കേരളത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന രണ്ട് സുപ്രധാന വിഷയങ്ങളാണ് രാജ്യ സുരക്ഷയും സാമ്പത്തിക വികസനവും. നിര്‍ഭാഗ്യവശാല്‍, ഈ രണ്ട് വിഷയങ്ങളിലും കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ കാലാകാലങ്ങളായി സ്വീകരിക്കുന്ന സമീപനം സംസ്ഥാനത്തിന്റെ ദീര്‍ഘകാല താല്‍പര്യങ്ങള്‍ക്കും രാജ്യ താല്‍പര്യങ്ങള്‍ക്കും എതിരാണ്.
വിദേശ ഫണ്ടിങ്ങില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുക, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണം വെളുപ്പിക്കലിനും വിദേശസഹായം ദുരുപയോഗം ചെയ്യപ്പെടാതിരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്‌സിആര്‍എ) ഭേദഗതികള്‍ കൊണ്ടുവന്നത്. ദേശീയ സുരക്ഷയും സാമ്പത്തിക സുതാര്യതയും ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട ഈ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് ഗൗരവമായി കാണേണ്ട വിഷയമാണ്.
അതിനേക്കാള്‍ ശ്രദ്ധേയമായത്, പരസ്പരം കടുത്ത രാഷ്‌ട്രീയ എതിരാളികളാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസും സിപിഎമ്മും ഈ വിഷയത്തില്‍ ഒരേ നിലപാട് സ്വീകരിച്ചതാണ്. അധികാരത്തിനായി വ്യത്യസ്ത മുന്നണികളായി മത്സരിക്കുമ്പോഴും ദേശീയ താല്‍പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമാനമായ രാഷ്‌ട്രീയ സമീപനമാണ് ഇരു മുന്നണികളും സ്വീകരിക്കുന്നതെന്ന് ഈ സംഭവം വീണ്ടും വ്യക്തമാക്കുന്നു, ഇത്തരം ഒത്തുചേരലുകള്‍ക്ക് കേരള നിയമസഭ തന്നെ എത്രയോ തവണ സാക്ഷ്യം വഹിച്ചിരിക്കുന്നു.
ഈ ഭേദഗതി ഒരു മതവിഭാഗത്തെയോ ഒരു പ്രത്യേക സംഘടനയെയോ ലക്ഷ്യമിടുന്നതല്ല. ഹിന്ദു, ക്രൈസ്തവ, മുസ്ലിം സംഘടനകള്‍ ഉള്‍പ്പെടെ വിദേശസഹായം സ്വീകരിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരേ നിയമമാണ് ബാധകമാകുന്നത്. വിദേശത്തുനിന്നുള്ള ധനസഹായം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ കള്ളപ്പണം വെളുപ്പിക്കാനോ രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഈ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഉത്തരവാദിത്തമുള്ള ഏതൊരു ജനാധിപത്യ രാജ്യവും സ്വീകരിക്കേണ്ട സമീപനമാണിത്.
എന്നാല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലും രാഷ്‌ട്രീയ നേട്ടം മാത്രം ലക്ഷ്യമാക്കി പ്രതിഷേധം സംഘടിപ്പിക്കുന്ന സമീപനമാണ് കേരളത്തില്‍ കണ്ടത്. ഇതേ രാഷ്‌ട്രീയ സമീപനം വികസന വിഷയങ്ങളിലും ആവര്‍ത്തിക്കപ്പെടുകയാണ്. അഞ്ച് ലക്ഷം കോടിയിലേറെ രൂപയുടെ കടബാധ്യതയുടെ ഭാരം വഹിക്കുന്ന കേരളത്തിന് സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള വ്യക്തമായ റോഡ്മാപ്പാണ് ഇന്ന് ആവശ്യം. എന്നാല്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ച ആദ്യ ബജറ്റ് പരിശോധിക്കുമ്പോള്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടും അവ നടപ്പാക്കുന്നതിനുള്ള സാമ്പത്തിക അടിത്തറയും വിഭവസമാഹരണത്തിനുള്ള വ്യക്തമായ പദ്ധതിയും പ്രകടമാകുന്നില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും പുതിയ വ്യവസായങ്ങള്‍ കൊണ്ടുവരുന്നതിനും ആവശ്യമായ ഭാവിദര്‍ശനമുള്ള സമീപനം ബജറ്റില്‍ കാണാനാകുന്നില്ല.
തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ പലതിനും ബജറ്റില്‍ കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. പ്രഖ്യാപനങ്ങളും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. യുവാക്കള്‍ക്കുള്ള തൊഴിലവസരങ്ങള്‍, സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍, സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡീപ് ടെക്, ഗവേഷണം തുടങ്ങിയ ഭാവി സമ്പദ്വ്യവസ്ഥയെ നിര്‍ണയിക്കുന്ന മേഖലകളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും ബജറ്റില്‍ പ്രകടമല്ല.
ഇതിലൂടെയുള്ള സന്ദേശം വ്യക്തമാണ്. ജനങ്ങളുടെ ക്ഷേമത്തേക്കാള്‍, തൊഴിലവസരങ്ങളേക്കാള്‍, വികസനത്തേക്കാള്‍ രാഷ്‌ട്രീയ പ്രഖ്യാപനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കപ്പെടുന്നത്. ഇടതുമുന്നണിയായാലും യുഡിഎഫ് ആയാലും ഈ സമീപനത്തില്‍ അടിസ്ഥാനപരമായ മാറ്റം കേരളം ഇതുവരെ കണ്ടിട്ടില്ല.
