ജയ്‌പുര്‍: പശ്ചിമേഷ്യയിലെ യുദ്ധം ലോകത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടപ്പോള്‍ സമയോചിതമായ തീരുമാനങ്ങളും കൃത്യമായ ആസൂത്രണവും ശക്തമായ നയതന്ത്ര ഇടപെടലുകളുമാണ് ഭാരതത്തെ ഇന്ധന പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനില്‍ റിഫൈനറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം ലോകത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടപ്പോഴും ഭാരതം കൃത്യസമയത്ത് സാഹചര്യം വിലയിരുത്തി ശരിയായ തീരുമാനങ്ങള്‍ സ്വീകരിച്ചു. ദേശീയ വിഭവങ്ങള്‍ വിവേകപൂര്‍വം ഉപയോഗിക്കുകയും നയതന്ത്ര ബന്ധങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്തതിലൂടെയാണ് പ്രതിസന്ധിയെ മറികടക്കാനായതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടും ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിട്ടും ഭാരതത്തില്‍ പെട്രോളിന്റെയോ ഡീസലിന്റെയോ ദൗര്‍ലഭ്യം ഉണ്ടാകാതെ നോക്കാന്‍ ഈ നയങ്ങള്‍ക്ക് സാധിച്ചു.
ലോകമെമ്പാടും ഡീസല്‍ വിലയില്‍ 40 ശതമാനത്തോളം വര്‍ദ്ധനവുണ്ടായെങ്കിലും ഭാരതത്തില്‍ ഇന്ധന പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു. പെട്രോള്‍ പ്രതിസന്ധിയെക്കുറിച്ച് പലതരത്തിലുള്ള കിംവദന്തികള്‍ പരന്നിരുന്നെങ്കിലും അവയൊന്നും വിജയിച്ചില്ലെന്നും ഇന്ധന വിതരണത്തില്‍ ഒരു വെല്ലുവിളിയും നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നാല്‍പ്പതിലധികം രാജ്യങ്ങളില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്തതിലൂടെ രാജ്യതാത്പര്യത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ലോകത്തിന് കാട്ടിക്കൊടുത്തതായും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര ആവശ്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തന്നെ സംസ്‌കരിച്ച ഇന്ധനം കയറ്റുമതി ചെയ്യുന്നതിലും ഭാരതം ശ്രദ്ധ കേന്ദ്രീകരിച്ചു.
അന്താരാഷ്‌ട്ര തലത്തിലെ വിലക്കയറ്റം അനുസരിച്ച് എല്‍പിജി നിരക്ക് 2000 രൂപ വരെ ഉയരാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ 950 രൂപയ്‌ക്കാണ് സിലിണ്ടറുകള്‍ വിതരണം ചെയ്തത്. ആഗോളതലത്തില്‍ തടസങ്ങളുണ്ടായിട്ടും പാചകവാതകത്തിന്റെ സുഗമമായ വിതരണം സര്‍ക്കാര്‍ ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധിക്കാലത്ത് ചിലര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനുമാണ് ശ്രമിച്ചത്. എന്നാല്‍ സര്‍ക്കാര്‍ രാജ്യത്തെ ഇന്ധനവിതരണം തടസപ്പെടാതിരിക്കാന്‍ രാവും പകലും പ്രവര്‍ത്തിച്ചു. ആ കാലഘട്ടത്തിലെ സര്‍ക്കാര്‍ ഇടപെടലുകളും നയതന്ത്ര നീക്കങ്ങളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















