തിരുവനന്തപുരം: വിഴിഞ്ഞ തുറമുഖത്തിന്റെ ഏതാനും ഓഹരികള്‍ എംഎസ് സി എന്ന ഷിപ്പിംഗ് കമ്പനിയ്‌ക്ക് വില്‍ക്കുന്നതിലൂടെ ലഭ്യമാകുന്ന 13000 കോടി വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്. ഈ തുക സ്വന്തം പോക്കറ്റിലേക്ക് അദാനി എടുക്കുമെന്ന ആശങ്കയാണ് കമ്പനി ദുരീകരിച്ചത്.
അദാനി ഇനിയും വിഴിഞ്ഞത്തിന്റെ വികസനത്തിന് ധാരാളം പണം മുടക്കേണ്ടതുണ്ട്. ഓഹരിയുടെ മൂല്യമായി എംഎസ് സി നിക്ഷേപിക്കുന്ന തുക വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്ത ഘട്ടം വികസനത്തിന് നിക്ഷേപിക്കാനാണ് അദാനിയുടെ പ്ലാന്‍. ഇതോടെ ബാങ്കില്‍ നിന്നും വായ്‌പയെടുക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് അദാനി കരുതുന്നത്.
എല്ലാ കമ്പനികളുടെയും കപ്പലുകള്‍ വരുന്ന ഒരു തുറമുഖമായി വിഴിഞ്ഞത്തെ നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. തല്‍ക്കാലം എംഎസ് സി കമ്പനിക്ക് പ്രത്യേക ടെര്‍മിനല്‍ നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കും. തല്‍ക്കാലത്തേക്ക് എംഎസ് സിക്ക് പ്രത്യേക ടെര്‍മിനല്‍ നല്‍കേണ്ടതില്ലെന്ന നിലപാട് അദാനി കൂടി അംഗീകരിച്ചാല്‍ പ്രശ്നമില്ലാതെ മുന്നോട്ട് പോകാനാവും. ഭാവിയില്‍ വിഴിഞ്ഞത്ത് നിര്‍മ്മിക്കുന്ന നാല് ടെര്‍മിനലുകളില്‍ ഒരെണ്ണം എംഎസ് സിക്ക് നല്‍കുക എന്ന നിലപാടിനെ സര്‍ക്കാരും എതിര്‍ക്കാന്‍ വഴിയില്ല. പക്ഷെ ആ ഘട്ടത്തിലേക്ക് വിഴിഞ്ഞം തുറമുഖം എത്താന്‍ ഇനിയും 19000 കോടി കൂടി മുടക്കണം.
















