
പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)
ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസ് പാർട്ടിയിലെ പുനഃസംഘടനയെച്ചൊല്ലി രാഹുല്‍ ഗാന്ധിയ്ക്കെതിരെ തുറന്ന പോരിന് ഒരുങ്ങുകയാണ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും ലോക്സഭാ എംപിയായ സുഖ്ജീന്ദര്‍ സിങ്ങ് രന്ധാവയും. പഞ്ചാബ് കോണ്‍ഗ്രസില്‍ നേതൃമാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി അമരീന്ദർ സിംഗ് രാജ വാറിംഗിനെ നിലനിർത്തിയതാണ് ചന്നിയെയും രന്ധാവയെയും രാഹുല്‍ ഗാന്ധിയ്‌ക്ക് എതിരെ തിരിപ്പിച്ചിരിക്കുന്നത്. .
ഇതോടെ പഞ്ചാബ് കോൺഗ്രസിനുള്ളിലെ ആഭ്യന്തര വിള്ളൽ രൂക്ഷമായി. 2027ല്‍ പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയുള്ള ഈ ചേരിപ്പോര് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ കഥ കഴിയ്‌ക്കുമെന്ന് കരുതപ്പെടുന്നു.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി അമരീന്ദർ സിംഗ് രാജ വാറിംഗിനെ നിയമിച്ചതിനെതിരെയാണ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. പഞ്ചാബിലെ കോണ്‍ഗ്രസ് പുനഃസംഘടനയെ വിമര്‍ശിക്കുന്ന പ്രധാനിയായി മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഉയർന്നുവന്നിരിക്കുന്നു. നല്ല അനുയായി സംഘമുള്ള നേതാവ് തന്നെയാണ് ചന്നി.
ഇതോടെ കോണ്‍ഗ്രസിലെ പഞ്ചാബിനുള്ളിലെ സംഘടനയില്‍ വന്‍ വിള്ളലുണ്ടായി. പഞ്ചാബിലെ കോണ്‍ഗ്രസിലെ മുഖ്യദളിത് മുഖമാണ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നി.
ഇപ്പോള്‍ സംസ്ഥാന പാർട്ടി മേധാവി എന്ന നിലയിൽ രാജ വാറിംഗ് പങ്കെടുക്കുന്ന പഞ്ചാബിലെ കോൺഗ്രസ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ചന്നി-രന്ധാവ ക്യാമ്പ്. കോണ്‍ഗ്രസിന്റെ ലോക്സഭാ എംപിയായ സുഖ് ജീന്ദര്‍ സിങ്ങ് രന്ധാവയും രാജാ വാറിംഗിനെതിരെ ചരണ്‍ജിത് സിങ്ങ് ചന്നിയെ പിന്തുണച്ച് നിലകൊള്ളുകയാണ്. പഞ്ചാബിന്റെ മുൻ ഉപമുഖ്യമന്ത്രിയായിരുന്ന രന്ധാവയ്‌ക്കും കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. ചന്നിയ്‌ക്കും രന്ധാവയ്‌ക്കും പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കിടയിലും നല്ല സ്വാധീനമുണ്ട്. നിലവിലുള്ള നേതൃത്വം തുടരണമെന്നുള്ള ഹൈക്കമാൻഡിന്റെ തീരുമാനത്തിലുള്ള അതൃപ്തിയുടെ തുറന്ന പ്രകടനമായാണ് ഈ ചന്നി-രന്ധാവ നീക്കത്തെ കാണുന്നത്.
ചന്നി-രന്ധാവ വിഭാഗം ഈ വിഷയം രാഹുല്‍ ഗാന്ധിയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്ന് പറയുന്നു. മുൻ പഞ്ചാബ് മന്ത്രിയും എംഎൽഎയുമായ പർഗത് സിംഗ്, മറ്റ് നിരവധി നിയമസഭാംഗങ്ങൾ എന്നിവരും ഗ്രൂപ്പിന്റെ ആശങ്കകൾ പാർട്ടി നേതൃത്വത്തെ നേരിട്ട് അറിയിക്കാൻ ദൽഹിയിലേക്ക് പോയിട്ടുണ്ട്.
സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗേലിന്റെ സന്ധി ശ്രമം പരാജയപ്പെട്ടു
സംഘടനാ പുനഃസംഘടനയ്‌ക്ക് ശേഷം സംഘർഷങ്ങൾ ലഘൂകരിക്കാനും പരസ്പരം പോരടിക്കുന്ന വിഭാഗങ്ങളെ ഒന്നിപ്പിക്കാനും മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ അടുത്തിടെ ചണ്ഡീഗഢ് സന്ദർശിച്ചെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല. അവിടെ അദ്ദേഹം നിരവധി യോഗങ്ങൾ നടത്തി.
