World

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

കൊല്ലപ്പെട്ട മുൻ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ സമാപിച്ചു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെഹ്റാന്‍:കൊല്ലപ്പെട്ട മുൻ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ സമാപിച്ചു. അതേ സമയം മറ്റ് നഗരങ്ങളില്‍ അമേരിക്ക വന്‍ ബോംബാക്രമണം നടത്തി. ഇതോടെ പാകിസ്ഥാന് മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. കാരണം പാകിസ്ഥാന്‍ കൊട്ടിഘോഷിച്ച് നടന്ന ഇറാന്‍ യുഎസ് സമാധാനക്കരാറാണ് കാറ്റില്‍പ്പറത്തിക്കൊണ്ട് അമേരിക്ക ഇറാന്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. നിരവധി പേര്‍ കൊല്ലപ്പെട്ടു.

ഇതിനെതിരെ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കയുടെ സൈനികത്താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. സൗദി അറേബ്യ അമേരിക്കയുമായി അകലുന്നതായുള്ള സൂചനകള്‍ പുറത്തുവന്നതോടെ സൗദിക്കെതിരെ ആക്രമണമില്ല.

അതേ സമയം അലി ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ഇറാന് ആശ്വാസമായി. ടെഹ്‌റാനിലും ഇറാഖി നഗരങ്ങളായ നജാഫിലും കർബലയിലും വമ്പിച്ച ഘോഷയാത്രകൾ ഉൾപ്പെട്ട ഒന്നിലധികം ദിവസത്തെ സംസ്ഥാന ശവസംസ്കാര ചടങ്ങുകൾ നടന്നിരുന്നു. അതിന് ശേഷം അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസ ദേവാലയത്തിൽ സംസ്കാരം നടന്നു.ലക്ഷക്കണക്കിന് പേരാണ് ഇതില്‍ പങ്കെടുത്തത്. ഖമേനിയ്‌ക്കുള്ള ഈ ജനപിന്തുണ അമേരിക്കയെ വിറളിപിടിപ്പിച്ചിരുന്നു.

ഇതിനിടെ അമേരിക്ക ഇറാനിലെ ഛാബഹാര്‍ തുറമുഖം ആക്രമിച്ചത് ഇന്ത്യയ്‌ക്ക് ക്ഷീണമായി ഇന്ത്യ വന്‍തുക മുടക്കി നിര്‍മ്മിച്ചതായിരുന്നു ഈ ഇറാനിലെ തുറമുഖം. ഇത് ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ അമേരിക്ക മനപൂര്‍വ്വം നടത്തിയ ആക്രമണമാണെന്ന് കരുതുന്നു.

വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് മറുപടിയെന്ന നിലയില്‍ അമേരിക്ക വീണ്ടും ഇറാനെതിരെ സൈനിക നടപടികള്‍ ആരംഭിച്ചു. ജൂലൈ 8ന് രാത്രിയും ജൂലൈ 9ന് പുലർച്ചെയും യുഎസ് സെൻട്രല്‍ കമാൻഡ് ഹോർമുസ് കടലിടുക്കിന് സമീപം വ്യാപകമായ വ്യോമാക്രമണങ്ങള്‍ നടത്തിയതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഇതിനോടകം തന്നെ ആഗോള വിപണികളെ ബാധിക്കാൻ തുടങ്ങിയിരുന്നു.

ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളായ സിരിക്, ബുഷെഹർ, കൊണാർക്ക്, ചബഹാർ, ബന്ദർ അബ്ബാസ് തുടങ്ങിയ മേഖലകളില്‍ ശക്തമായ സ്ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. സൈനിക കേന്ദ്രങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍, ലോജിസ്റ്റിക് ശൃംഖലകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം പരിമിതമായിരുന്നെങ്കിലും, മേഖലയിലെ സൈനിക പ്രവർത്തനങ്ങള്‍ ഗണ്യമായി വർദ്ധിച്ചതായി വ്യക്തമായിരുന്നു.

Recent Posts