India

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ജൂലായ് ആറ് തിങ്കളാഴ്ചയ്ക്ക് ശേഷം ഇവര്‍ ഈ വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്രിവാളും പ്രതികരിച്ചിട്ടില്ല.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ സംഭാവനമോഷ്ടിച്ചുവെന്നതിനെച്ചൊല്ലി മാധ്യമങ്ങളിലൂടെ ആഞ്ഞടിച്ച പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്രിവാളും പെട്ടെന്നാണ് മൗനത്തിലേക്ക് വലിഞ്ഞത്. പ്രത്യേക അന്വേഷണ സംഘം യഥാര്‍ത്ഥ പ്രതിയെ ഏതാണ്ട് കണ്ടെത്തിക്കഴിഞ്ഞതായുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്രിവാളും പൊടുന്നനെ ഇതേക്കുറിച്ച് മിണ്ടാതെയായത്.

ജൂലായ് ആറ് തിങ്കളാഴ്ചയ്‌ക്ക് ശേഷം  ഈ വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്രിവാളും പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിചാരിച്ചാല്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന പ്രതികളെ വെളിച്ചത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രസ്താവിച്ചത് പ്രതികളെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നുള്ള ആത്മവിശ്വാസപ്രകടനമാണെന്ന് രാഷ്‌ട്രീയനിരീക്ഷകര‍് വ്യാഖ്യാനിച്ചിരുന്നു.

ഈ മോഷണത്തിന് പിന്നിലെ പ്രധാനിയായ അയോധ്യ രാമക്ഷേത്രത്തില്‍ സംഭാവന എണ്ണുന്ന ജോലിക്കാരന്‍ ടിനു യാദവും ഉത്തര്‍പ്രദേശിലെ പ്രതിപക്ഷനേതാവ് കൂടിയായ സമാജ് വാദി പാര‍്ട്ടി നേതാവ് അഖിലേഷ് യാദവും 983 തവണയോളം ഫോണില്‍ സംസാരിച്ചുവെന്നും ഈ മോഷണം നടന്ന കാലയളവിലെല്ലാം ഇരുവരും ദിവസേന ഏറ്റവും കുറഞ്ഞത് രണ്ട് തവണയെങ്കിലും മുടങ്ങാതെ സംസാരിച്ചിരുന്നുവെന്നുമുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് പൊടുന്നനെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അയോധ്യാരാമക്ഷേത്രത്തിലെ സംഭാവനാമോഷണം എന്ന വിഷയത്തില്‍ മിണ്ടാതായത്. ഈ ഫോണ്‍ സംഭാഷണങ്ങള്‍ വിശദമായി പ്രത്യേക അന്വേഷണ സംഘം കേട്ടുവരികയാണ്. ടിനു യാദവാണ് മുഖ്യപ്രതി എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയപ്പോള്‍, ടിനു യാദവ് താഴേക്കിടയില്‍ നിന്നും വരുന്ന പാവമാണെന്നായിരുന്നു അഖിലേഷ് യാദവിന്റെ ആദ്യ പ്രതികരണം. പക്ഷെ നേരിട്ടുള്ള രാഷ്‌ട്രീയ ബന്ധവും വ്യക്തിപരമായ ബന്ധവും കാരണമാണ് അഖിലേഷ് യാദവ് ടിനു യാദവിനെ പിന്തുണയ്‌ക്കുന്നതെന്ന് ബിജെപി പറഞ്ഞിരുന്നു. അത് ശരിയാണെന്ന് തെളിയുകയാണ് ഇപ്പോള്‍. മുന്‍പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നതുള്‍പ്പെടെ വന്‍ കോലാഹലം ഉയര്‍ത്തിയിരുന്ന  പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്രിവാളും സഡന്‍ ബ്രേക്കിട്ടപോലെ മൗനത്തിലേക്ക് വലിഞ്ഞത് ദുരൂഹമാണ്.

ജൂലായ് 22ന് അയോധ്യ ക്ഷേത്രട്രസ്റ്റ് യോഗത്തില്‍ യഥാര്‍ത്ഥ ചിത്രം തെളിയുമെന്നാണ് കഴിഞ്ഞ ദിവസം പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇഡിയെ അന്വേഷണം ഏല്‍പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആലോചിച്ചുവരുന്നതിനിടെയാണ് മുഖ്യപ്രതിയായ ടിനു യാദവിനെക്കുറിച്ചുള്ള ചില വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇയാള്‍ സംഘപരിവാറുകാരന്‍ എന്ന് പറഞ്ഞാണ് സംഭാവന എണ്ണുന്ന ജോലിക്ക് കയറിയത്. പലപ്പോഴും സംഭാവന എണ്ണുന്നവരെ പരിശോധിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ സംഘപരിവാറുകാരാണ് എന്ന് പറഞ്ഞാണ് ടിനു യാദവ് അതിനെ തടഞ്ഞത്. എന്താ സംഘപരിവാറുകാരെ വിശ്വാസമില്ലേ എന്ന് ചോദിച്ചപ്പോള്‍ സംഭാവന എണ്ണുന്നവരുടെ ദേഹപരിശോധന ഒഴിവാക്കി.

പോക്കറ്റുള്ള വസ്ത്രങ്ങള്‍ ധരിച്ചുവരരുത് എന്ന നിയമം ലംഘിച്ച് നീളന്‍ പോക്കറ്റുകളുള്ള പാന്‍റ് ധരിച്ച് ഇവര്‍ വന്നപ്പോള്‍ അത് തടയാനും ശ്രമം നടന്നിരുന്നു. അപ്പോഴും ഞങ്ങള്‍ സംഘപരിവാറുകാരെ വിശ്വാസമില്ലേ എന്നാണ് ടിനു യാദവ് ചോദിച്ചത്. ഇവരുടെ വാക്കുകള്‍ വിശ്വസിച്ച് മുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് വരെ വേണ്ടെന്നു വെച്ചു. അയോധ്യാക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി എന്ന രാമക്ഷേത്രത്തിന് വേണ്ടി ജീവന്‍ ഉഴിഞ്ഞുവെച്ച കാരണവരെ ടിനു യാദവിന്റെ നേതൃത്വത്തിലുള്ള എട്ട് പേര്‍ വഞ്ചിക്കുകയായിരുന്നു. ഇപ്പോള്‍ ഇവര്‍ 2027ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികളെ സഹായിക്കാന്‍ നടത്തിയ ഗൂഢാലോചനയാണോ അയോധ്യാക്ഷേത്രത്തിലെ ഈ സംഭാവനാമോഷണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഇതോടെയാണ് പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്രിവാളും പൊടുന്നനെ നിശ്ശബ്ദരായത്.

Recent Posts