ശ്രീനഗർ : കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ പ്രസംഗിക്കാനുള്ള കശ്മീർ വിഘടനവാദി പുരോഹിതന്റെ തന്ത്രം പൊളിച്ച് പൊലീസ് . ഷിയാ പുരോഹിതൻ ആഗ സയ്യിദ് ഹസ്സൻ മൗസവിയെയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞത് .മെഹബൂബ മുഫ്തിയുടെ പാർട്ടിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)യിലെ നേതാവായ ആഗ മുൻതാസിർ മെഹ്ദിയുടെ പിതാവാണ് ആഗ സയ്യിദ് ഹസ്സൻ .
ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്‌റാനിൽ നിന്ന് മൗസവിക്ക് ക്ഷണം ലഭിച്ചിരുന്നു. ഇറാനിൽ വച്ച് ഇന്ത്യയുടെ ഔദ്യോഗിക നിലപാടിനെതിരെ സംസാരിക്കുകയോ കശ്മീരിനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെതിരെ സംസാരിക്കുകയോ ചെയ്യരുതെന്ന് ഉറപ്പ് നൽകിയാൽ പോകാൻ അനുവദിക്കാമെന്നും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും അതിന് ആഗ തയ്യാറായില്ല.
തുടർന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ആഗ ഹസന്റെ പാസ്‌പോർട്ട് കണ്ടുകെട്ടുകയും ശ്രീനഗറിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസർക്ക് (ആർപിഒ) ഇത് സംബന്ധിച്ച് മെമ്മോ അയയ്‌ക്കുകയും ചെയ്തു ഐജിഐ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ബ്യൂറോ ഉദ്യോഗസ്ഥൻ അജയ് സിംഗ് നൽകിയ മെമ്മോയിൽ, ആഗ സയ്യിദ് ഹസൻ മുസവിയുടെ പേരിൽ ശ്രീനഗറിൽ നൽകിയ പാസ്‌പോർട്ട്/യാത്രാ രേഖ പിടിച്ചെടുത്ത് തുടർ നടപടികൾക്കായി ശ്രീനഗർ ആർപിഒയ്‌ക്ക് അയച്ചതായി പറയുന്നു.
ഇറാൻ ക്ഷണിച്ച അഞ്ച് കശ്മീരി നേതാക്കളിൽ ഒരാളായിരുന്നു ആഗ ഹസൻ . ആഗ ഹസനെ കൂടാതെ, പ്രമുഖ ഷിയാ നേതാവും എംപിയുമായ ആഗ റുഹുള്ള മെഹ്ദി, ഷിയാ നേതാക്കളായ ഇമ്രാൻ അൻസാരി, സയ്യിദ് ഹാദി, മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരെയും ക്ഷണിച്ചിരുന്നു. ജമ്മു കശ്മീരിൽ നിന്നുള്ള ഷിയ ഇതര നേതാവായ മെഹ്ബൂബ മുഫ്തി മാത്രമാണ് സംസ്കാര ചടങ്ങിന് ക്ഷണിക്കപ്പെട്ടത്.
ഇന്ത്യയിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളെ കൊണ്ടുപോകുന്നതിനായി ഇറാൻ സർക്കാർ പ്രത്യേക വിമാനം അയച്ചിരുന്നു . മെഹബൂബ മുഫ്തിക്കും ഇമ്രാൻ അൻസാരിക്കും വിമാനത്തിൽ കയറാൻ അനുവാദം നൽകി
















