
കോഴിക്കോട് : ആരിഫ് ഹുസൈന്റെ കോയ കോളിംഗ് പരിപാടി അട്ടിമറിക്കാന്‍ ജിഹാദികളുടെ ആസൂത്രിത നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ മലപ്പുറം ജില്ലയില്‍ സംഘടിപ്പിക്കാനിരുന്ന കോയ കോളിംഗ് പരിപാടി മതമൗലിക വാദികളുടെ ഭീഷണി മൂലം കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. മലപ്പുറം മഞ്ചേരിയില്‍ പരിപാടി നടത്തിയാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടും എന്നതായിരുന്നു ഭീഷണി. ഇസ്ലാമിക മതത്തെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കുന്ന വേദിയായാണ് കോയ കോളിംഗ് എന്ന പരിപാടി സംഘടിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് ഇസ്ലാമിനെക്കുറിച്ചുള്ള എന്ത് സംശയം ചോദിക്കാം, അതിന് ആരിഫ് ഹുസൈന്‍ ഉത്തരം നല‍്കുന്ന രീതിയിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഇപ്പോള്‍ കോഴിക്കോട് പരിപാടി നടക്കാന്‍ വെറും 15 ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ ആ പരിപാടിയില്‍ നിന്ന് സ്വതന്ത്ര ചിന്തകരായ നൂർ അബ്ദുലും സദീഖത്ത് ടീച്ചറും പിൻമാറിയിരിക്കുകയാണ്. ജൂലൈ 19ന് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് ഇവർ പിൻമാറിയത്. ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള ഏകപക്ഷീയമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന ആരിഫ് ഹുസൈന്റെ രീതികളോട് ചേർന്നുപോകാൻ തനിക്ക് സാധിക്കില്ലെന്നാണ് നൂർ അബ്ദുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇതില്‍ പ്രകോപിതനായ ആരിഫ് ഹുസൈൻ ഫേസ്ബുക്കില്‍ നൂർ അബ്ദുലിനെതിരെ രംഗത്തെത്തി. ‘സ്വന്തം കുടുംബത്തിലെ ശവംതീനികളായ ജിഹാദികളെ ആദ്യം ചൂണ്ടിക്കാണിക്ക്. പോയി പണി നോക്കുക’ എന്നായിരുന്നു ആരിഫിന്റെ പോസ്റ്റ്. എന്നാല്‍ റീച്ചിനും റേറ്റിങ്ങിനും വേണ്ടി മുസ്ലിം സമുദായത്തെ കല്ലെറിയുന്ന ആരിഫ് ഹുസൈന്റെ കപട യുക്തിവാദ നാടകങ്ങള്‍ക്ക് വിടുവേല ചെയ്യാൻ തന്നെ കിട്ടില്ലെന്നും നൂര്‍ അബ്ദുല്‍ നല്കുന്ന മറുപടി. . കുടുംബത്തില്‍ നിന്നും തനിക്ക് ഒരു ജിഹാദി ഭീഷണിയും ഇല്ലെന്നാണ് നൂര്‍ അബ്ദുല്‍ പറയുന്നതെങ്കിലും ജിഹാദി ഭീഷണി പേടിച്ചാണ് ഇവര്‍ കോയ കോളിംഗ് പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയതെന്ന് ആരിഫ് ഹുസൈന്‍ പറഞ്ഞു.