
നാസിക്ക് : ടിസി എസ് നിയമവിരുദ്ധ മതപരിവർത്തന കേസിലെ പ്രതിയായ നിദ ഖാന് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത് . ജൂലൈ 6 ന് പുറപ്പെടുവിച്ച ഉത്തരവിൽ, അഞ്ച് മാസം ഗർഭിണിയായ നിദ ഖാനെ ബുദ്ധിമുട്ടുള്ള ഒരു പരീക്ഷണത്തിൽ നിന്ന് ഒഴിവാക്കാൻ ജുഡീഷ്യൽ വിവേചനാധികാരം ഉപയോഗിക്കുന്നുവെന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.ജി. ജോഷി പറഞ്ഞത്. തുടർന്ന് ജഡ്ജി പരാമർശിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“ഭഗവാൻ കൃഷ്ണനെപ്പോലെ ഒരു ജയിലിൽ ജനിക്കുമ്പോഴുള്ള ആഘാതമോ അതുമായി ബന്ധപ്പെട്ട സാമൂഹിക അപമാനമോ ആർക്കും സഹിക്കാൻ കഴിയില്ല. അത്തരമൊരു ദുഃഖകരമായ സാഹചര്യം ഒഴിവാക്കുന്നതിനും നവജാത ശിശുവിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനും വേണ്ടി, പ്രതിക്ക് അനുകൂലമായി ജുഡീഷ്യൽ വിവേചനാധികാരം പ്രയോഗിക്കുന്നത് ന്യായവും ഉചിതവുമാണ്” എന്ന് കോടതി നിരീക്ഷിച്ചു.
കേസിലെ മറ്റൊരു പ്രതിയായ ഡാനിഷ് ഷെയ്ഖിന്റെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു. മുമ്പ്, നിദ ഖാനും കൂട്ടാളികളും സമർപ്പിച്ച ജാമ്യാപേക്ഷകൾ പലതവണ നിരസിക്കപ്പെട്ടിരുന്നു. സഹപ്രവർത്തകരെ ഇസ്ലാമിലേയ്‌ക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ച നിദാഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ ജഡ്ജി ശ്രീകൃഷ്ണ ഭഗവാനെ ഉദാഹരണമായി കാട്ടിയത് യാദൃശ്ചികമല്ലെന്നാണ് പലരും പറയുന്നത്. ഹിന്ദുക്കളായ സഹപ്രവർത്തകരോട് ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ ഒടുവിൽ ശ്രീകൃഷ്ണ ഭഗവാന്റെ കഥ കേൾക്കേണ്ടി വന്നുവെന്നാണ് ചിലർ പറയുന്നത് .