സംസ്ഥാനതല മധ്യസ്ഥത ഒഴിവാക്കി പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെ നേരിട്ട് സമീപിക്കാനുള്ള ചന്നി-രന്ധാവ ക്യാമ്പിന്റെ തീരുമാനം നിലവിലുള്ള കലാപം ഒന്നുകൂടി രൂക്ഷമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഭിന്നതാ ചർച്ചയെ എംഎൽഎ ബെയിൻസ് തള്ളിക്കളഞ്ഞു
അതേ സമയം, പഞ്ചാബ് കോൺഗ്രസിനുള്ളിലെ ഭിന്നതകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ മുൻ ലുധിയാന എംഎൽഎ സിമ്രൻജിത് സിംഗ് ബെയിൻസ് തള്ളിക്കളഞ്ഞു. പഞ്ചാബ് കോൺഗ്രസ് പ്രസിഡന്‍റ് അമരീന്ദർ സിംഗ് രാജ വാറിംഗ്, മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, എംപി സുഖ്ജീന്ദർ സിംഗ് രന്ധാവ, കോൺഗ്രസ് ഹൈക്കമാൻഡ് എന്നിവർ ഉടൻ ഒരുമിച്ച് കാണപ്പെടുമെന്നും ഇത് ഐക്യത്തിന്റെ വ്യക്തമായ സന്ദേശം നൽകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
മാധ്യമങ്ങൾ കോൺഗ്രസിനെ ഒരു “വിഭാഗീയതയുടെ ലെൻസിലൂടെ” കാണുകയാണെന്ന് ബെയിൻസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടിയുടെ ഐക്യത്തെ ചോദ്യം ചെയ്യാൻ ഒരു കാരണവുമില്ലെന്നും സമീപകാല ഊഹാപോഹങ്ങൾക്കിടയിലും അതിന്റെ നേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
രന്ധാവ പങ്കുവെച്ച ഗ്രൂപ്പ് ഫോട്ടോ വിവാദമായി
ഗുർദാസ്പൂർ എംപി സുഖ്ജീന്ദർ സിംഗ് രന്ധാവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ നിരവധി സംസ്ഥാന യൂണിറ്റ് നേതാക്കളുടെ ഒരു ഗ്രൂപ്പ് ഫോട്ടോ പങ്കിട്ടതിന് ശേഷമാണ് ഈ പരാമർശം. ചിത്രത്തോടൊപ്പം, “ഐക്യമാണ് ശക്തി” എന്നും രന്ധാവ കുറിച്ചിരുന്നു.
മാനിഫെസ്റ്റോ കമ്മിറ്റി സഹ-ചെയർമാനും എംഎൽഎയുമായ പർഗത് സിംഗ്, ഇലക്ഷൻ കമ്മിറ്റി സഹ-ചെയർപേഴ്‌സൺമാരായ റസിയ സുൽത്താന, ഭരത് ഭൂഷൺ ആശു എന്നിവരുൾപ്പെടെ നിരവധി പ്രമുഖ പഞ്ചാബ് കോൺഗ്രസ് നേതാക്കൾ ഫോട്ടോയിൽ ഉൾപ്പെടുന്നു. താമസിയാതെ, ചന്നിയും ഇതേ അടിക്കുറിപ്പോടെ തന്റെ എക്‌സ് അക്കൗണ്ടിൽ ഇതേ ചിത്രം പങ്കിട്ടു.
എന്നിരുന്നാലും, പഞ്ചാബ് കോൺഗ്രസ് മേധാവി അമരീന്ദർ സിംഗ് രാജ വാറിംഗ്, പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്‌വ, എംഎൽഎ സുഖ്പാൽ ഖൈറ എന്നിവര്‍ ഈ ഫോട്ടോയില്‍ ഇല്ല എന്നതിനര്‍ത്ഥം വ്യക്തമായ ഗ്രൂപ്പ് വഴക്ക് നിലനില്‍ക്കുന്നു എന്ന് തന്നെയാണ്. പഞ്ചാബ് കോൺഗ്രസ് എക്‌സിന്റെ ഔദ്യോഗിക അക്കൗണ്ട് “ഐക്യമാണ് ശക്തി” എന്ന അടിക്കുറിപ്പോടെ അതേ ഫോട്ടോ പോസ്റ്റ് ചെയ്തതോടെ ഊഹാപോഹങ്ങൾക്ക് അൽപം അയവുവന്നു. അതേ സന്ദേശം ഉപയോഗിച്ച് വാറിംഗ് തന്റെ സ്വകാര്യ അക്കൗണ്ടിലും ചിത്രം പങ്കിട്ടു.