Article

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ അമിത രാഷ്ട്രീയവല്‍ക്കരണത്തിന്റെയും മതമൗലികവാദ സംഘടനകളുടെ സ്വാധീനത്തിന്റെയും ഫലമായി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എറണാകുളത്ത് ചേര്‍ന്ന തപസ്യ കലാസാഹിത്യവേദിയുടെ വാര്‍ഷിക പൊതുയോഗം അംഗീകരിച്ച പ്രമേയം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കേരളത്തില്‍ കലയും സാഹിത്യവുമായി ബന്ധപ്പെട്ട സാംസ്‌കാരിക സ്ഥാപനങ്ങള്‍ അമിത രാഷ്‌ട്രീയവല്‍ക്കരണത്തിന് വിധേയമായിട്ട് പതിറ്റാണ്ടുകളായി. അക്കാദമികള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കലാ-പഠന കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിങ്ങനെ കേരള കലാമണ്ഡലം മുതല്‍ ആറന്മുളയിലെ വാസ്തുവിദ്യാ ഗുരുകുലം വരെ 27 സ്ഥാപനങ്ങള്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒന്നൊഴിയാതെ ദേശവിരുദ്ധവും ദേശീയതാവിരുദ്ധവും മാനവിക വിരുദ്ധവുമായ രാഷ്‌ട്രീയത്തിന്റെയും പ്രത്യയ ശാസ്ത്രത്തിന്റെയും പരീക്ഷണ ശാലകളായാണ് പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ മാറിമാറി അധികാരത്തില്‍ വരുന്നവരുടെ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും ആജ്ഞാനുവര്‍ത്തികള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കാനും, നികുതിപ്പണം ധൂര്‍ത്തടിച്ച് ആഡംബര ജീവിതം നയിക്കാനും അവസരം നല്‍കുന്ന കേന്ദ്രങ്ങളായി സാംസ്‌കാരിക സ്ഥാപനങ്ങള്‍ അധഃപതിച്ചിരിക്കുന്നു. ഇത്തരം സ്ഥാപനങ്ങളുടെ മേധാവികളും ഭരണസമിതി അംഗങ്ങളുമായി വരുന്നവര്‍ തങ്ങളുടെ രാഷ്‌ട്രീയ യജമാനന്മാരോട് സമ്പൂര്‍ണ്ണ വിധേയത്വം പ്രഖ്യാപിച്ചും, ചിലപ്പോഴൊക്കെ സമര്‍ത്ഥമായി വിലപേശിയും ഭരണ കാലാവധി തീര്‍ന്നശേഷവും പദവികളില്‍ തുടരുന്നു.

കലയുടെയും സാഹിത്യത്തിന്റെയും മേഖലകളിലെ അര്‍ഹതയും യോഗ്യതയും പരിഗണിക്കാതെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെടുന്നവര്‍ സംസ്
കാര ശൂന്യമായി പെരുമാറുകയും, ക്രിമിനല്‍ കേസുകളില്‍ പ്രതികളാവുകയും ചെയ്യുന്ന ദുരവസ്ഥയ്‌ക്ക് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. കലയും സാഹിത്യവുമല്ല, മതവും രാഷ്‌ട്രീയവും മാനദണ്ഡമായി വരുന്നതിന്റെ അനന്തരഫലമാണിത്.

ദേശവിരുദ്ധ മനോഭാവം പുലര്‍ത്തുകയും, തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സംവിധാനത്തെയും ജനാധിപത്യ പ്രക്രിയയെപ്പോലും മാനിക്കാതിരിക്കുകയും ചെയ്യുന്നവരെ കേരളത്തിലേക്ക് ആനയിച്ചുകൊണ്ടുവന്ന് ദുഷ്പ്രചാരണം നടത്തുകയും, പദവികള്‍ നല്‍കുകയും ചെയ്യുന്നു. ലോകരാഷ്‌ട്ര സമുച്ചയത്തില്‍ ഭാരതത്തെ കരുത്തോടെ നയിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു എന്ന ഒറ്റക്കാരണത്താല്‍ കല്‍പ്പിത സര്‍വകലാശാലയായ കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയില്‍ മല്ലിക സാരാഭായിയെ നിയമിച്ച് ലക്ഷങ്ങള്‍ ശമ്പളവും മറ്റുമായി നല്‍കിക്കൊണ്ടിരിക്കുകയാണ്. ഭരണമാറ്റം സംഭവിച്ചിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ വനിതയെ ഇതേ സ്ഥാനത്ത് നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.

സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന നിലയ്‌ക്ക് കലയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കാന്‍ ബാധ്യസ്ഥമായ സ്ഥാപനങ്ങള്‍ അതിനു പകരം ഭരണകക്ഷികളുടെ നേരിട്ടുള്ള ഇടപെടലുകള്‍ക്ക് വഴങ്ങിക്കൊടുക്കുകയും കീഴടങ്ങുകയും ചെയ്യുന്നു. ഭരണമാറ്റം സംഭവിച്ചിരിക്കുന്ന പുതിയ സാഹചര്യത്തില്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ വലിയ അണിയറ നീക്കങ്ങള്‍ നടക്കുകയാണ്. ജിഹാദി ശക്തികളുടെ വക്താക്കളോ, പേരു കൊണ്ടുമാത്രം വ്യത്യസ്തരായ ഇവരുടെ കൈക്കോടാലികളോ മാത്രം സാംസ്‌കാരിക സ്ഥാപനങ്ങളുടെ പദവികളില്‍ വരുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുകയാണ്. മതവിഭാഗീയതയ്‌ക്ക് ഊര്‍ജ്ജം പകരുകയും, മതാധിപത്യ പ്രവണതകളെ ശരിവയ്‌ക്കുകയും ചെയ്യുന്ന കലാകാരന്മാരെയും സാഹിത്യകാരന്മാരെയും സാംസ്‌കാരിക സ്ഥാപനങ്ങള്‍ പിന്തുണയ്‌ക്കുന്ന സ്ഥിതി അപകടകരമാണ്. ഗ്വാണ്ടനാമോയില്‍ തടവനുഭവിച്ച അല്‍ ഖ്വയ്ദ ഭീകരന്റെ ‘കവിത’ കോഴിക്കോട് സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സംഭവം മറക്കാറായിട്ടില്ല. ദേശീയതയെ തള്ളിപ്പറയുകയും, സംസ്‌കാരത്തെ നിന്ദിക്കുകയും ചെയ്യുന്നവരുടെ കലാസാഹിത്യ സൃഷ്ടികള്‍ മാത്രം ആഘോഷിക്കപ്പെടുന്നു. അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഇക്കൂട്ടര്‍ക്കു മാത്രമായി നീക്കിവയ്‌ക്കപ്പെടുന്നു. സ്വതന്ത്രമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവരെ ഉപജാപങ്ങള്‍ നടത്തി ഒറ്റപ്പെടുത്തുന്നു.

ഭാരതീയ സംസ്‌കാരത്തില്‍ അഭിമാനിക്കുകയും, ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരെ കേരളത്തിലെ കലാസാഹിത്യ മേഖലകളില്‍ നിന്ന് ആസൂത്രിതമായി മാറ്റിനിര്‍ത്തപ്പെടുന്നു. അധികാര സ്ഥാനങ്ങളിലും മാധ്യമങ്ങളിലും ഇതിനുവേണ്ടി ഗൂഢാലോചന നടത്തുന്ന സംഘങ്ങള്‍ സജീവമാണ്. കവിതയിലൂടെ മലയാള സാഹിത്യത്തിന്റെ മഹത്വവും വിശുദ്ധിയും വാനോളമുയര്‍ത്തിയ മഹാകവി അക്കിത്തത്തിന്റെ ഛായാചിത്രം സാഹിത്യ അക്കാദമി ഹാളില്‍ വയ്‌ക്കണമെന്ന തപസ്യയുടെ ആവശ്യം നിരാകരിക്കപ്പെടുന്നതും ഇക്കാരണങ്ങളാലാണ്. വര്‍ഷങ്ങളായി തുഞ്ചന്‍ മെമ്മോറിയല്‍ ട്രസ്റ്റ് എഴുത്തച്ഛന്‍ ജീവിച്ചിരുന്നിട്ടില്ല എന്നു വിശ്വസിക്കുന്നവരുടെ പിടിയിലാണ്. കലയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്‌ക്ക് സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം. സാംസ്‌കാരിക സ്ഥാപനങ്ങളെ പിടിച്ചെടുക്കാനുള്ള മതമൗലികവാദ ശക്തികളെ ചെറുത്തുതോല്‍പ്പിക്കുകയും വേണം.

Recent Posts