
തിരുവനന്തപുരം : കാപ്പ കേസിൽ കുടുക്കി ജയിലിലാക്കിയ ബിജെപി കൗൺസിലർ ആർ സുഗതൻ ഈ മാസം 13 ന് പുറത്തിറങ്ങും. 14 ന് അദ്ദേഹം കോർപ്പറേഷനിൽ എത്തുമെന്നാണ് വിവരം . ഇതോടെ ജനത്തിനു മുന്നിൽ പരിഹാസ്യരാകുന്നത് കോർപ്പറേഷനിലെ കമ്യൂണിസ്റ്റ് – കോൺഗ്രസ് സഖ്യം .
തന്റെ കൊക്കിന് ജീവൻ ഉണ്ടെങ്കില്‍ വാഴോട്ടുകോണം വാർഡ് കൗണ്‍സിലർ ആർ സുഗതൻ തിരുവനന്തപുരം കോർപ്പറേഷനിൽ കയറില്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ.എസ്.ശബരിനാഥിന്റെ വെല്ലുവിളി. ജയിൽ ഇടിഞ്ഞാലും സുഗതൻ പുറത്ത് വരില്ലെന്നായിരുന്നു സിപിഎമ്മുകാരുടെ വെല്ലുവിളി. ഇതെല്ലാം കോടതി തന്നെ മടക്കി കയ്യിൽ കൊടുത്ത അവസ്ഥയാണ് . ഇപ്പോൾ കോടതി അനുമതിയോടെ സുഗതൻ കോർപ്പറേഷനിൽ എത്തും, സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും .
അന്ന് ശബരിനാഥന് മറുപടി നൽകിയ കരമന ജയനും അത് കൃത്യമായി പറഞ്ഞിരുന്നു. . “പ്രിയപ്പെട്ട ശബരിനാഥിനോട് ഒറ്റ കാര്യമേ പറയാനുള്ളൂ, സുഗതൻ തിരിച്ചുവരും. തിരുവനന്തപുരം നഗരസഭയുടെ ഉള്ളില്‍ സുഗതൻ കയറുകയും ചെയ്യും. ശബരിനാഥ് കൊക്കിനെയും, കോഴിയെയും, കാക്കയേയും നോക്കി ഇരുന്നോളു”- ഇതും ശബരിനാഥനുള്ള വെല്ലുവിളിയായിരുന്നു.
കോടതി അനുമതിയോടെ സുഗതൻ എത്തുമ്പോൾ തടയാൻ ശബരിനാഥനോ, സിപിഎമ്മുകാർക്കോ കരുത്തുണ്ടോയെന്നാണ് അറിയേണ്ടത്. ഇരു കൂട്ടരെയും ലക്ഷ്യമിട്ട് ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. ആളും തരവും അറിഞ്ഞ് വെല്ലുവിളിക്കണ്ടെ ശബരീയെന്നും, കൊക്ക് ചത്തോയെന്നുമൊക്കെയാണ് ആളുകൾ ചോദിക്കുന്നത്.