Pathanamthitta

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇലന്തൂര്‍: കപ്പ കൃഷിയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുന്ന നാടായി ഇലന്തൂര്‍ മാറുന്നു. വര്‍ഷം മുഴുവന്‍ വിളവെടുക്കാന്‍ പാകത്തിലാണ് കൃഷി. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ ഇലന്തൂര്‍ ബ്ലോക്ക് ഓഫിസിന് സമീപവും ചുറ്റുപാടുമായി 10 ഏക്കറോളം പാടത്താണ് കപ്പകൃഷിയുടെ കേന്ദ്രം. ഒരു സീസണില്‍ 20 ലക്ഷം രൂപയുടെ വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കുന്നു. സീസണില്‍ 20,000 മൂട് കപ്പ വരെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഒരു മൂട് കപ്പയ്‌ക്ക് 100 രൂപ വിലയ്‌ക്കാണ് വില്പന.

ബ്ലോക്ക് പടിക്ക് സമീപവും ധന്വന്തരി ക്ഷേത്രത്തിന് സമീപത്തും കൃഷിയുണ്ട്. ബ്ലോക്ക് പടി ഉള്‍പ്പെടെ ഇലന്തൂരില്‍ തന്നെ കപ്പ വിപണികള്‍ സജീവമാണ്. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപാരികള്‍ കപ്പ വാങ്ങാന്‍ ഇലന്തൂരില്‍ എത്തുന്നു. വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങളാണ് കപ്പ കൃഷിയിലേക്ക് വഴി മാറിയത്. നെല്‍കൃഷി ലാഭകരമല്ലാതെ വന്നതോടെ പച്ചക്കറിയിലേക്കും പിന്നീട് കപ്പയിലേക്കും കര്‍ഷകര്‍ തിരിയുകയായിരുന്നു. സ്വന്തം ഭൂമിയിലും പാട്ടതിനെടുത്തും കര്‍ഷകര്‍ കപ്പ കൃഷിയില്‍ വ്യാപൃതരായിട്ടുണ്ട്. കറുത്ത ബ്ലോക്ക് ഇനത്തില്‍പ്പെട്ട കപ്പകളാണ് ഇവിടെ കൂടുതല്‍ കൃഷി ചെയ്യുന്നത്.

9 മാസം നീളുന്നതാണ് ഒരു കൃഷി. അത് വിളവെടുത്താല്‍ അടുത്ത കൃഷിക്കായി പാടം ഒരുങ്ങും. കര്‍ഷകര്‍ പല സമയങ്ങളില്‍ കൃഷി ചെയ്യുന്നതിന ാല്‍ വര്‍ഷം മുഴുവന്‍ ഇവിടെ കപ്പ ലഭിക്കും. ആകെയുള്ള പാടശേഖരങ്ങളില്‍ 6 ഏക്കറും പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നത് പരിയാരം സ്വദേശികളായ സോമരാജന്‍, മധു, രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ്. ഒരു സീസണില്‍ 13,000 കപ്പ കൃഷി ചെയ്യുന്നുണ്ടെന്നും 52 മെട്രിക് ടണ്‍ വിളവ് ലഭിക്കുന്നുണ്ടെന്നും കര്‍ഷകനായ സോമരാജന്‍ പറഞ്ഞു. മഴകാലത്തു വെള്ളക്കെട്ട് ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ വിളവ് ലഭിക്കുമെന്നും വാര്‍ഡ് മെമ്പര്‍ അനിതാ സോമന്‍ ചൂണ്ടികാട്ടി.

Recent Posts