
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ബരുയിപൂരിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ ചൊവ്വാഴ്ച പുലർച്ചെ പോലീസ് വെടിവച്ചു കൊന്നു. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ ഒരു പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് പ്രതി വെടിയുതിർത്തപ്പോൾ പോലീസ് തിരിച്ച് വെടിയുതിർക്കുകയായിരുന്നു.
പോലീസ് പറയുന്നതനുസരിച്ച് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്ത സുർജ്യാപൂരിലെ സംഭവങ്ങളുടെ ക്രമം പുനർനിർമ്മിക്കുന്നതിനായി ബരുയിപൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം പ്രതി പ്രബാഷ് മൊണ്ടലുമായി പുലർച്ചെ 12.45 ഓടെ സ്റ്റേഷൻ വിട്ടു. തുടർന്ന് തെളിവെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മൊണ്ടൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർവീസ് തോക്ക് പിടിച്ചുവാങ്ങി പോലീസ് സംഘത്തിന് നേരെ ഒരു റൗണ്ട് വെടിയുതിർത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് വെടിയുതിർത്ത് തിരിച്ചടിച്ചു, പ്രതിക്ക് പരിക്കേറ്റു. പിന്നീട് ബരുയിപൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ചു.
ജൂലൈ 4നാണ് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം ബറുയിപൂരിലെ ഒരു കുളത്തിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ഇത് വൻ ജനരോഷത്തിന് കാരണമായിരുന്നു. സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാർ ബറുയിപൂർ-ജോയ്നഗർ റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും പോലീസ് വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് അറസ്റ്റിലായ മൂന്ന് പ്രതികളിൽ പ്രബാഷ് മൊണ്ടലും ഉൾപ്പെടുന്നു .
അതേ സമയം തന്നെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു മണിക്കൂറുകൾക്ക് ശേഷം കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് ഇന്ദ്രജിത് മൊണ്ടൽ എന്നയാളെ ഒരു കോപാകുലനായ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. തുടർന്ന് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണം നടത്താൻ ആറ് അംഗ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുകയും ചെയ്തു.