
കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് ഇനങ്ങളില്‍ 33 ലക്ഷത്തോളം രൂപയുടെ ക്രമക്കേടു കണ്ടെത്തിയ സംഭവത്തില്‍ ആരോപണവിധേയനായ ഇടത് അനുകൂല സംഘടനയിലെ അംഗമായ ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ഉന്നതതല നീക്കം. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തന്ത്രപരമായ ഇടപെടലാണുണ്ടായിരിക്കുന്നത്.
ഈ ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വൈക്കം ദേവസ്വം ഓഡിറ്ററായി ഇടത് അനുകൂല സംഘടനയായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ അംഗത്തെ നിയമിച്ചു. ചങ്ങനാശ്ശേരി ഗ്രൂപ്പിലെ കൊടുപ്പുന്നക്കാവ് ദേവസ്വം മേല്‍ശാന്തിയായ ഉണ്ണി പൊന്നപ്പനെയാണ് ഓഡിറ്ററായി നിയമിച്ചത്. ഇദ്ദേഹം, വൈക്കം കൃഷ്ണന്‍ കോവിലില്‍ മുമ്പ് മേല്‍ശാന്തിയായി ജോലിചെയ്തിരുന്നപ്പോള്‍ സാമ്പത്തിക ക്രമക്കേടിനു വിജിലന്‍സ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം 2023 ജൂണ്‍ എട്ടിനു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കൊടുപ്പുന്നക്കാവ് ക്ഷേത്രം മേല്‍ശാന്തിയായിരിക്കെ ഇത്തവണത്തെ വിഷുവിന് കളഭാഭിഷേകവുമായി ബന്ധപ്പെട്ട് ആചാരവിരുദ്ധത കാട്ടുകയും ആചാരലംഘനം നടത്തുകയും ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം നേരിട്ടിരുന്നു. തുടര്‍ന്നാണ് വൈക്കം ദേവസ്വത്തിലേക്ക് ഓഡിറ്ററായി ഡ്യൂട്ടി വ്യവസ്ഥയില്‍ നിയമിച്ചത്. വൈക്കം അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസില്‍ ഏറെ നാളായി ഓഡിറ്റര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. ജൂനിയര്‍ സൂപ്രണ്ടിനായിരുന്നു ചുമതല.
ജൂണ്‍ 9 മുതല്‍ 15വരെ ജൂനിയര്‍ സൂപ്രണ്ട് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വൈക്കം ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പ്രാതലിന്റെയും മറ്റു വിവിധ വഴിപാടുകളുടെയും യഥാര്‍ഥ വരവും രസീതിലെ കണക്കും തമ്മിലുള്ള വ്യത്യാസമാണ് ഓഡിറ്റില്‍ കണ്ടെത്തിയത്. വഴിപാടുകള്‍ക്കും ബന്ധപ്പെട്ട സാമഗ്രികള്‍ക്കുമായി വാങ്ങിയ 33 ലക്ഷത്തോളം രൂപ യഥാസമയം ദേവസ്വം അക്കൗണ്ടില്‍ അടച്ചിട്ടില്ലാത്തതിനാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജെ.എസ്. വിഷ്ണുവിനെതിരേ നടപടിക്ക് അസി. ദേവസ്വം കമ്മിഷണര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ക്രമക്കേട് പിടിക്കപ്പെട്ടപ്പോള്‍ പലഘട്ടങ്ങളായി പണം തിരിച്ചടപ്പിച്ചതിനാല്‍ ശിക്ഷാ നടപടികളില്‍നിന്ന് ഒഴിവാക്കണമെന്നാണ് ദേവസ്വം ബോര്‍ഡിലെ ഇടതു യൂണിയന്റെ നിലപാട്.
വൈക്കം ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലവില്‍ കണ്ടെത്തിയിരിക്കുന്നത് വെട്ടിപ്പിന്റെ ഒരുഭാഗം മാത്രമാണെന്ന് സൂചനയുണ്ട്. കണക്കുകള്‍ വിശദമായി പരിശോധിക്കുന്നതോടെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവരുമെന്നാണ് വിവരം. ഇതിനു തടയിടാനാണ് ഇടതുസംഘട നാംഗമായ ആളെത്തന്നെ ഓഡിറ്ററായി നിയമിച്ചതെന്ന് ആരോപണമുണ്ട്. ആരോപണവിധേയനായ ജെ.എസ്. വിഷ്ണുവിനെ ആദ്യം, ദേവസ്വം ബോര്‍ഡിലെ തട്ടിപ്പും വെട്ടിപ്പുമെല്ലാം കണ്ടെത്താന്‍ ചുമതലയുള്ള വിജിലന്‍സിലേക്ക് നിയമിച്ചിരുന്നു.
രണ്ടാഴ്ചമുമ്പാണ് ദേവസ്വം ബോര്‍ഡിന്റെ തിരുവനന്ത പുരം തെക്കന്‍ മേഖലാ വിജിലന്‍സ് ഓഫീസറായി നിയമിച്ചത്. എന്നാല്‍ ബോര്‍ഡിലെ മുഴുവന്‍ സ്ഥംമാറ്റങ്ങളും വിവാദത്തിലായതോടെ മുണ്ടക്കയം ഗ്രൂപ്പില്‍ അസി. ദേവസ്വം കമ്മിഷണറായി മാറ്റി നിയമിക്കുകയും ചെയ്തു. പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി പകരം ചുമതലക്ക് ആളെത്താത്തതിനാല്‍ ആദ്യ ചുമതലയില്‍ തുടരുകയാണ്.