്യവസായ രംഗത്തെ സഹകരണം, സൈബര്‍ സുരക്ഷയിലെ സഹകരണം എന്നിവയാണ് പ്രധാനം. ഭീകരതക്കെതിരേ യോജിച്ചു പോരാടും.

ജിയോ സയന്‍സ് ഓസ്ട്രേലിയയും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും തമ്മിലും കൊല്‍ക്കത്ത സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സൗത്ത് ബ്രിസ്‌ബേന്‍ ഗ്രിഫിത്ത് ഫിലിം സ്‌കൂളും തമ്മിലും ധാരണാപത്രം ഒപ്പുവച്ചു. വിക്ടോറിയ യൂണിവേഴ്സിറ്റിക്ക് ഗുരുഗ്രാമിലും ഫ്ളിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിക്ക് ബെംഗളൂരുവിലും കാമ്പസ് സ്ഥാപിക്കാന്‍ അനുമതിയേകി.

സംഘര്‍ഷങ്ങള്‍ ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് മെല്‍ബണില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഭീകരതയ്‌ക്കെതിരായ പോരാട്ടം ഇരുരാജ്യങ്ങളുടെയും സംയുക്ത ലക്ഷ്യമാണെന്നു അദ്ദേഹം എടുത്തുപറഞ്ഞു. മെല്‍ബണിലെ പ്രവാസി ഭാരതീയ സമൂഹത്തെയും സിഇഒ ഫോറത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

Recent Posts