ഇതേപോലെ തന്നെ മറ്റൊരു ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖത്തെ സ്വകാര്യ നിക്ഷേപം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായ വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവിയെ മാറ്റിമറിക്കാന്‍ ശേഷിയുള്ള പദ്ധതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ പിന്തുണയും അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ദേശീയ കാഴ്ചപ്പാടുമാണ് ഈ പദ്ധതിക്ക് പുതിയ ഊര്‍ജം നല്‍കിയത്.
ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍, അനുബന്ധ വ്യവസായങ്ങള്‍, ലോജിസ്റ്റിക്‌സ്, കയറ്റുമതി, നിക്ഷേപം, തീരദേശ വികസനം എന്നിവയ്‌ക്ക് വിഴിഞ്ഞം വലിയ സാധ്യതകളാണ് തുറന്നിടുന്നത്. കേരളത്തെ ആഗോള വ്യാപാര ഭൂപടത്തില്‍ കൂടുതല്‍ ശക്തമായി അടയാളപ്പെടുത്താന്‍ ഈ പദ്ധതിക്ക് കഴിയും. എന്നാല്‍ ഇത്തരമൊരു വികസന പദ്ധതിയെപ്പോലും രാഷ്‌ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കുന്ന സമീപനമാണ് എല്‍ഡിഎഫും യുഡിഎഫും സ്വീകരിച്ചത്. പദ്ധതിയുടെ വിജയത്തെ രാഷ്‌ട്രീയ കണ്ണിലൂടെ മാത്രം കാണുന്നതിനുപകരം കേരളത്തിന്റെ ദീര്‍ഘകാല വികസനത്തിന്റെ ഭാഗമായി കാണാന്‍ അവര്‍ തയ്യാറായില്ല.
ബിജെപി-എന്‍ഡിഎയുടെ നിലപാട് വ്യക്തമാണ്. സ്വകാര്യ നിക്ഷേപങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പൊതുജന താത്പര്യം സംരക്ഷിക്കുന്ന പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളെ ഞങ്ങള്‍ പിന്തുണയ്‌ക്കുന്നു. അതോടൊപ്പം പദ്ധതിയുടെ നടത്തിപ്പില്‍ പൂര്‍ണ സുതാര്യതയും ജനങ്ങളുടെ അവകാശങ്ങളും രാജ്യതാത്പര്യവും ആഭ്യന്തര സുരക്ഷയും ഉറപ്പാക്കണം എന്നതാണ് എന്‍ഡിഎയുടെ നിലപാട്. അതുകൊണ്ടാണ് വിഴിഞ്ഞം പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കുന്ന യഥാര്‍ഥ നേട്ടങ്ങള്‍, തൊഴിലവസരങ്ങള്‍, നിക്ഷേപം, സര്‍ക്കാര്‍ വരുമാനം, അനുബന്ധ വ്യവസായങ്ങള്‍, പ്രാദേശിക വികസനം എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ധവളപത്രം സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ജനങ്ങള്‍ക്ക് സത്യാവസ്ഥ അറിയാനുള്ള അവകാശമുണ്ട്.
ദേശീയ സുരക്ഷയിലും വികസനത്തിലും ബിജെപിയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങളെ ഞങ്ങള്‍ പിന്തുണയ്‌ക്കും. കേരളത്തിന്റെ ഭാവി ഉറപ്പാക്കുന്ന വികസന പദ്ധതികളെയും ഞങ്ങള്‍ പിന്തുണയ്‌ക്കും. അതേസമയം, രണ്ടിലും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും ആവശ്യപ്പെടും. കേരളത്തിന് ഇന്ന് ആവശ്യം രാഷ്‌ട്രീയ വിവാദങ്ങള്‍ അല്ല; സാമ്പത്തിക അച്ചടക്കം, സുതാര്യമായ ഭരണം, ആഗോള നിക്ഷേപം, മികച്ച തൊഴിലവസരങ്ങള്‍, യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വികസന കാഴ്ചപ്പാട് എന്നിവയാണ്.
കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം എതിരാളികളാണെന്ന് അവകാശപ്പെടുമ്പോഴും ദേശീയ സുരക്ഷയുടെയും വികസനത്തിന്റെയും വിഷയങ്ങളില്‍ കേരളത്തെ പിന്നോട്ടടിക്കുന്ന നിലപാടുകളുടെ കാര്യത്തില്‍ അവര്‍ ഒരുമിച്ച് ചേരും ആ രാഷ്‌ട്രീയത്തിന് ബദലായി ബിജെപി മുന്നോട്ടുവയ്‌ക്കുന്നത് ‘വികസിത കേരളം’ എന്ന കാഴ്ചപ്പാടാണ്. ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല. വികസനത്തില്‍ പിന്നോട്ടില്ല. കേരളത്തിന്റെ ഭാവി സുരക്ഷിതവും സമൃദ്ധവുമാക്കാന്‍ ഈ രണ്ട് മേഖലകളിലും ഉറച്ച നിലപാടോടെ മുന്നോട്ട് പോകുക എന്നതിലാണ് ബിജെപിയുടെ പ്രതിബദ്ധത.
















