Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പിന്റെ കേസ് വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. രഹസ്യാന്വേഷണത്തിനാണ് നീക്കം. വർഷങ്ങളായി മരവിച്ച നിലയിലായിരുന്ന കേസാണ് വീണ്ടും പുനഃപരിശോധിക്കുന്നത്. ക്രൈംബ്രാഞ്ചിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചതും ചർച്ചകൾ നടത്തിയതുമെന്നുമാണ് റിപ്പോർട്ടുകൾ.

42 വർഷം നീണ്ട ദുരൂഹതയുടെ ചുരുളഴിക്കാൻ ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് പുനഃപരിശോധിക്കുന്നത്. സുകുമാരക്കുറുപ്പിനെ കണ്ടെത്താനായി ഒരു പുനരന്വേഷണത്തിന് നിലവിൽ തീരുമാനിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്. ഫയലുകൾ പരിശോധിക്കുന്നത് ഒരു സാധാരണ നടപടി മാത്രമാണെന്നാണ് പോലീസിന്റെ വിശദീകരണം.

1984 ജനുവരി 21നാണ് സുകുമാരക്കുറുപ്പ് ചാക്കോ എന്ന ചലച്ചിത്ര വിതരണക്കമ്പനി ജീവനക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയത്. ആലപ്പുഴ ചെങ്ങന്നൂരിനടുത്തുള്ള കൊല്ലകടവ് എന്ന സ്ഥലത്തുവച്ചായിരുന്നു ഇത്. കാറിൽ വച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശവശരീരം തന്റെ കാറിനുള്ളിൽ ഇട്ട് ചുട്ടുകരിക്കുകയായിരുന്നു.

താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻഷ്വറൻസ് തുകയായി 30 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു പദ്ധതി. പക്ഷേ, പോലീസ് അന്വേഷണം എല്ലാം പൊളിച്ചു. കൊലപാതകത്തിൽ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ടു സഹായികൾ അറസ്റ്റിലായി. ഇവർ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടുകയും ചെയ്തു. പക്ഷേ, സുകുമാരക്കുറുപ്പ് എവിടെയാണെന്ന് ഇപ്പോഴും ആർക്കും അറിയില്ല. പലയിടത്തുവച്ചും സുകുമാരക്കുറുപ്പിനെ കണ്ടെന്നും അയാൾ മരിച്ചെന്നുമുള്ള കഥകൾ പ്രചരിച്ചിരുന്നു.

സുകുമാരക്കുറുപ്പിനെ ഗുജറാത്തിലെ ഹിമന്ദ്നഗറിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും കണ്ടെന്ന വെളിപ്പെടുത്തലും 2022ൽ പുറത്തുവന്നിരുന്നു. ഹിമന്ദ് നഗറിൽ 15 വർഷം മുൻപ് താനുമായി സൗഹൃദത്തിലായിരുന്ന സന്യാസി സുകുമാരക്കുറുപ്പ് ആണെന്ന് സംശയമുണ്ടെന്നും ഇയാൾ ഹരിദ്വാറിലുണ്ടായിരുന്നുവെന്നും പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജർ റെൻസീം ഇസ്മായിലാണ് വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ലെന്നാണ് വിവരം.

പണ്ട് വ്യോമസേനയിൽ ജോലി ചെയ്തിരുന്ന കാലത്ത് താൻ മരിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കി നാട്ടിലേക്ക് കടന്ന പാരമ്പര്യവും സുകുമാരക്കുറുപ്പിനുണ്ട്. അന്ന് ഗോപാലകൃഷ്ണക്കുറുപ്പായിരുന്ന ഇയാൾ വ്യാജ പാസ്‌പോർട്ട് വഴിയാണ് സുകുമാരക്കുറുപ്പായി ഗൾഫിലേക്ക് പോയത്. കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ അതോ മരണപ്പെട്ടോ എന്ന കാര്യത്തിൽ ഇന്നും വ്യക്തതയില്ല.

Recent Posts